തിരുവനന്തപുരം: സന്യാസിമാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു നടത്തിയ സെക്രട്ടറിയേറ്റു മാര്‍ച്ചിനെതിരേ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സമാധാനമായി പ്രകടനം നടത്തിയവര്‍ക്കെതിരേ പോലീസ് നടത്തിയ ജലപീരങ്കിയുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രകടക്കാരായ ഒട്ടേറെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിഷ്ക്രിയമായ പക്ഷപാത സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ശിവഗിരി സന്യാസിമാരോടുള്ള സര്‍ക്കാര്‍ പ്രതിഷേധം തീര്‍ക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കിട്ടിയതുപോലെയായിരുന്നു പോലീസ് നടപടികള്‍.
ഉത്തരാഖണ്ഡ് പ്രളയത്തില്‍പ്പെട്ട് ദുരിതത്തിലായ ശിവഗിരി സന്ന്യാസിമാരടക്കമുള്ള മലയാളി തീര്‍ത്ഥാടകരെ അവഗണിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയായിരുന്നു പോലീസ് അതിക്രമം. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും കണ്ണീര്‍വാതകപ്രയോഗത്തിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതകം ശ്വസിച്ച് സ്ത്രീകളടക്കമുള്ളവര്‍ തളര്‍ന്നു വീണു. സമാധാനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ട പോലീസ് മണിക്കൂറുകളോളം സെക്രട്ടറിയേറ്റിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഹനങ്ങളേയും വഴിയാത്രക്കാരെയും തടഞ്ഞ് പോലീസ് നഗരം സ്തംഭിപ്പിച്ചു.
ഉത്തരാഖണ്ഡ് അവഗണനക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചിരുന്നു. സമരത്തിന്റെ മൂന്നാം നാളായ ഇന്നലെ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്തത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീര്‍വാതക ഷെല്ലുകള്‍ എറിഞ്ഞ പോലീസ് അക്രമം അഴിച്ചു വിടുകയായിരുന്നു. പ്രത്യേക രാസവസ്തുക്കള്‍ ചേര്‍ത്ത കണ്ണീര്‍വാതക ഷെല്ലുകളിലെ പുക ശ്വസിച്ച് ചിലര്‍ ഛര്‍ദ്ദിച്ചു. യുവമോര്‍ച്ച ജില്ലാകമ്മിറ്റി അംഗം മഞ്ചവിളാകം ഹരി, യുവമോര്‍ച്ച തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് മഹേഷ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസിന്റെ ഇടപെടല്‍.
അകാരണമായ പോലീസ് അതിക്രമത്തിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെ സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭൂമിയായി. പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ കൂടുതല്‍ പോലീസുമെത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, അഡ്വ. പദ്മകുമാര്‍, കെ.എസ്.രാജന് എന്നിവരെത്തി രംഗം ശാന്തമാക്കിയെങ്കിലും പോലീസ് വീണ്ടും അക്രമം തുടങ്ങി. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. അഞ്ചു റൗണ്ട് ഗ്രനേഡാക്രമണത്തില്‍ അന്തരീക്ഷമാകെ പുകനിറഞ്ഞു. തലയ്ക്കു സാരമായി പരിക്കേറ്റ യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ആര്.എസ്.സമ്പത്ത്, കാട്ടാക്കട മണ്ഡലം സെക്രട്ടറി കിരണ്‍ എന്നിവരെ ആശുപത്രിയിലാക്കി.
പോലീസ് അതിക്രമത്തിനെതിരെ വി.മുരളീധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സിറ്റിപോലീസ് കമ്മീഷണര്‍ പി.വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: