കൊച്ചി മെട്രോ റെയിലിനായി കൊച്ചി സര്‍വകലാശാലയും ഡിഎംആര്‍സിയുമായി ചേര്‍ന്ന് 2005 ല്‍ നടത്തിയ പരിസ്ഥിതി ആഘാതപഠനപ്രകാരം ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ സ്ഥാപിക്കാനുദ്ദേശിക്കുന്ന റെയില്‍വെ ലൈനിന്റെ ഇരുവശവുമായി അഞ്ച് മീറ്ററിനുള്ളില്‍ (ആകെ 10 മീറ്റര്‍) 4770 മരങ്ങള്‍ കൊച്ചി മെട്രോ പദ്ധതിക്കായി മുറിച്ചുമാറ്റപ്പെടും. എറണാകുളം എംജി റോഡില്‍ സൗത്ത് വരെ ഒരൊറ്റ മരം പോലും ശേഷിക്കില്ല. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് എതിര്‍വശം മുറിയ്ക്കണം. മെട്രോ റെയിലിന്റെ പടിഞ്ഞാറു വശത്ത് 165 മരങ്ങളും കിഴക്കുവത്ത് 312 മരങ്ങളും മുറിയ്ക്കേണ്ടി വരും.
ഈ മരങ്ങളുടെ ബയോമാസ് 97 ടണ്‍ ആണെന്ന് കണക്കുകൂട്ടിയിട്ടുണ്ട്. മുറിയ്ക്കേണ്ട മരങ്ങള്‍ അധികവും 70 സെ.മീ. ചുറ്റളവിലേറെ വലിപ്പമുള്ളവയാണ്. തെങ്ങ്, മാവ്, പ്ലാവ്, ആഞ്ഞിലി, തേക്ക്, കണിക്കൊന്ന, ഉങ്ങ്, പൂവരശ്, പവിഴമുല്ല, പെല്‍റ്റഫോറ, മരുത്, മരോട്ടി, മുരുക്ക്, പഞ്ഞിമരം, അക്കേഷ്യ, വട്ട, ഗുല്‍മോഹര്‍, ഏഴിലംപാല, ബദാം, ആര്യവേപ്പ്, അടയ്ക്കാമരം, പേര, കാറ്റാടി, അരണമരം തുടങ്ങിയ മരങ്ങളാണ് മുറിയ്ക്കുവാനായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടുള്ളത്. മുറിയ്ക്കുന്ന ഓരോ മരത്തിനും പത്ത് മരം എന്ന കണക്കില്‍ മരം നട്ടുവളര്‍ത്തുമെന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുകൂടാതെ ഓരോ സ്റ്റേഷനുകളും പൂങ്കാവനമാക്കുമെന്നും മെയിന്റനന്‍സ് യാര്‍ഡിന് ചുറ്റും ഗ്രീന്‍ബല്‍റ്റ് നിര്‍മിക്കണമെന്നും മെട്രോ റെയിലിന്റെ താഴെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ ചെടികളുടെ ഗ്രീന്‍ റിബണ്‍ വളര്‍ത്തുമെന്നും പറയുന്നുണ്ട്.
മെട്രോ റെയിലിന്റെ ഈ പരിസ്ഥിതി സൗഹൃദ അനുബന്ധ നടപടികളാണ് പദ്ധതിയെ പരിസ്ഥിതി സൗഹാര്‍ദവും ശാസ്ത്രീയവുമാക്കുന്നത്. പരിസ്ഥിതി ആഘാതപഠനങ്ങള്‍ പ്രോജക്ടുകള്‍ നടത്തുന്നതിന് മുമ്പ് നടത്തുന്നത് പ്രോജക്ട് നടപ്പിലായാല്‍ സംഭവിക്കാനിടയുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഗുണങ്ങളും ദോഷങ്ങളും പഠിച്ച് അവ നേരിടുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിക്കാനാണ്. പദ്ധതി മൂലമുണ്ടാകുവാന് സാധ്യതയുള്ള വായു മലിനീകരണം ജലമലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദമലിനീകരണം, പ്രകൃതി വിഭവങ്ങളുടെ ശോഷണം, മറ്റ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം വിലയിരുത്താറുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പദ്ധതി നടപ്പാക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പരിസ്ഥിതി ആഘാത പഠനത്തിന്റെ വെളിച്ചത്തില്‍ പദ്ധതികള്‍ ഉപേക്ഷിക്കാറുമുണ്ട്.
കേരളത്തില്‍ പലപ്പോഴും പരിസ്ഥിതി ആഘാതപഠനം തെറ്റായി വ്യാഖ്യാനിച്ച് പദ്ധതി നടപ്പിലാക്കിയെടുക്കുവാനുള്ള കുറുക്ക് വഴിയായിട്ടാണ് പരിസ്ഥിതി ആഘാത പഠനത്തെ കാണാറുള്ളത്. ചില ഘട്ടങ്ങളില്‍ പദ്ധതി നടത്താതെ പരസ്ഥിതി സംരക്ഷിച്ച് നിലനിര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണത്തേക്കാള്‍ അനേകം മടങ്ങ് ദോഷകരമായിരിക്കും പദ്ധതി നടപ്പായാല്‍ എന്ന നില വരാറുണ്ട്. കേരളത്തിലെ വനമേഖലയിലെ മുളയും ഈറ്റയും തുച്ഛമായ വിലയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് മാവൂര്‍ ഗ്വാളിയാര്‍ റയണ്‍സ് പ്രവര്‍ത്തനം നടത്തി. ചാലിയാറും കടലും മാവൂരും മലിനീകരിക്കുകയും ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തത് മറക്കാറായിട്ടില്ല. കമ്പനി പൂട്ടിയതിനുശേഷം മാവൂരിലെ കമ്പനി നല്കിയ തൊഴിലും സമൂഹത്തിന് ലഭിച്ച മറ്റ് ഗുണങ്ങളും വിലയിരുത്തിയപ്പോള്‍ മനസ്സിലായത് കമ്പനി കേരളത്തിലെ വനമേഖലയ്ക്കും പ്രകൃതിയ്ക്കും ജനങ്ങള്‍ക്കും കുടിവെള്ളത്തിനും മറ്റും വരുത്തിയ നഷ്ടങ്ങള്‍ തുലനം ചെയ്താല്‍ പദ്ധതിയില്ലാത്ത അവസ്ഥയായിരുന്നു സാമ്പത്തികമായും ആരോഗ്യപരമായും തൊഴില്‍പരമായും പാരിസ്ഥിതികമായും അഭികാമ്യമെന്ന് മനസ്സിലാകും.
മെട്രോ റെയില്‍ പദ്ധതിയ്ക്കായി കൃത്യമായ പരിസ്ഥിതി ആഘാതപഠനം നടക്കുകയും തുടര്‍ന്ന് പബ്ലിക് ഹിയറിംഗ് നടന്നു. പ്രശ്നങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും കൃത്യമായ പരിഹാര നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പദ്ധതി ഡിഎംആര്‍സി നടപ്പാക്കുന്നതില്‍ ജനങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വരെ എതിരഭിപ്രായം ഇല്ലെന്നുള്ളത് പദ്ധതി പരിസ്ഥിതി സൗഹൃദമായി കെഎംആര്‍എല്‍ നടത്തും എന്ന് അനുമാനിച്ചിട്ടാണ്. ഇവിടെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ മുറിയ്ക്കുന്ന 4770 മരങ്ങള്‍ക്ക് ബദലായി എവിടെയെങ്കിലും മരം നടുവാനല്ല നിര്ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്. പദ്ധതി ഇടപ്പള്ളിയില്‍ തുടങ്ങിയ അന്നും, തിരുവാതിര തുടങ്ങുന്ന അന്നും കെഎംആര്‍എല്‍ വൃക്ഷത്തൈ വിതരണവും കളമശ്ശേരി എച്ച്എംടിയുടെ ഭൂമിയില്‍ മരം നടീലും നടത്തുകയുണ്ടായി. അതിന്റെ എണ്ണം നേട്ടമായി പത്രമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിതരണം ചെയ്ത പല വൃക്ഷത്തൈകളും ഇടപ്പള്ളിയിലും മറ്റ് റോഡ് സൈഡകളിലും വലിച്ചെറിയപ്പെട്ട രീതിയില്‍ കണ്ടത്. ഇക്കാര്യത്തിലുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണ്. ഇഐഎ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരമായി മരങ്ങള്‍ നടേണ്ട സ്ഥലവും എണ്ണവും കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെയാണ് എറണാകുളത്ത് മുറിയ്ക്കുന്ന മരത്തിന് പകരം കളമശ്ശേരി എച്ച്എംടിയില്‍ മരം നട്ട് പരിസ്ഥിതി ആഘാതം തടയാം എന്ന ചിന്ത കടന്നുവന്നതെന്ന് മനസ്സിലാകുന്നില്ല! 4770 മരങ്ങള്‍ നടണമെന്ന നിര്‍ദ്ദേശം ഇത്രയും മരങ്ങള്‍ വിതരണം ചെയ്താല്‍ തീരുമെന്ന നിലയ്ക്കാണെങ്കില്‍ കൊച്ചി മെട്രോ പരിസ്ഥിതി സൗഹൃദമല്ലെന്ന് പറയേണ്ടിവരും.
പദ്ധതിയ്ക്കായി എറണാകുളത്താണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിയ്ക്കപ്പെടുക. എംജി റോഡിലാണെങ്കില് ഗൃഹാതുരത്വം നല്കുന്ന അനേകം മരങ്ങളാണ് മുറിയ്ക്കപ്പെടുക. ഡിഎംആര്‍സിയും കൊച്ചി സര്‍വകലാശാലയും സംയുക്തമായി നടത്തിയ പരിസ്ഥിതി ആഘാത പഠനത്തില്‍ ഇടപ്പള്ളി, പാലാരിവട്ടം, എറണാകുളം സൗത്ത്, വൈറ്റില, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ വായു ശ്വസിക്കുന്നത് അനാരോഗ്യകരമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. നഗരത്തില്‍ അടിയ്ക്കടി ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കും വാഹനപ്പെരുപ്പവും വ്യവസായ മലിനീകരണവും വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. എന്നിരുന്നാലും എറണാകുളത്ത് വഴിവക്കിലുള്ള മരങ്ങള്‍ നല്കുന്ന ഓക്സിജന്‍ ദുഷിച്ച വായുവിനെ ശുദ്ധിചെയ്യുവാന്‍ സഹായിക്കുന്നുണ്ടെന്നതിനാലാണ് ജനങ്ങള്‍ അല്‍പ്പമെങ്കിലും ആരോഗ്യത്തോടെ നഗരമധ്യത്തില്‍ ജീവിക്കുന്നത്. ഈ മരങ്ങളാണ് കൊച്ചി മെട്രോ പദ്ധതിയ്ക്കായി കൂട്ടത്തോടെ കുരുതി കഴിയ്ക്കപ്പെടുന്നത്. 2009 ല്‍ ദല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി നടത്തിയ പഠനത്തില്‍ വിശാല കൊച്ചി വികസന മേഖല അന്തരീക്ഷ മലിനീകരണത്തിന്റെ ഭീഷണിയിലാണെന്ന് കാണിച്ച് 2009 ഡിസംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ വായു, ജലം, മണ്ണ് എന്നിവ വിശകലനം ചെയ്തപ്പോള്‍ കിട്ടിയ സമഗ്ര പരിസ്ഥിതി മലിനീകരണ ഇന്‍ഡക്സ് 75.08 ആണ്. ശ്വസിക്കാന്‍ കൊള്ളാത്ത വായുവാണ് എറണാകുളം പട്ടണത്തിലേതെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി റിഫൈനറിയ്ക്കായി നാഗ്പൂരിലെ നാഷണല്‍ എന്‍വറോണ്‍മെന്റ് ആന്റ് എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് (നീറി) നടത്തിയ സംവഹന ശേഷി പഠനത്തിലും കൊച്ചിയിലെ വായു മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയതാണ്. ദല്‍ഹി ഐഐടിയുടെ പഠനപ്രകാരം മലിനീകരണ തോതില്‍ രാജ്യത്തെ മോശം വായു ശ്വസിക്കുന്ന നഗരങ്ങളില്‍ കൊച്ചിയ്ക്ക് 24-ാം സ്ഥാനമാണ്.
ഇന്ത്യയിലെ 88 നഗരങ്ങളിലാണ് അന്ന് പഠനം നടന്നത്. ഈ പഠനപ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിയ്ക്കപ്പെട്ട ഗുജറാത്തിലെ അങ്കലേശ്വറിനേക്കാളും (88.5) വെറും 13.42 ഇന്‍ഡക്സ് വ്യത്യാസമാണ് കൊച്ചിയ്ക്കുള്ളത്. അതായത് കൊച്ചി മലിനീകരണ കാര്യത്തില്‍ വളരെവേഗം കൂടിയ ദേശീയ പരിസ്ഥിതി മലിനീകരണ ഇന്‍ഡക്സിനോട് അടുക്കുന്നു എന്നു സാരം. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഡിഎംആര്‍സി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ നഗരത്തില്‍ മുറിയ്ക്കുന്ന മരങ്ങള്‍ക്ക് പകരം ഓക്സിജന്‍ ജനറേറ്റ് ചെയ്യാനും കാര്‍ബണ്‍ഡൈയോക്സൈഡ് കുറയ്ക്കുവാനും പൊടിപടലങ്ങളും ശബ്ദവും അരിച്ചെടുക്കാനും കൃത്യമായ സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി കോമ്പന്‍സേറ്റ് (നഷ്ടപരിഹാരം) ചെയ്യണമെന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. നാല് തരം പരിഹാരങ്ങളാണ് ഇഐഎയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ഇഐഎ തുടര്‍ന്നുള്ള പബ്ലിക് ഹിയറിംഗില്‍ വ്യക്തമാക്കിയതാണ്. ഒന്ന്: നഷ്ടപരിഹാരമായി മുറിയ്ക്കുന്ന മരങ്ങള്‍ക്ക് വേണ്ടി വനവല്‍ക്കരണം നടത്തണം. രണ്ട്: മെയിന്റനന്‍സ് യാര്‍ഡിന് ചുറ്റും ഹരിത ബല്‍റ്റ്. മൂന്ന് റെയില്‍വെ ട്രാക്കിന് താഴെ ഹരിത റിബണ്‍. നാല്: പാരിസ്ഥിതികമായും പാരമ്പര്യമായും ഇക്കോളജിക്കലായും കൊച്ചിയ്ക്ക് ചേര്‍ന്ന മരങ്ങള്‍ കൊണ്ടുവന്ന് നട്ട് വളര്‍ത്തുക. ഒരു മരത്തിന് പകരം പത്ത് മരങ്ങള്‍ നടണം. ഒരു ഹെക്ടറില്‍ 1000 മരങ്ങള്‍ എന്ന തോതില്‍ 4.7 ഹെക്ടര്‍ ഭൂമിയില്‍ മരം നട്ട് നഗരത്തിനായി ഒരു ആര്‍ബൊറേറ്റം (തദ്ദേശീയമായി വളരുന്ന വലിയ മരങ്ങളുടെ കൂട്ടം) നിര്‍മിക്കുക. കീസ്റ്റോണ്‍ സ്പീഷിസുകള്‍, ഫലം തരുന്ന മരങ്ങള്‍, നഗരസൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള മരങ്ങള്‍, കണ്ടല്‍ വൃക്ഷങ്ങള്‍, അര്‍ദ്ധ കണ്ടല്‍ വൃക്ഷങ്ങള്‍, ജൈവ സാങ്കേതിക മികവുള്ള മരങ്ങള്‍, സസ്യശാസ്ത്ര പ്രകാരം പ്രാധാന്യമുള്ള മരങ്ങള്‍ എന്നിവയെല്ലാം ആര്ബൊറേറ്റത്തില് വളര്‍ത്തിയെടുക്കണം. ഇത് നഗരഹൃദയഭാഗത്തെ ഹൈക്കോടതിയുടെ പുറകില്‍ കൊച്ചിയുടെ ശ്വാസകോശമായി അറിയപ്പെടുന്ന മംഗളവനത്തിന്റെ വടക്ക് ഭാഗത്തോട് ചേര്‍ന്നാണെങ്കില്‍ ഇക്കോ ടൂറിസം വളര്‍ത്തുന്നതിനും നഗരത്തിലെ വായു മലിനീകരണം തടയുന്നതിനും ഒരു പരിധിവരെ സഹായകരമാകുമെന്ന് മെട്രോ റെയില്‍ പദ്ധതിയ്ക്കായുള്ള പരിസ്ഥിതി ആഘാതപഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. മംഗളവനത്തോട് ചേര്‍ന്ന് ബിപിസിഎല്‍ ഇന്ധന ടാങ്കുകള്‍ ഇരുമ്പനത്തേയ്ക്ക് മാറ്റിയപ്പോള്‍ ഒഴിവുവന്ന സ്ഥലം ലഭ്യമാണുതാനും. നഗരം ഇന്നനുഭവിക്കുന്ന വായു മലിനീകരണ പ്രശ്നത്തിന് പരിഹാരമാകുന്ന ഈ നിര്‍ദ്ദേശം നടപ്പാക്കണം.
മെട്രോ റെയിലിനും സ്റ്റേഷനുകള്‍ക്കും യാര്‍ഡിനും വേണ്ടി സ്ഥലമെടുപ്പ് നടപടികള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും മെട്രോ റെയിലിനുവേണ്ടി മുറിയ്ക്കുന്ന 477 മരങ്ങള്‍ക്ക് പകരം 4770 മരങ്ങള്‍ നടുവാനുള്ള 4.7 ഹെക്ടര്‍ സ്ഥലമെടുപ്പ് മാത്രം നടന്നു കാണുന്നില്ല. അതിന് പകരമായി നാല്ക്കവലകളില് മര വിതരണവും എറണാകുളം പട്ടണത്തില്‍നിന്നും വളരെ ദൂരെയും മറ്റും മരം നട്ട് പിടിപ്പിച്ച് നഗരത്തിലെ വായു ശുദ്ധീകരിക്കുവാനും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുവാനും കെഎംആര്‍എല്‍ നടത്തുന്ന നടപടികള്‍ പരിഹാസ്യമാണ് അശാസ്ത്രീയവുമാണ്. ഇഐഎ റിപ്പോര്‍ട്ട് നോക്കുകുത്തിയാക്കരുത്. 2005 ല്‍ നടന്ന ഇഐഎ റിപ്പോര്‍ട്ടുകളും അതില്‍ വിവരിക്കുന്ന പരിസ്ഥിതി സൗഹൃദ നടപടികളും അനുസരിച്ചാണ് പരിസ്ഥിതി ക്ലിയറന്‍സുകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ മരങ്ങളുടെ തൈ വിതരണംനടത്തി 4770 മരങ്ങള്‍ മുറിയ്ക്കുന്നത് നിസ്സാരവല്‍ക്കരിക്കുന്നത് ജനദ്രോഹപരമാണ്. മരത്തൈ വിതരണം നടക്കട്ടെ അതിനോടൊപ്പം ഇഐഎ അനുസരിച്ച് മറ്റ് പരിഹാര നടപടികളും പൂര്‍ത്തിയാക്കണം. മുറിയ്ക്കുന്ന മരങ്ങള്‍ക്ക് പകരം മരം നടുന്നതിനുള്ള സ്ഥലമെടുപ്പും മെട്രോ റെയില്‍ പണിയ്ക്കൊപ്പം പൂര്‍ത്തിയാക്കണം. 4770 മരങ്ങള്‍ നട്ട് വളര്‍ത്തി കൊച്ചിയ്ക്കായി ആര്‍ബൊറേറ്റം നിര്‍മിക്കുകയെന്നതും ഡിഎംആര്‍സിയുടേയും കെഎംആര്‍എല്‍-ന്റെയും ചുമതലയാണ്.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: