ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം 1എ (ഐ.ആര്.എന്‍.എസ്.എസ്1 എ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപനത്തറയില് നിന്നും തിങ്കളാഴ്ച രാത്രി 11.41ന് പി.എസ്.എല്‍.വി പേടകം ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നു. വിക്ഷേപിച്ച് ഇരുപത് മിനിറ്റും 37 സെക്കന്റും കൊണ്ട് 501 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തി.
ഉപഗ്രഹവിക്ഷേപണ രംഗത്ത് രാജ്യത്തിന്റെ പുതുയുഗപ്പിറവിയാണ് ഈ വിജയമെന്ന് ഐഎസ് ആര് ഒ ചെയര്മാന് ഡോ. കെ രാധാകൃഷ്ണന് പറഞ്ഞു. രാജ്യത്തിന്റെ 1500 കി.മീ ചുറ്റളവിലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപഗ്രഹത്തിന്റെ കാലാവധി പത്ത് വര്‍ഷമാണ്. അര്‍ദ്ധരാത്രിയോട് അടുത്ത് ഐ.എസ്.ആര്.ഒ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത് ഇത് ആദ്യമായാണ്. ഭ്രമണപഥത്തിന്റെ സവിശേഷത കണക്കിലെടുത്താണ് വിക്ഷേപണ സമയം രാത്രി 11.41ന് നിശ്ചയിച്ചത്.
ഐ.ആര്.എന്‍.എസ്.എസ് 1 എ ഭ്രമണപഥത്തിലെത്തിയതോടെ ദിശാനിര്‍ണയത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. വ്യോമ മേഖല, നാവിക മേഖല, ദുരിത നിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം തുടങ്ങിയവയ്ക്കും ഇത് സഹായകമാകും. കപ്പല്‍ ജീവനക്കാര്‍ക്കുള്ള ദൃശ്യ, ശ്രാവ്യ സംവിധാനങ്ങളിലൂടെയുള്ള സന്ദേശങ്ങളുടെ കൈമാറ്റം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഉപഗ്രഹം പ്രയോജനം ചെയ്യും.
1420 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇന്ത്യ സ്വതന്ത്രമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത ആദ്യ നാവിഗേഷന്‍ ഉപഗ്രഹമാണിത്. കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് 2006ലാണ് ഐ.എസ്.ആര്.ഒയ്ക്ക് അനുമതി നല്‍കിയത്. നിലവില്‍ ഇത്തരം സാങ്കേതി വിദ്യ സ്വന്തമായുള്ളത് അമേരിക്ക,റഷ്യ,ജപ്പാന്,ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: