മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് നിലപാട് കര്‍ശനമാക്കി. യുഡിഎഫില്‍ തുടരണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെ കാര്യം കോണ്‍ഗ്രസും ലീഗിന്റെ കാര്യം ലീഗും തീരുമാനിക്കും. മുന്നണി ബന്ധം നിലനിര്‍ത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. യു.ഡി.എഫ് സംവിധാനം എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. ചെന്നിത്തലയുടെ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ ജൂലൈ നാലിന് പ്രത്യേക സെക്രട്ടേറിയറ്റ് യോഗം ചേരുമെന്നും പാണക്കാട് ചേര്‍ന്ന മുസ്ലീംലീഗ് അടിയന്തര നേതൃയോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ലീഗും കോണ്‍ഗ്രസുമായുള്ള ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണെന്നും പതിറ്റാണ്ടുകളായുള്ള ബന്ധമാണിതെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ലീഗ് അടിയന്തരയോഗം വിളിച്ച് കൂട്ടാന്‍ കാരണമായത്. കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ് സി.കെ ഗോവിന്ദന് നായരുടെ അനുസ്മരണ യോഗത്തിലായിരുന്നു ചെന്നിത്തല ലീഗിനെതിരെ ആഞ്ഞടിച്ചത്.
ചെന്നിത്തലയ്ക്ക് പിന്തുണയുമായി ആര്യാടന് മുഹമ്മദും കെ.മുരളീധരനും രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ ലീഗിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കാണിച്ച് തൊട്ടു പിന്നാലെ ചെന്നിത്തല പ്രസ്താവനയും ഇറക്കിയിരുന്നു. സി.കെ.ജിയുടെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ലീഗ് എപ്പോഴും യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: