തിരുവനന്തപുരം:ബഹളത്തെ തുടര്‍ന്നു തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ തടസപ്പെടുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. അവശേഷിച്ച ധനാഭ്യര്ഥനകളെല്ലാം ഒന്നിച്ചു പാസാക്കിയശേഷം സഭ താത്ക്കാലത്തേക്കു പിരിഞ്ഞു. ധനവിനിയോഗ ബില്‍ പാസാക്കാന്‍ ജൂലൈ എട്ടിനാകും ഇനി നിയമസഭ ചേരുക. മുഖ്യമന്ത്രിയുടെ കോള്‍സെന്ററുമായി ബന്ധപ്പെട്ട ലൈംഗികാരോപണം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് ഇന്നലെ ബഹളം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് നടത്തിയ പരാമര്‍ശം ഭരണപക്ഷ അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനു കാരണമായി. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് സഭ നിര്‍ത്തിവച്ചു. രണ്ടരമണിക്കൂറിനുശേഷം വീണ്ടും സഭ ചേര്‍ന്ന ഉടനെ ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും റദ്ദു ചെയ്തു സ്പീക്കര്‍ മറ്റു നടപടികളിലേക്ക് കടന്നു.
ജൂലൈ ഏഴുവരെയുള്ള സമ്മേളനം ഗില്ലറ്റിന് ചെയ്തു ധനാഭ്യര്‍ഥനകള്‍ പാസാക്കുന്നതിനായുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു. സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ധനാഭ്യര്‍ഥനകള്‍ പാസാക്കി സഭ പിരിയുകയായിരുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭാ കവാടത്തില്‍ ധര്‍ണ നടത്തി. മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ ജീവനക്കാരന് ലൈംഗിക വേഴ്ചയ്ക്കു നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ യുവതിയെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നു പ്രതിപക്ഷം ആരോപിച്ചു. കോള്‍ സെന്റര്‍ ജീവനക്കാരനായ കെ..പി.ഗിരീഷ്കുമാറിനെതിരെ പൊലീസ് കേസ് എടുക്കാത്തതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.
ഇക്കാര്യത്തില്‍ നിയമപരമായി സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിശദീകരിച്ചു. യുവതി നിരവധി തവണ ഗിരീഷിനെ വിളിച്ചതിനു തെളിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ വളരെ കുറച്ചുതവണ മാത്രമാണ് ഗിരീഷ് യുവതിയെ തിരിച്ചുവിളിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പരാതിക്കാരിയായ യുവതിയുടെ പേരു വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയെന്നും ഇരയെ പീഡിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഇ.പി. ജയരാജന്. ബലാത്സംഗ കേസുകള്‍ പോലുള്ള ലൈംഗികാതിക്രമ കേസുകളില്‍ മാത്രമേ പേര് രഹസ്യമാക്കിവയ്ക്കേണ്ടതുള്ളൂവെന്നു തിരുവഞ്ചൂര്‍ മറുപടി നല്കി. ജയരാജന് പറഞ്ഞതുപോലെ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളും നാട്ടില്‍ നടക്കുന്നന്നെന്നും ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണം തിരുവഞ്ചൂര്‍ പരോക്ഷമായി സൂചിപ്പിച്ചു. ഇതിനെ തുടര്‍ന്നു പ്രതിപക്ഷം ബഹളം വച്ചു.
ഗിരീഷ് തന്റെ സ്റ്റാഫ് അംഗമല്ലെന്നും കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറുപടി നല്കി. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി. എസ്.അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളുടെ വിവാഹ മോചനം സംബന്ധിച്ചു പരാമര്‍ശം നടത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭരണപക്ഷം ഒന്നാകെ പ്രതിഷേധവുമായി എഴുന്നേറ്റു. സ്പീക്കര്‍ പലതവണ പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് കൈവശമുണ്ടായിരുന്ന എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും വാക്കേറ്റമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.
തുടര്‍ന്ന് കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയിലും സമവായമുണ്ടായില്ല. രണ്ടര മണിക്കൂറിനുശേഷം സഭ ചേര്‍ന്നു. മറ്റു സഭാ നടപടികളിലേക്ക് സ്പീക്കര്‍ കടക്കുകയായിരുന്നു. അസാധാരണവും നടക്കാന്പാടില്ലാത്തതുമായ കാര്യങ്ങളാണു സഭയില്‍ നടന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മറ്റു നടപടികളിലേക്കു കടന്നതോടെ ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തിനിടെ ഗില്ലറ്റിന് ചെയ്തു ധനാഭ്യര്‍ഥന പ്രമേയങ്ങള്‍ പാസാക്കാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
ജൂലൈ ഏഴുവരെ ഷെഡ്യൂള്‍ ചെയ്തിരുന്ന ധനാഭ്യര്‍ഥനകളാണ് ഗില്ലറ്റിന് ചെയ്ത് പാസാക്കിയത്. പ്രമേയം പാസാക്കിയതിന് പിന്നാലെ സ്പീക്കര്‍ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ ജൂലൈ ഏഴുവരെ പിരിയുന്നതായി പ്രഖ്യാപിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടുത്തളത്തിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: