ന്യൂദല്‍ഹി: രണ്ടാഴ്ചയായി ബദരീനാഥില്‍ കുടുങ്ങി യാതനകളനുഭവിച്ച ശിവഗിരി സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക സംഘം ദല്‍ഹിയിലെത്തി. സ്ത്രീകളും കുട്ടികളും രോഗികളുമടങ്ങുന്ന മലയാളി തീര്‍ത്ഥാടകരുടെ രക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യാതിരുന്നതില്‍ പ്രതിഷേധിച്ച സംഘം സര്‍ക്കാരിന്റെ സഹായങ്ങള്‍ നിരസിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കുവേണ്ടി ഒരുസഹായവും ചെയ്തു തന്നില്ലെന്നും ബിജെപി എംപിയും ഉത്തരകാശി രാജ്ഞിയുമായ മാല രാജ്യലക്ഷ്മി ഷാ അയച്ചു നല്കിയ ഹെലികോപ്റ്ററിലാണ് ദുരന്തഭൂമിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും മുനി ഗുരുപ്രസാദ് സ്വാമി പറഞ്ഞു. സര്‍ക്കാരാണ് രക്ഷപ്പെടുത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെ്. എല്ലാ സംസ്ഥാനങ്ങളും സ്വകാര്യ ഹെലികോപ്റ്ററുകള്‍ അയച്ച് ബുധനാഴ്ചയും തീര്‍ത്ഥാടകരെ രക്ഷിക്കുന്നുണ്ടായിരുന്നു. നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഡെറാഡൂണിലിരുന്ന് ഫോണ്‍ ചെയ്തതല്ലാതെ ജോഷിമഠില്‍ പോലും വന്നിട്ടില്ല. ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ ജോഷിമഠിലെത്തിയ സംഘം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ബസ്സില്‍ ചമോലിയിലും തുടര്‍ന്ന് ദല്‍ഹിയിലേക്കും എത്തുകയായിരുന്നു. ഇന്നലെ രാവിലെ ദല്‍ഹിയിലെത്തിയ സംഘം ഹാസ്തലിലെഗുരുധര്മ്മ പ്രചാരസഭയുടെ ഓഫീസിലേക്കാണ് പോയത്. അവിടെ പ്രവര്‍ത്തകരും വടക്കേ ഇന്ത്യക്കാരടക്കമുള്ള ആളുകളും ചേര്‍ന്ന് തീര്‍ത്ഥാടകരെ സ്വീകരിച്ചു. തുടര്‍ന്ന് വിശ്രമത്തിനു ശേഷം ഉച്ചയോടെ ഉത്തരകാശി മഹാരാജാവ് മനുജേന്ദ്ര ഷായുടെ ദല്‍ഹിയിലെ കൊട്ടാരത്തിലെത്തി സഹായങ്ങള്‍ക്ക് സന്യാസി സംഘം രാജാവിനോട് നന്ദി പറഞ്ഞു. തീര്‍ത്ഥാടക സംഘത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച മലയാളിസംഘടനയായ നവോദയം പ്രവര്‍ത്തകരായ എന്‍.വേണുഗോപാല്‍,ഷൈന്‍.പി ശശിധര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ,കൃഷ്ണസ്വാമി, സുധാകരന്, ഹരിലാല്‍, അശോകന്, വിശ്വംഭരന്, മിനി, കാഞ്ചന, മീര, ജനാര്‍ദനക്കുറുപ്പ്, ഉണ്ണികൃഷ്ണന് എന്നിവരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് ദല്‍ഹിയിലെത്തിയത്. ഇവര്‍ ഇന്ന് രാവിലത്തെ ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തേക്കു തിരിക്കും.
കേരളാഹൗസില്‍ ബുധനാഴ്ച വൈകിട്ടോടെ എത്തിയ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ മംഗളാനന്ദ സരസ്വതിയും സംഘവും ദല്‍ഹിയില്‍ നിന്നും മടങ്ങി. മംഗളാനന്ദ സരസ്വതി ജമ്മുവിലെ ആശ്രമത്തിലേക്കും മാതാജിമാര് മധുരയ്ക്കും നീലംപേരൂര്‍ പുരുഷോത്തമദാസ് അടക്കമുള്ള മൂന്നംഗസംഘം മംഗലാപുരത്തേക്കുമാണ് വിമാനമാര്‍ഗ്ഗം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: