ലണ്ടന്‍: കളിമണ്‍ കോര്‍ട്ടിലെ കിരീടം വെച്ച ചക്രവര്‍ത്തിക്ക് പുല്‍ക്കോര്‍ട്ടില്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതായി ആശങ്ക. വിംബിള്‍ഡണിലെ ആദ്യ റൗണ്ടില്‍ തന്നെ ടെന്നീസിലെ മിന്നും താരത്തിനേറ്റ പരാജയമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. അതും ലോക റാങ്കിംഗില്‍ 135-ാം സ്ഥാനത്തുള്ള കളിക്കാരനു മുമ്പിലാണ് സ്പാനിഷ് താരം റാഫേല്‍ നദാല്‍ മുട്ടുമടക്കിയത്. എന്നാല്‍ പരാജയം ഒരു ദുരന്തമല്ലെന്നായിരുന്നു സ്പാനിഷ് താരത്തിന്റെ പ്രതികരണം.
നദാല്‍ കരിയറിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ എട്ടാം കിരീടധാരണം കേവലം രണ്ടാഴ്ച മുമ്പ് മാത്രമാണെന്നറിയുമ്പോഴാണ് ഈ പരാജയത്തിന്റെ ആഘാതം മനസ്സിലാകുക.
ബല്‍ജിയം താരമായ സ്റ്റീവ് ഡാര്സിസാണ് സമീപകാലത്തെ ഏറ്റവും വലിയ അട്ടിമറി നടത്തിയത്. ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ ഡാര്‍സിസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്പാനിഷ് താരത്തെ കടപുഴക്കിയത്. സ്കോര്‍ 7-6 (7-4), 7-6 (10-8), 6-4. ഇതില്‍ രണ്ട് സെറ്റുകള്‍ തീരുമാനമായത് ടൈബ്രേക്കറിലായിരുന്നു.
ദൈര്‍ഘ്യമേറുന്ന മത്സരങ്ങളില്‍ വരെ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്ന താരത്തിന്റെ പരാജയം ടെന്നീസ് ലോകത്തിനു തന്നെ ഞെട്ടലാണ് സമ്മാനിച്ചത്. ഇതിന് മുന്‍പ് തന്റെ കരിയറില്‍ രണ്ട് എടിപി കിരീടങ്ങള്‍ മാത്രമാണ് ഡാര്‍സിസ് നേടിയിട്ടുള്ളത്. 2008ലും 2009ലും ആയിരുന്നു ഈ നേട്ടം. ഗ്രാന്റ്സ്ലാമുകളില്‍ ഡാര്സിസിന്റെ ഏറ്റവും വലിയ നേട്ടം 2011-ല്‍ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നതാണ്.
ആദ്യ റൗണ്ടിലേറ്റ തിരിച്ചടി കാഠിന്യമേറിയതാണെന്ന് നദാല്‍ സമ്മതിക്കുന്നു. സ്റ്റീവ് ഡാര്‍സിസിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. മികച്ച ടെന്നീസാണ് സ്റ്റീവ് പുറത്തെടുത്തതെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: