അങ്കമാലി: എംഎല്‍എയും കുടുംബവും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എയ്ക്ക് എതിരെ പരാതി നല്കിയ യുവതിയുടെ മാതാപിതാക്കള്‍. വാര്‍ത്താ ലേഖകരോട് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളായ മഞ്ഞപ്ര മേരിഗിരി തിരുതനത്തില്‍ അഗസ്റ്റിനും, ഭാര്യ ലൂസിയുമാണ് വീട്ടില്‍ വച്ച് വാര്‍ത്താ ലേഖകരോട് സംസാരിച്ചത്. വിവാഹാലോചനയുമായി താനോ മകളോ കുടുംബത്തിലെ ആരും തന്നെയോ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടില്ല. പകരം എംഎല്‍എയും കുടുംബവും ഇങ്ങോട്ട് വരികയായിരുന്നുവെന്നും അഗസ്റ്റിന് വ്യക്തമാക്കി.
യുവതിയുടെ ആദ്യ വിവാഹമോചനം വേഗത്തിലാക്കുവാന്‍ വേണ്ടി ബിഷപ്പിനെ പോയി കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയില്‍ ബിഷപ്പ് എടയന്ത്രത്തുമായി സംസാരിച്ചപ്പോള്‍ ജോസ് തെറ്റയിലും ഉണ്ടായിരുന്നു. വേണ്ട സഹായം നല്‍കാമെന്ന് ബിഷപ്പ് പറഞ്ഞതായി മാതാപിതാക്കള്‍ വ്യക്തമാക്കി. ഈ ബന്ധത്തിന് ആദ്യം താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.
വിവാഹകാര്യം ചര്‍ച്ച ചെയ്യുന്നതിന് അങ്കമാലിയിലെ ഒരു പള്ളിയില്‍ ജോസ് തെറ്റയിലിനോടൊപ്പം പോയിരുന്നു. പള്ളിയില്‍ വച്ച് വിവാഹം നടത്തുന്നതിന് മുമ്പായി രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഇതിനായി രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നെങ്കിലും എംഎല്‍എയും കുടുംബവും അവിടെ എത്താതെ വഞ്ചിക്കുകയായിരുന്നു. പിന്നീട് സംസാരിച്ചപ്പോള്‍ പള്ളിയില്‍ നിന്ന് വിവാഹ മോചനം ലഭിക്കുന്ന മുറയ്ക്ക് വിവാഹ നടത്താമെന്നും പറഞ്ഞിരുന്നു. പരാതി കൊടുക്കുവാന്‍ മകള്‍ മാത്രമാണ് പോയത്. മാതാപിതാക്കളായ തങ്ങളോ കുടുംബത്തിലെ ആരും തന്നെയോ പോയിട്ടില്ല. ചാനലിലും മറ്റും വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് തങ്ങള്‍ ഇത് അറിയുന്നത്. പരാതിയുടെ പിന്നില്‍ രാഷ്ട്രീയ ബാഹ്യ ശക്തികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് മോര്‍ഫിംഗ് ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്നും ബി.ബി.എ. പഠിച്ച മകള്‍ കമ്പ്യൂട്ടര്‍ വിദഗ്ധയല്ലെന്നും മാതാപിതാക്കള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: