മുംബൈ: “ആ കാഴ്ചകള്‍ തളര്ത്തിക്കളയു ന്നതായിരുന്നു, കരച്ചിലുകള്‍ ഭയാനകവും. ഗുജറാത്തില്‍നിന്നുള്ള 19 അംഗ തീര്‍ത്ഥാടകസംഘത്തില്‍ 17 പേര് കൂട്ടമരണത്തിനിരയായത് കണ്ടുനില്‍ക്കേണ്ടിവന്ന രണ്ടുപേരുടെ കരച്ചില് ശരീരം തളര്‍ത്തി. മറ്റൊരു പതിനാലംഗ സംഘത്തില്‍ ശേഷിക്കുന്നത് ഒറ്റയാള്‍ മാത്രം. ഞങ്ങള്‍ ഇങ്ങ് ഹരിദ്വാറില്‍ കണ്ടു, മനുഷ്യജഡങ്ങള്‍ കൂട്ടമായൊഴുകിപ്പോകുന്നത്. മൃഗങ്ങളും മരങ്ങളും വീടിന്റെ അവശിഷ്ടങ്ങളും….എങ്ങനെയും അവിടുന്നു രക്ഷപ്പെടാനാഗ്രഹിച്ചു. അത്രമാത്രം ഭയന്നുപോയി. പക്ഷേ, സ്ഥലം വിടുകയാണ് നല്ലതെന്ന് പറയാനാളുണ്ടായിരുന്നെങ്കിലും എങ്ങനെയെന്ന് പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സര്‍ക്കാരുകള്‍ എവിടെയായിരുന്നു,” മാവേലിക്കര ചുനക്കര മലയില്‍ പുത്തന്‍ വീട്ടിലെ ഡോ. സോമനാഥന് ‘ജന്മഭൂമി’യോടു പറഞ്ഞു. 26 വര്‍ഷമായി മുംബൈ കോര്‍പ്പറേഷനില്‍ ഹോമിയോ ഡോക്ടറായ സോമനാഥന് ഹരിദ്വാര്മുതല് ബദരിനാഥ്വരെ ഒരു സംഘത്തെ നയിച്ചാണ് ഹരിദ്വാറിലെത്തിയത്. ആദ്യം നിശ്ചയിച്ചതിനേക്കാള്‍ രണ്ടു ദിവസം വൈകിയതിനാല്‍ ഉത്തരാഖണ്ഡിലെ പ്രളയദുരന്തത്തില്‍ പെട്ടില്ല. ഹരിദ്വാറില്‍ കണ്ട കാഴ്ചകള്‍ അദ്ദേഹം വിവരിക്കുന്നു.
“റയില്‍വേ പ്ലാറ്റ് ഫോമില്‍ ലക്ഷക്കണക്കിനു പേര്. ഞങ്ങള്‍ 31 പേരില്‍ മലയാളികള്‍ ഞാനും ഭാര്യ ജയയും മകന് അനൂപും മാത്രം. ട്രെയിന്‍ ഇറങ്ങിയപ്പോഴേ അപകടം അറിഞ്ഞു. താമസം ബുക്കുചെയ്ത ഹോട്ടലില്‍ ഇടമില്ല. ഭക്ഷണമില്ല. ആകെ തകര്‍ച്ച. ഞങ്ങള്‍ ആഹാരം പാകംചെയ്തുകഴിക്കാന് കരുതിയിരുന്നു. ഡോക്ടറായതിനാല്‍ മരുന്നുകളും കരുതി. പലര്‍ക്കും ഭക്ഷണവും മരുന്നും പങ്കുവെക്കാനായി. ആളുകള്‍ തലങ്ങും വിലങ്ങും രക്ഷക്ക് ഓടിക്കൊണ്ടിരുന്നു. അധികൃതരെന്നു കരുതിയ ആരോടു ചോദിച്ചാലും ഇവിടം വിട്ടുകൊള്ളുക എന്നു മാത്രമായിരുന്നു മറുപടി. പക്ഷേ എങ്ങനെയെന്ന് പറയാന്‍ ആര്‍ക്കുമായില്ല.”
“ഒരു സര്‍ക്കാരിന്റെയും സഹായം അവിടെ കിട്ടിയില്ല. ഇതു പറയുന്നത് അത്രക്കു വിഷമം ഉള്ളതുകൊണ്ടാണ്. ബദരിനാഥിലെ കാര്യം മനസിലാകും. അവിടെ അത്ര വലിയ തോതിലായിരുന്നു ദുരിതം. പക്ഷേ, ഹരിദ്വാറിലോ? അവിടെ ഒരു സര്‍ക്കാരും ഒന്നും ചെയ്തില്ല. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മുതിര്‍ന്ന ഒരുദ്യോഗസ്ഥനുണ്ടായിരുന്നു ഞങ്ങള്‍ക്കൊപ്പം. അദ്ദേഹം അധികൃതരോടു സംസാരിച്ചതുമാത്രം മിച്ചം. പക്ഷേ ഫലമൊന്നുമുണ്ടായില്ല. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആളുകള്‍ കൂട്ടമായി താമസിച്ചിരുന്നിടത്തെല്ലാം സഹായത്തിനുണ്ടായി. ലോഡ്ജുകളിലും റെയില്‍വേ സ്റ്റേഷനിലും എന്നു വേണ്ട ആവുന്നിത്തെല്ലാം അവര്‍ സഹായം നല്കി. വിവരങ്ങള്‍ വേണ്ടവര്‍ക്ക് അങ്ങനെ. സാമ്പത്തിക സഹായം വേണ്ടവര്‍ക്കും പണം. മരുന്നുകള്‍, ഭക്ഷണം എന്നിങ്ങനെ എന്തു സഹായവും ആര്‍ക്കും അവര്‍ നല്കി. ഗുജറാത്തികള്‍ക്കു മാത്രമല്ല, അവരെ സമീപിച്ച ആരെയും അവര്‍ നിരാശരാക്കിയില്ല. ഞങ്ങള്‍ക്ക് ഹരിദ്വാറില്‍നിന്ന് നോയ്ഡ-ജയ്പൂര്‍-വഴി അഹമ്മദാബാദുവരെയെത്താന് സഹായിച്ചത് ഗുജറാത്തില്‍നിന്നുള്ള ഒരു വാഹനമാണ്. ഗുജറാത്തില്‍ നിന്ന് ഞങ്ങളെ മുംബൈക്ക് ട്രെയിനില്‍ സീറ്റുവരെ നേടിത്തന്ന് കയറ്റി അയച്ചശേഷമേ ഗുജറാത്തില്‍നിന്നുള്ള ഒരു മുസ്ലിമായ ബിജെപി നേതാവ് മടങ്ങിയുള്ളു. നിര്‍ഭാഗ്യം എന്നു പറയട്ടെ, അപ്പോഴത്തെ മാനസികാവസ്ഥയില്‍ ചോദിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരുപോലും മറന്നു.”
“അവിടെ ആവുന്നത്രയാളുകള്ക്ക് ആവുന്നതിലേറെ സേവനം ചെയ്ത ഒരു സ്ഥാപനമുണ്ട്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം. പയ്യന്നൂര്‍ സ്വദേശിയായ വിഷ്ണുനമ്പൂതിരിയും സംഘവും അവിടെ ചെന്നെത്തിയ എല്ലാവര്ക്കും ഭക്ഷണം കൊടുത്തു, താമസ സൗകര്യം കൊടുത്തു. ശുശ്രൂഷ നല്കി. അവരുടെ സേവനം പ്രത്യേകം പറയാതിരിക്കുന്നത് ശരിയല്ല. മലയാളികളെന്നോ അന്യസംസ്ഥാനക്കാരെന്നോ നോക്കാതെ ആര്‍ക്കും സഹായം നല്കി.”
ഡോ. സോമനാഥ് പറയുന്നു, ” ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭയമാകുന്നു. ഗംഗയുടെ ഹരിദ്വാറിലെ പോക്കു കണ്ടിട്ടുതന്നെ ഭയന്നുപോയി. അപ്പോള്‍ അങ്ങു മുകളില്‍ എന്തെല്ലാമായിരുന്നിരിക്കണം. ഇപ്പോഴും വിശ്വാസം വരുന്നില്ല ഇവിടെയെത്തിയത്.”
(കേരളത്തിലെ ഒരു പ്രമുഖപത്രത്തോട് ഈ മലയാളി താന്‍ മരണമുഖത്തില്നിന്നു രക്ഷപെട്ട കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും വാര്‍ത്തയില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിഷ്പക്ഷ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിനാല്‍ പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. എന്നാല്‍ പത്രത്തിന്റെ വെബ്സൈറ്റില്‍ ചേര്‍ക്കുകയും ചെയ്ത് ഇരട്ടത്താപ്പുകാട്ടുകയും ചെയ്തു.)
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: