തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതവായിരിക്കെ അരുണ്‍ കുമാറിനെതിരെ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലുളള കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കാണ് സ്റ്റേറ്റ് വിജിലന്‍സ് യൂണിറ്റില്‍ നിന്ന് നിര്‍ദ്ദേശം വന്നത്.ഉച്ചയ്ക്ക് 2.30ന് കരമന കുഞ്ചാലുംമൂട്ടിലുളള ഓഫീസില്‍ ഹാജരാകണമെന്നാണ് അറിയിപ്പ്. അരുണ്‍ കുമാറിനെതിരെ ഐസിടി അക്കാദമി ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം, ഐഎച്ച്ആര്‍ഡിയുടെ നിയമനങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
വിജിലന്‍സ് അന്വേഷണത്തെ ചോദ്യം ചെയ്ത് അരുണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സോളാര്‍ തട്ടിപ്പ് അടക്കമുളള പ്രശ്നങ്ങളില്‍ പ്രതിപക്ഷാക്രമണം ശക്തമായ സാഹചര്യത്തില്‍ വി.എസിന്റെ മകനും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെയുളള കേസുകളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ഭരണമുന്നണിയില്‍ നിന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഇതാണ് കുറെനാളായി അനക്കമില്ലാതെ കിടന്ന അരുണ്‍കുമാറിനെതിരായ കേസിന് ഇപ്പോള്‍ ജീവന് വെയ്ക്കാന്‍ കാരണമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: