ന്യൂദല്‍ഹി: സിബിഐയെ നിയന്ത്രിക്കാന്‍ ശ്രമിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പച്ചക്കള്ളം. ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണം നരേന്ദ്രമോദിയിലേക്കെത്തിക്കാന് കൃത്യമായ നിര്‍ദ്ദേശമാണ് സിബിഐയ്ക്കു ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. ഇന്റലിജന്‍സ് ബ്യൂറോയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്രകുമാറിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചതും രജീന്ദ്രകുമാര്‍ മോദിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നതും ഇതിന്റെ ഭാഗമാണെന്നാണ് വിവരം.
സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്രകുമാറിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി മുന്‍കൂര്‍ അനുമതി തേടണമെന്ന് ആഭ്യന്തരമന്ത്രാലയം സിബിഐയോട് നിര്ദ്ദേശിച്ചതായാണറിവ്. സിബിഐ അന്വേഷണത്തിനെതിരെ ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിലപാടാണ് ഇതിനു കാരണമായത്.
എന്നാല്‍ ഏറ്റുമുട്ടലിന് വ്യാജ നിര്‍ദ്ദേശം നല്‍കിയത് രജീന്ദ്രകുമാറാണെന്ന സിബിഐ വാദത്തെ ഐ.ബി അംഗീകരിക്കുന്നില്ല. ഇതോടെ രജീന്ദ്രകുമാറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ലെന്നും കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റുണ്ടാകു എന്നും സിബിഐ പറയുന്നുണ്ട്. മതിയായ തെളിവുകളുണ്ടെന്നും മുന്‍കൂര്‍ അനുമതി അറസ്റ്റു ചെയ്യുന്നതിനാവശ്യമില്ലെന്ന നിലപാടും സിബിഐ സ്വീകരിക്കുന്നു. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദമാണ് ഇത്തരം രണ്ടു നിലപാടുകള്‍ക്ക് കാരണമെന്നാണ് സൂചന.
ക്രിമിനല്‍ നടപടിക്രമത്തിലെ 197-ാം വകുപ്പനുസരിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇല്ലെങ്കില്‍ രജീന്ദ്രകുമാറിന് ഇതു കോടതിയില്‍ ചോദ്യം ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: