ഇസ്ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ കടുത്ത രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പുതിയ പാക് സര്‍ക്കാര്‍ മുഷറഫിനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഷെരീഫ് സ്ഥിരീകരണം നടത്തുന്നത് ഇതാദ്യം.
മുഷറഫ് രണ്ടുതവണ ഭരണഘടന ലംഘിച്ചു. ആദ്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ചു. പിന്നെ ജഡ്ജിമാരെ പുറത്താക്കുകയും തടവിലാക്കുകയും ചെയ്തു.തെറ്റുകള്‍ക്കെല്ലാം മുഷറഫ് കോടതിയില്‍ മറുപടി പറയണം, ഷെരീഫ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
1999ല്‍ നവാസ് ഷെരീഫ് സര്‍ക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൈനിക തലവനായിരുന്ന മുഷറഫ് ഭരണം പിടിച്ചെടുത്തത്. പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ ജയിലില്‍ അടച്ചു. 2008ല്‍ പ്രസിഡന്റ് പദം രാജിവെച്ച മുഷറഫ് പിന്നീട് ലണ്ടനിലും ദുബായിലുമൊക്കെയായി പ്രവാസത്തിലായിരുന്നു. മാര്‍ച്ചില്‍ രാജ്യത്തു തിരിച്ചെത്തിയ അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. തുടര്‍ന്ന് അറസ്റ്റിലായ മുഷറഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
മുഷറഫിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭിഭാഷകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ നിയമ പ്രകാരം കടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാരിനുമാത്രമേ സാധിക്കു.
ഈ സാഹചര്യത്തിലാണ് കേസില്‍ ഷെരീഫിന്റെ നിലപാട് നിര്‍ണായകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: