ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച്, വനിതാ വിഭാഗത്തില്‍ ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
വനിതാ വിഭാഗം സിംഗിള്‍സില്‍ സെറീന വില്ല്യംസ് ലക്സംബര്‍ഗിന്റെ മാന്‍ഡി മിനേലയെ 6-1, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. ആറാം സീഡ് ചൈനയുടെ നാ ലീ 6-1, 6-1 എന്ന സ്കോറിന് നെതര്‍ലാന്റ്സിന്റെ മൈക്കേല ക്രാജിസെക്കിനെയും 14-ാം സീഡ് ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ 6-1, 6-3 എന്ന സ്കോറിന് സ്ലോവാക്യയുടെ അന്ന സ്മിഷെഡ്ലോവയെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. മറ്റൊരു മത്സരത്തില്‍ 11-ാം സീഡ് റോബര്‍ട്ടോ വിന്‍സി 6-2, 6-1 എന്ന സ്കോറിന് ദക്ഷിണാഫ്രിക്കയുടെ ഷീപ്പേഴ്സിനെ കീടഴക്കി രണ്ടാം റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ഡോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. ജര്‍മ്മനിയുടെ ഫ്ലോറിയാന്‍ മേയറെ 6-3, 7-5, 6-4 എന്ന സ്കോറിനാണ് ഡോകോവിച്ച് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ 18-ാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോ 6-2, 7-5, 6-1 എന്ന സ്കോറിന് സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മറ്റൊരു മത്സരത്തില്‍ 13-ാം സീഡ് ജര്‍മ്മനിയുടെ ടോമി ഹാസ് 6-3, 7-5, 7-5 എന്ന സ്കോറിന് റഷ്യന്‍ താരം ദിമിത്രി ടുര്‍സുനോവിനെ പരാജയപ്പെടുത്തിയപ്പോള്‍ 21-ാം സീഡ് അമേരിക്കയുടെ സാം ഖുറെ 7-6, 7-6, 3-6, 2-6, 6-3 എന്ന സ്കോറിന് ഓസ്ട്രേലിയയുടെ ബെര്‍നാഡ് ടോമിക്കിനോട് പരാജയപ്പെട്ട് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: