ന്യൂദല്‍ഹി: രാജ്യത്ത് ചെലവു കുറഞ്ഞ 50 പുതിയ വിമാനത്താവളങ്ങള്‍കൂടി ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പരിസ്ഥിതി ദുര്‍ബലപ്രദേശമായ ആറന്മുളയെ ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിമാനത്താവള പദ്ധതികളെന്നത് ശ്രദ്ധേയമാണ്. കേരളം ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ വിമാനത്താവളങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
എട്ടു പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്കു അനുമതി നല്‍കിയതിലും ആറന്മുള വിമാനത്താവള പദ്ധതിയെ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവി മുംബൈ, ജൂഹു, ഗോവ, കണ്ണൂര്‍(കേരളം), രാജ്ഗുരുനഗര്‍(പൂനെ),ശ്രീപെരുംപത്തൂര്‍(ചെന്നൈ), ബെല്ലാരി(കര്‍ണ്ണാടക),രായ്ഗഡ് എന്നിവിടങ്ങളിലാണ് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ വരുന്നത്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളപദ്ധതിയെന്ന പേരിലായിരുന്നു കേന്ദ്ര-സംസ്ഥാന അനുമതികള്‍ ലഭിച്ചെന്ന പ്രസ്താവനയുമായി ആറന്മുള വിമാനത്താവള കമ്പനി രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവള പദ്ധതികളില്‍ നിന്നും ആറന്മുളയെ ഒഴിവാക്കിയതായാണ് കാണുന്നത്.
ആന്ധ്രാ, ഝാര്‍ഖണ്ഡ്,ബീഹാര്‍,പഞ്ചാബ്,ഉത്തര്‍പ്രദേശ്,അരുണാചല്‍ പ്രദേശ്,ആസ്സാം,മധ്യപ്രദേശ്,രാജസ്ഥാന്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വിമാനത്താവള പദ്ധതികള്‍. പുതിയ വിമാനത്താവളങ്ങള്‍ അനുവദിക്കുന്ന പശ്ചാത്തലത്തില്‍ ഭുവനേശ്വര്‍,ഇംഫാല്‍ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും തീരുമാനിച്ചു. ഈ രണ്ടു വിമാനത്താവളങ്ങള്‍ക്കുമായി 20,000 കോടി രൂപ നല്‍കും.
1.15 ലക്ഷം കോടി രൂപയുടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യോമയാനം,റെയില്‍,തുറമുഖം,വൈദ്യുതി മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ആറുമാസത്തിനകം പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതികളില്‍ ആറന്മുള ഉള്‍പ്പെടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇല്ലാത്ത പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടത്തിയ ഏറ്റവും വലിയ ഭൂമിതട്ടിപ്പിന്റെ തെളിവാണെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി പത്തനം തിട്ടയില്‍ പ്രസ്താവിച്ചു. പദ്ധതിയുടെ പേരില്‍ നടന്ന ഭൂമി തട്ടിപ്പിനെക്കുറിച്ചും രാഷ്ട്രീയ ഉദ്യോഗസ്ഥതലത്തില്‍ നടന്ന സാമ്പത്തിക അഴിമതികളെക്കുറിച്ചും അടിയന്തിരമായി അന്വേഷിക്കണമെന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ കമ്പനിക്ക് നിയമലംഘനങ്ങള്‍ നടത്താന്‍ പിന്തുണ നല്കുന്ന പി.ജെ.കുര്യന്, ആന്റോ ആന്റണി എം.പി, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ എന്നിവര്‍ രാജിവെച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു.പദ്ധതി സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകലുന്നതുവരെ സമരപരിപാടികള്‍ തുടരുമെന്ന് പൈതൃക ഗ്രാമ കര്‍മ്മസമിതി അറിയിച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: