ന്യൂദല്‍ഹി: ഹിമാലയത്തിലെ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന് ആയിരങ്ങള്‍ മരിച്ച സംഭവമുണ്ടായി എട്ടു നാള് കഴിഞ്ഞ് ഉത്തരാഖണ്ഡിലേക്ക് രാഹുല്‍ഗാന്ധി നടത്തിയ സന്ദര്‍ശനം പ്രഹസനമായി.
അപകടം നടന്നതിന്റെ പിറ്റേദിവസം ജന്മദിനം ആഘോഷിക്കാനായി വിദേശത്തേക്ക് പോയ രാഹുലിന്റെ നടപടി രാജ്യത്ത് വ്യാപകമായ വിമര്‍ശനത്തിന് വിധേയമായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ അതിശക്തമായ ജനരോഷമാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നേരിടേണ്ടി വന്നത്. ഇതോടെയാണ് വിദേശവാസം അവസാനിപ്പിച്ച് രാഹുല്‍ ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഉച്ചയോടെ ഉത്തരാഖണ്ഡിലെത്തിയ രാഹുല്‍ ഗാന്ധി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പാളിയതോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള 17000 പേരെ രക്ഷിച്ചുകൊണ്ടുപോയ സംഭവം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ ഷോക്കായി. അസംഭവ്യമായ കാര്യമാണ് മോദിയും കൂട്ടരും ചെയ്തതെന്നാണ് സൈന്യത്തിന്റേയും വിലയിരുത്തല്‍. ഇത്രയധികം പേരെ രക്ഷപ്പെടുത്തി മികച്ച സജ്ജീകരണങ്ങളൊരുക്കി അഹമ്മദാബാദില്‍ തിരിച്ചെത്തിച്ച ശേഷമാണ് മോദി ഉത്തരാഖണ്ഡില്‍ നിന്നും മടങ്ങിയത്.
ഇതു കൂടാതെ ഗുജറാത്തികള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന മറ്റു സംസ്ഥാനക്കാരേയും ഗുജറാത്ത് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഗുപ്ത് കാശിയില്‍ കുടുങ്ങിക്കിടന്ന 15 ഗുജറാത്തികളെ രക്ഷിച്ചതിനൊപ്പം സഹായം ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ ബംഗാളികളായ തങ്ങള്‍ 7പേരെയും ഗുജറാത്ത് ടീം രക്ഷിച്ചെന്ന് ഡെറാഡൂണിലെത്തിയ ഒരു തീര്ത്ഥാടകന് വെളിപ്പെടുത്തിയിരുന്നു.
ഇതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ ഗാന്ധിയെ മടക്കിക്കൊണ്ടുവരണമെന്ന് സോണിയാഗാന്ധിയോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ഇതിനിടെ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി ഫ്ലാഗ്ഓഫ് ചെയ്യുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി സജ്ജമാക്കിയ ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളിലേക്കുള്ള സഹായസാമഗ്രികള്‍ രണ്ടുമൂന്നു ദിവസമായി ദല്‍ഹിയില്‍ വെച്ചുതാമസിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വിദേശവാസത്തിനിടെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി നടത്തിയത്.
രാഹുല്‍ ഗാന്ധിക്ക് ഈ അവസരത്തിലും വിദേശമാണ് പ്രീയപ്പെട്ടതെങ്കില് സ്ഥിരമായി അതിന് രാഹുലിനെ അനുവദിക്കുന്നതാണ് നല്ലതെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ സംഭവിച്ചതുപോലെയുള്ള ദേശീയ ദുരന്തമായി ദിവസം കഴിയുംതോറും കോണ്‍ഗ്രസും മാറുകയാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: