ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയക്കെടുതി രൂക്ഷം. നിരവധി പാടശേഖരങ്ങളില്‍ മടവീണു, വ്യാപക കൃഷിനാശം. ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടി.
മണിയാര്‍ ഡാം തുറക്കുകയും പമ്പയും മണിമലയാറും കരകവിഞ്ഞ് ഒഴുകിയതോടെയുമാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിയാണ് കുട്ടനാട് നേരിടുന്നത്.
ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി നിരവധി പാടശേഖരങ്ങളില്‍ മട വീണു. ആയിരത്തിലേറെ ഏക്കറിലെ കൃഷികള്‍ നശിച്ചുവെന്നാണ് പ്രാഥമികനിഗമനം. ഒട്ടേറെ വീടുകളും ഒറ്റപ്പെട്ട നിലയിലാണ്.
വീടുകളിലേക്ക് വെള്ളംകയറിയതിനെ തുടര്‍ന്ന് രാവിലെയോടെ കൂടുതല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. നാല്പതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് കുട്ടനാട്ടില്‍ തുറന്നിരിക്കുന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിന് സമീപം പാഴൂര്‍ പാടത്താണ് രാവിലെ മട വീണ് അഞ്ഞൂറോളം ഏക്കറിലെ കൃഷി നശിച്ചത്. റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെക്കുറെ നിലച്ചു.
തകഴി പഞ്ചായത്ത് രണ്ടാംവാര്‍ഡ് തുരുത്തുംപാടത്ത് ഇന്നലെ രാവിലെ എട്ടോടെ മടവീണ് കൃഷി നശിച്ചു. കൈനകരി പഞ്ചായത്ത് രണ്ടാംവാര്‍ഡ് ആറുപങ്ക് കായല്‍, ചെറുകായല്‍ പാടശേഖരങ്ങളിലെ പുറംബണ്ട് തകര്‍ന്ന് കൃഷിനാശമുണ്ടായി. വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ പ്രദേശവാസികള്‍ രാവിലെ കിടങ്ങറയില്‍ വച്ച് തടയുകയായിരുന്നു. ബസ് കടന്നുപോകുമ്പോള്‍ റോഡിലെ ചെളിവെള്ളം വീടുകളിലേക്ക് അടിച്ചുകയറുന്നുവെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ ബസുകള്‍ തടഞ്ഞത്. വൈകിട്ടോടെയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്.
ആലപ്പുഴ ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ പൂര്‍ണമായി മുടങ്ങിയിട്ടില്ലെങ്കിലും ചങ്ങനാശേരി വരെ ബസുകള്‍ എത്തുന്നില്ല. ജലനിരപ്പ് ഉയരുകയാണെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. ഗ്രാമീണ റോഡുകളും വെള്ളത്തിനായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: