കോഴിക്കോട്: മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസ്സിന് ബാധ്യതയാകുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദന് നായരുടെ അനുഭവപാഠങ്ങള്‍ ഇത് വ്യക്തമാക്കുന്നു, സി.കെ.ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്ത് ചെന്നിത്തല വിശദീകരിച്ചു.
വര്‍ഗീയ ശക്തികളെയും സാമുദായിക ശക്തികളെയും ലക്ഷ്മണരേഖ വരച്ച് മാറ്റി നിര്‍ത്തണമെന്ന സി.കെ.ഗോവിന്ദന് നായരുടെ അഭിപ്രായത്തിന് താന്‍ പൂര്‍ണ അംഗീകാരം നല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാമുദായിക ശക്തികള്‍ ലക്ഷ്മണരേഖ കടന്നപ്പോഴെല്ലാം കോണ്‍ഗ്രസിന് ശക്തിക്ഷയം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം തുറന്നുപറയാന്‍ തനിക്ക് മടിയില്ല, ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ മുസ്ലീംലീഗുമായി ചേര്‍ന്ന് മത്സരിക്കാനുള്ള കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ എതിര്‍ത്ത സി.കെ.ജി അന്നത്തെ ഡിസിസി പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങിയിട്ടുണ്ട്.
വര്‍ഗീയ-സാമുദായിക സംഘടനകള്‍ ഭാവിയില്‍ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് സികെജി ഭയപ്പെട്ടു. അദ്ദേഹത്തിന്റെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവപാഠങ്ങളെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിനാല്‍ സി.കെ.ജിക്ക് അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. മുസ്ലീംലീഗിനെ എതിര്‍ത്തതിനാല്‍ അദ്ദേഹത്തെ മുസ്ലീംവിരുദ്ധനായി വരെ മുദ്രകുത്തി. മുസ്ലിംലീഗിന് സീറ്റ് അനുവദിച്ചാല്‍ പിന്നീട് കൂടുതല്‍ ആവശ്യപ്പെടും എന്ന് സികെജി ആശങ്കപ്പെട്ടിരുന്നു,രമേശ് ചെന്നിത്തല പറഞ്ഞു.
സാമുദായിക സംഘടനകള്‍ക്ക് ലക്ഷ്മണരേഖ വരയ്ക്കണമെന്ന് പറഞ്ഞപ്പോളാണ് ചെന്നിത്തല യഥാര്‍ത്ഥത്തില്‍ സികെജിയുടെ അനുയായി ആയതെന്ന് തുടര്‍ന്ന് സംസാരിച്ച മന്ത്രി ആര്യാടന് മുഹമ്മദ് അഭിപ്രായപ്പെട്ടു. വിമോചന സമരത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാവായിരുന്നു സികെജി. സാമുദായിക സംഘടനകള്‍ക്കൊപ്പം വിമോചന സമരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുസ്ലീംലീഗിനെതിരെ അദ്ദേഹം സ്വീകരിച്ച ലൈന്‍ ഇന്നും സജീവമാണെന്നും ആര്യാടന് പറഞ്ഞു.
വിട്ടുപോകും, വിട്ടുപോകും എന്ന് ഭീഷണിപ്പെടുത്തുന്ന ഘടകകക്ഷികള്‍ക്ക് പോകാന്‍ ഒരിടം പോലുമില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ മൂന്ന് സീറ്റ് വരെ ചോദിക്കുന്നു. കൊടുത്താല്‍ എന്തുണ്ടാകുമെന്ന് നന്നായി അറിയാം. കോണ്‍ഗ്രസ് ശക്തി കാണിച്ചാല്‍ ഘടകകക്ഷികള്‍ ഭരിക്കാന്‍ വരില്ലെന്ന് മുരളീധരന് പറഞ്ഞു.
നേരത്തേ, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിന് ഉമ്മന്‍ചാണ്ടിയെ ചെന്നിത്തല വിമര്‍ശിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ ഇനി പാര്‍ട്ടി കര്‍ശനമായി ഇടപെടും. ജനങ്ങളോടും പാര്‍ട്ടിയോടും കൂറു പുലര്‍ത്തുന്നവരെ മാത്രമേ പേഴ്സണല്‍ സ്റ്റാഫില്‍ പെടുത്താവൂ. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ അവരുടെ താല്പര്യമനുസരിച്ചാണ് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. ഇതിന്റെ ഫലമാണ് ഇന്നനുഭവിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രയത്ന ഫലമാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെന്ന കാര്യം ആരും മറക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) 58- ാം സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
അതേസമയം, രമേശ് ചെന്നിത്തലയുടെ ലീഗിനെതിരായ പരാമര്‍ശം ഗൗരവതരമാണെന്നും ഇന്നത്തെ കൂടിയാലോചനയ്ക്കുശേഷം ചെന്നിത്തലയ്ക്ക് മറുപടി നല്‍കുമെന്നും ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: