ശ്രീനഗര്‍: പ്രധാനമന്ത്രി ഇന്ന് സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെ, കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നുവര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
നഗരപ്രാന്തത്തിലെ ഹൈദര്പുരാ ബൈപാസില്‍ സൈനികരുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏഴ് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സൈന്യം സംസ്ഥാനത്ത് സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാനത്ത് അമര്‍നാഥ് തീര്‍ത്ഥാടനത്തിനെതിരേ ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
35 രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്മാര്ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. ജമ്മുകാശ്മീര്‍ പോലീസിലെ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.
നഗരത്തിന് പുറത്തുള്ള ക്ലാസിക് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. റോഡിനരുവശവും നിന്ന് വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ കാറില്‍ രക്ഷപെട്ടു. പ്രദേശം വളഞ്ഞ സൈനികര്‍ ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഭീകരര്‍ ഉപയോഗിച്ചതായി കരുതുന്ന മോട്ടോര്‍സൈക്കിള്‍ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.
ശ്രീനഗര്‍ നഗരമധ്യത്തില്‍ രണ്ട് ദിവസം മുമ്പ് രണ്ട് പോലീസുകാരെ ഭീകരര്‍ വെടിവെച്ചുകൊന്നിരുന്നു. ഇതും മുജാഹിദ്ദീന്‍ ആക്രമണമായിരുന്നു. കാശ്മീര്‍ വീണ്ടും ഭീകരരുടെ കേന്ദ്രമായി മാറുകയാണെന്ന സൂചനയാണ് ഈ തുടര്‍ച്ചയായ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയും രണ്ട് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനമാണ് ഇന്നു മുതല്‍ നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനത്തില്‍ കാശ്മീരിലെ ഖാസിഗുണ്ടില്നിന്നും ജമ്മുവിലെ ബാനിഹാലിലേക്കുള്ള ട്രെയിന്‍സര്‍വീസും ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: