അഹമ്മദാബാദ്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ബിജെപി-ശിവസേനാ നേതാക്കളുമായി ചര്‍ച്ച നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് മോദി ചര്‍ച്ച നടത്തിയത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള ബിജെപി ജനറല്‍സെക്രട്ടറി രാജീവ് പ്രതാപ് റൂഡി, പാര്‍ട്ടിയുടെ ദേശീയ വക്താവ് പ്രകാശ് ജാവ്ദേക്കര്‍, ലോക്സഭ പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ, സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര പദന്വിസ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഏക്നാഥ് കാഡ്സെ, വിനോദ് താവ്ഡെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് മോദി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുമായി നേരില്‍ക്കണ്ടു.
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്രമോദിയുടെ കടന്നുവരവിനെ സ്വാഗതം ചെയ്ത ശിവസേന മോദിയില്‍ നിന്നും രാജ്യം ഏറെ പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. എന്‍ഡിഎ സഖ്യത്തിലേക്ക് പുതിയ പാര്‍ട്ടികള്‍ കടന്നുവരേണ്ടതുണ്ടെന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വിലയിരുത്തലും ഉദ്ധവ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സഖ്യങ്ങള്‍ ഒരിക്കലും കാലം നോക്കി കൃഷിയിറക്കുന്നതു പോലെയാകരുതെന്നും ഉദ്ധവ് പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യവും പാര്‍ട്ടിയുടെ സംഘടനാ വിഷയങ്ങളും ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ചും മോദി വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മഹാരാഷ്ട്രയില്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് മോദി വിശദമായി വിലയിരുത്തുമെന്ന് യോഗത്തിന് മുമ്പ് ജാവ്ദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സഖ്യങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും മോദി ചര്‍ച്ച നടത്തും. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ശക്തമാണ്. 2009ല്‍ തോല്‍വി നേരിട്ട മുംബൈ, പുനെ, മറാത്ത്വാഡ പ്രദേശങ്ങളില്‍ വിജയിക്കാനാവശ്യമായ ശ്രമങ്ങള്‍ പാര്‍ട്ടി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, സംഘടനാ സെക്രട്ടറിമാര്‍, മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കോര്‍ കമ്മറ്റിയംഗങ്ങളെ മോദി കണ്ടു. രാജ്യസഭാ എംപി പീയൂഷ് ഗോയല്‍, മുന്‍ എംപി കിരിത് സോമയ്യ, മുന്‍ സംസ്ഥാന പ്രസിഡന്റ് സുധീര്‍ മുങ്ഗാന്ധിവര് എന്നിവരും യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനായി കോണ്‍ഗ്രസ് ദല്‍ഹിയില്‍ നിന്നും നിയോഗിച്ച ട്രക്കുകള്‍ പെട്രോളടിക്കാന്‍ പണം നല്കാത്തതിനാല് ഓട്ടം നിര്‍ത്തിവച്ചത് ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 24ന് ആള് ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയാണ് ഉത്തരാഖണ്ഡിലേക്ക് നിയോഗിച്ച ട്രക്കുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാല്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കാത്തത് ഈ വിഷയത്തിലെ കോണ്‍ഗ്രസിനെ സമീപനം തുറന്നുകാണിക്കുന്നു. ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുവരുന്നതിനാല്‍ ഇതിനെ രാഷ്ട്രീയവത്കരിക്കില്ലെന്നും ജാവ്ദേക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: