ന്യൂദല്‍ഹി: ബദരീനാഥില്‍ കുടുങ്ങിക്കിടന്ന തീര്‍ത്ഥാടക സംഘത്തെ രക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന് സന്യാസിമാരെ മദ്യപാനികളെന്ന് വിളിച്ച് ആക്ഷേപിച്ചതായി പരാതി. നോര്‍ക്കയിലെ അണ്ടര്‍ സെക്രട്ടറി സുധാരൂപനാണ് തീര്‍ത്ഥാടകരോട് അപമര്യാദയായി പെരുമാറിയത്.
തീര്‍ത്ഥാടകരെ ബദരീനാഥില്‍ നിന്നും രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിവഗിരിമഠം ട്രഷറര്‍ മുനി ഗുരുപ്രസാദ് സ്വാമിയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പലവട്ടം ഈ ഉദ്യോഗസ്ഥന് തങ്ങളെ വിളിക്കുകയും പരിഹാസ രൂപേണ സംസാരിക്കുകയും ചെയ്തിരുന്നതായി തീര്‍ത്ഥാടക സംഘം പറയുന്നു.
തീരെ അവശ നിലയിലായ സംഘാംഗം കൃഷ്ണസ്വാമിയെ വിളിച്ച് വിവരം തിരക്കുന്നതിനിടെയാണ് സുധാരൂപന് വിവാദമായ പരാമര്‍ശം നടത്തിയത്. തനിക്കു തീരെ വയ്യെന്നും ഷുഗര്‍ നില അപകടകരമാം വിധം ഉയര്‍ന്നതായും സൈനിക ഡോക്ടര്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയ കാര്യം പറഞ്ഞപ്പോഴാണ് നിങ്ങളവിടെ മദ്യപിച്ചു കിടക്കുകയാണോ എന്ന് ചോദിച്ചത്. ഉദ്യോഗസ്ഥന് ഫോണില്‍ ബന്ധപ്പെട്ട സമയത്തെല്ലാം മദ്യലഹരിയിലായിരുന്നതായി സംസാരത്തില്‍നിന്നും ബോധ്യപ്പെട്ടതായും തീര്‍ത്ഥാടകര്‍ പറയുന്നു. തീര്‍ത്ഥാടകരെ രക്ഷിക്കുന്നതില്‍ യാതൊരു താല്‍പ്പര്യവുമില്ലാത്ത ഉദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ അയച്ചതെന്ന് സംഘാംഗങ്ങള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: