തിരുവനന്തപുരം: ഉത്തരാഖണ്ഡ് പ്രളയത്തില്‍ പെട്ട് ദുരിതത്തിലായ ശിവഗിരി സന്ന്യാസിമാരടക്കമുള്ള മലയാളി തീര്‍ത്ഥാടകരെ രക്ഷിക്കുന്നതിനും സഹായങ്ങളെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചും അടിയന്തരസഹായങ്ങളെത്തിക്കണമെന്നാവശ്യപ്പെട്ടും ബിജെപി സെക്രട്ടറിയേറ്റ് നടയില്‍ അനശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തിലാണ് സത്യഗ്രഹം.
സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും പ്രളയത്തില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തിരിഞ്ഞു നോക്കിയില്ലെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത ് വി.മുരളീധരന് പറഞ്ഞു. ഒരാഴ്ചയായി ശിവഗിരിയിലെ സന്ന്യാസിമാരടക്കമുള്ള തീര്‍ത്ഥാടകര്‍ കേദാര്‍നാഥില്‍ പ്രളയത്തില്‍ പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് സഹായം നല്‍കണമെന്ന് വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരെയും കേരളത്തിലെ മന്ത്രിമാരെയും ശിവഗിരി മഠത്തില്‍ നിന്നുവരെ ബന്ധപ്പെട്ട് സന്ന്യാസിമാര്‍ക്ക് സഹായം നല്‍കണമെന്ന് അപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേട്ടഭാവം നടിച്ചില്ലെന്ന് മുരളീധരന് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള മുഖ്യമന്ത്രിമാര്‍ നേരിട്ടുപോയി ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് അവര്‍ ചെയ്യുന്നത്. ആ സമയത്ത് കേരളത്തില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്വന്തം കസേര ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. കേരളത്തില്‍ നിന്ന് ഒരുമന്ത്രിയെപ്പോലും അവിടേക്ക് അയക്കാനുള്ള മനസ്ഥിതി സര്‍ക്കാരിനുണ്ടായില്ല.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, അഡ്വ.പദ്മകുമാര്‍, ജില്ലാ പ്രസിഡന്റ് കരമന ജയന്, ദേശീയ സമിതി അംഗം ഡോ.വാവ, ജല്ലാ നേതാക്കളായ വെങ്ങാനൂര്‍ സതീഷ്, അഡ്വ.എസ്.സുരേഷ്, മുക്കംപാലമൂട്ബിജു, കരമന അജി, സുധര്‍മ്മ, എ.അപ്പു, ശിവശങ്കരന്‍നായര്‍, സംസ്ഥാന സമിതി അംഗം മലയിന്‍കീഴ് രാധാകൃഷ്ണന്, ചിത്രാലയം രാധാകൃഷ്ണന്, പട്ടികജാതിമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കൈനകരി ജനാര്ദ്ദനന്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വെള്ളാഞ്ചിറ സോമശേഖരന്‍, കല്ലയം വിജയകുമാര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജനകകുമാരി, യുവമോര്‍ച്ച നേതാക്കളായ അഡ്വ.സുധീര്‍, സമ്പത്ത്, മുളയറ രതീഷ്, കൗണ്‍സിലര്‍മാരായ എം.ആര്.ഗോപന്, രാജേന്ദ്രന് തുടങ്ങിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: