ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസിന് അന്ധമായ വിരോധമാണുള്ളതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഇസ്രത്ത് ജഹാന്, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ മോദിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ കോണ്‍ഗ്രസ് ഇത് തെളിയിക്കുകയാണ്. ഗുജറാത്തിലെ സത്യസന്ധവും സുതാര്യവുമായ മികച്ച ഭരണത്തിന് ജനങ്ങള്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്നു. ഇതില്‍ കടുത്ത അസൂയപൂണ്ടിട്ടാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മോദിയോട് വൈകാരിക വെറുപ്പ് പ്രകടിപ്പിക്കുന്നത്.
ഒന്നിനു പുറകെ ഒന്നായി പൊതുതെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് സിബിഐയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജ തെളിവുകളുണ്ടാക്കി മോദിയുടെ വളര്‍ച്ചയെ ചോദ്യം ചെയ്യുകയാണെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സിബിഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതിയുടെ കുറ്റപ്പെടുത്തലും ബിജെപിയുടെ രാജ്യസഭാ ഉപനേതാവ് ചൂണ്ടിക്കാട്ടി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് എപ്പോഴെങ്കിലും സര്‍ക്കാരിനെതിരെ കര്‍ശനമായ നിലപാട് എടുത്താല്‍ സിബിഐയെ ഉപയോഗിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ നിശ്ശബ്ദനാക്കും. ഇതും അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുന്നതിന് ഒന്നാന്തരം തെളിവാണെന്ന് പ്രസാദ് പറഞ്ഞു.
ഇസ്രത്ത് ജഹാന്, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ സിബിഐ തുടരെ നിലപാട് മാറ്റുകയാണ്. ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് രാജസ്ഥാനിലെ മുന്‍മന്ത്രി ഗുലാബ് ചാന് കഠാരിയയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇസ്രത്ത് ജഹാനെ തങ്ങളുടെ വെബ്സൈറ്റിലൂടെ പരസ്യമായാണ് രക്തസാക്ഷിയെന്ന് ലഷ്കറെ തൊയ്ബ വിശേഷിപ്പിച്ചത്. നിരവധി അഴിമതിക്കേസുകളില്‍ തെളിവുണ്ടായിട്ടും ജാമ്യം നേടി പുറത്തുവരാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്ത സിബിഐ ആണ് തെളിവൊന്നുമില്ലാത്ത കേസില്‍ മോദിക്കെതിരെ നീങ്ങുന്നതെന്നും പ്രസാദ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇതിനൊക്കെ അവര്‍ ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: