സികെജി എന്നറിയപ്പെടുന്ന സി.കെ. ഗോവിന്ദന് നായര്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ തീപ്പന്തമായിരുന്നു. സമൂഹത്തിനുവേണ്ടി ശക്തവും വ്യക്തവുമായ നിലപാട് സ്വീകരിച്ചതിന് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിയും വന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ച ഗോവിന്ദന്‍നായര്‍ക്ക് മുസ്ലിംലീഗ് അടക്കമുള്ള വര്‍ഗ്ഗീയ സംഘടനകളോട് ഉറച്ച നിലപാടായിരുന്നു. ആ നിലപാട് അധികാരത്തിന്റെ അപ്പക്കഷണത്തിനായി അടിയറവ് വയ്ക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. മുസ്ലിം ലീഗുമായി ഉണ്ടാക്കിയ രാഷ്ട്രീയ ചങ്ങാത്തം അബദ്ധമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അതിനെതള്ളിപ്പറയാന് അദ്ദേഹം തയ്യാറായി. കോഴിക്കോട് കോര്‍പ്പറേഷനില്‍ മുസ്ലീംലീഗുമായി ചേര്‍ന്ന് മത്സരിക്കാനുള്ള കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ എതിര്‍ത്ത സി.കെ.ജി അന്നത്തെ ഡിസിസി പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങിയിട്ടുണ്ട്. സമുദായിക സംഘടനകള്‍ക്ക് ലക്ഷ്മണരേഖ വേണമെന്ന നിലപാടിലായിരുന്നു സി.കെ. ഗോവിന്ദന്‍നായര്‍. അതിനെ പൂര്‍ണമായും പിന്തുച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചത്. പ്രത്യേകിച്ചും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
വര്‍ഗീയ-സാമുദായിക സംഘടനകള്‍ ഭാവിയില്‍ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് സികെജി ഭയപ്പെട്ടു. അദ്ദേഹത്തിന്റെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവപാഠങ്ങളെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിനാല്‍ സി.കെ.ജിക്ക് അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. മുസ്ലീംലീഗിനെ എതിര്‍ത്തതിനാല്‍ അദ്ദേഹത്തെ മുസ്ലീംവിരുദ്ധനായി വരെ മുദ്രകുത്തി. മുസ്ലിംലീഗിന് സീറ്റ് അനുവദിച്ചാല്‍ പിന്നീട് കൂടുതല്‍ ആവശ്യപ്പെടും എന്ന് സികെ ഗോവിന്ദന്‍നായര്‍ ആശങ്കപ്പെട്ടിരുന്നു, ഇക്കാര്യം ചൂണ്ടിക്കാട്ടിയ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായും പ്രതികൂലമായും പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നു. സാമുദായിക സംഘടനകള്‍ക്ക് ലക്ഷ്മണരേഖ വരയ്ക്കണമെന്ന് പറഞ്ഞപ്പോളാണ് ചെന്നിത്തല യഥാര്‍ത്ഥത്തില്‍ സികെജിയുടെ അനുയായി ആയതെന്നാണ് മന്ത്രി ആര്യാടന് മുഹമ്മദ് അഭിപ്രായപ്പെട്ടത്. വിമോചന സമരത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാവായിരുന്നു സികെജി. സാമുദായിക സംഘടനകള്‍ക്കൊപ്പം വിമോചന സമരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
മുസ്ലീംലീഗിനെതിരെ അദ്ദേഹം സ്വീകരിച്ച ലൈന്‍ ഇന്നും സജീവമാണെന്നും ആര്യാടന് പറയുകയുണ്ടായി. രമേശിന്റെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്ന് പ്രസ്താവിച്ച് കെ. മുരളീധരനും പിന്തുണ അറിയിച്ചു. ഇന്നത്തെ അവസ്ഥയില്‍ ഇവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല. നഷ്ടബോധമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് അടിവരയിടുകയല്ല പിഴുതെറിയുകയും ചെയ്തിരിക്കുന്നു.
മുസ്ലിംലീഗിന് ലക്ഷ്മണരേഖ വേണമെന്ന ചിന്ത രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ഉദിച്ചത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ല. തന്റെ ഉപമുഖ്യമന്ത്രിപദവി മോഹത്തിന് ഭംഗം നേരിട്ടത് ലീഗിന്റെ നിലപാടുകൊണ്ടാണെന്ന് രമേശിന് നന്നായറിയാം. അങ്ങിനെയുള്ള ലീഗിനെ ഒന്നു തോണ്ടി നോവിക്കുക എന്നതില്‍ കവിഞ്ഞ ഒരു നിലപാടും ചെന്നത്തലയ്ക്കില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടാണല്ലോ പ്രസ്താവന ആവര്‍ത്തിക്കുന്നുണ്ടോ എന്ന് ലീഗ് സെക്രട്ടറി ചോദിച്ചപ്പോള്‍ തന്നെ വാലും ചുരുട്ടിക്കൊണ്ടോടിയത്. മുസ്ലിംലീഗിന്റെ ദുഷ് ചെയ്തികളെ തള്ളിപ്പറയാനുള്ള ആണത്തവും ആത്മാര്‍ത്ഥതയും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. ലീഗിന്റെ കോലായിലെ വാല്യക്കാരനെപ്പോലെ അവരുടെ ആജ്ഞക്കനുസരിച്ച് ആടുക എന്ന ജോലിയാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും പതിറ്റാണ്ടുകളായുള്ള സമീപനം അതാണ്. കേന്ദ്രത്തില്‍ ഭരണം നിലനില്‍ക്കുന്നത് ലീഗിന്റെ താങ്ങുകൊണ്ടാണ്. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് കോണ്ഗ്രസ്സുകാരനിരിക്കുന്നതും ലീഗിന്റെ തടിമിടുക്കകൊണ്ടാണ്. ഇതെല്ലാം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകാത്ത കാലത്തോളം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്ന ‘ലക്ഷ്മണരേഖ’ അദ്ദേഹം തന്നെ സ്വീകരിച്ച് അടങ്ങി ഒതുങ്ങി കഴിയുന്ന സാഹചര്യമേ ഉണ്ടാകൂ. അല്ലെങ്കില്‍ താന്‍ പറയുന്നതില്‍ ഉറച്ചുനില്‍ക്കുന്നു എന്നു പറയാനുള്ള ചങ്കൂറ്റം കാട്ടുമായിരുന്നു. അതിന് ചുണയില്ലാത്തവര്‍ സികെജിയുടെ പേരുച്ചരിക്കുന്നത് അപഹാസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: