പെരുന്ന: സമുദായ സംഘടനകളെക്കുറിച്ചുള്ള ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എന്‍.എസ്.എസിന്റെ മറുപടി. മന്നത്ത് പത്മനാഭന്റെ ആവശ്യം സി.കെ. ഗോവിന്ദന് നായര്‍ നിരാകരിച്ചുവെന്നതു കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മന്നത്ത് പത്മനാഭന് ഒരാവശ്യവുമായി ആരുടെ അടുത്തും പോയിട്ടില്ല. ഇക്കാര്യം പറഞ്ഞ് മുതലെടുക്കാനുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രമം അതിരു കടന്നതാണ്. പാര്‍ട്ടി പാരമ്പര്യത്തെക്കുറിച്ചുള്ള രമേശിന്റെ ഉള്‍വിളി എന്‍.എസി.എസിനെ ചാരി വേണ്ട. ഒരു രാഷ്ട്രീയപാര്‍ട്ടിയേയും തേടി അങ്ങോട്ടു പോയ ചരിത്രം എന്‍.എസ്.എസിനില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
മാലേത്ത് ഗോപിനാഥപിള്ളയ്ക്ക് പാര്‍ട്ടിപദവി നല്‍കണമെന്ന് മന്നത്ത് പത്മനാഭന് പറഞ്ഞപ്പോള്‍ ‘കൂട്ട് വേറെ, പാര്‍ട്ടി വേറെ’ എന്ന് സി.കെ.ജി. അഭിപ്രായപ്പെട്ടു എന്നു പറഞ്ഞാണ് കെ.പി.സി.സി. പ്രസിഡന്റ് തന്റെ പ്രസ്താവനയെ ശക്തിപ്പെടുത്തിയിരിക്കുന്നത്. കൂട്ട് വേറെ, പാര്‍ട്ടി വേറെ എന്നു മന്നത്തിനോട് ആരും പറഞ്ഞതായി അറിയില്ലെന്നും മന്നത്തിന്റെ കാലത്തോ അതിനു ശേഷമോ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം ഒരാവശ്യവുമായി സികെജിയെ സമീപിച്ചിട്ടില്ല. മറിച്ച് ആവശ്യക്കാര്‍ എന്‍എസ്എസിനെ സമീപിച്ച ചരിത്രമാണുള്ളത്. വിവാദത്തില്‍ നട്ടംതിരിയുന്ന കോണ്‍ഗ്രസ് എന്‍എസ്എസിനെയും മന്നത്തിനെയും ചാരി രക്ഷപ്പെടാനുള്ള ശ്രമം അപലപനീയമാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: