തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇന്നലെ ഒരാള്‍കൂടി മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 90 ആയി. മലപ്പുറം പുതിയകുളം കളരിക്കല്‍ വീട്ടില്‍ ഹേമലത (60) യാണ് ഇന്നലെ മരിച്ചത്. അതിശക്തമായ മഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് ഇവര്‍ മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം ദുര്‍ബലമായിരുന്നു. വിവിധ സ്ഥലങ്ങളിലായി 20.98 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണമായും 37 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കൃഷിനാശത്തില്‍ 29.55 ലക്ഷവും പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 4.35 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 4.88 ലക്ഷവും നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 5306.9 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 61..24 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂര്‍ണമായി 409 വീടുകളും ഭാഗികമായി 7307 വീടുകളും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 347.78 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 1265.75 ലക്ഷവും നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 537 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. 391 ദുരിതാശ്വാസക്യാമ്പുകളിലായി 1,63,000 പേരാണ് ആലപ്പുഴയില്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കഴിയുന്നത്. സംസ്ഥാനത്ത് മൊത്തമായി 1,79,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
പ്രധാന സ്ഥലങ്ങളിലെ മഴയുടെ തോത് ഇപ്രകാരമാണ്. പീരുമേട് അഞ്ച് സെ.മി, കണ്ണൂര്‍, മാങ്കൊമ്പ്, എറണാകുളം സൗത്ത് നാല്, കൊച്ചി എയര്‍പോര്‍ട്ട്, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, ചെങ്ങന്നൂര്‍, കൊടുലു മൂന്ന് സെ.മി, ആലപ്പുഴ, മാവേലിക്കര, ചേര്‍ത്തല, അമിനി, സിയാല്‍ കൊച്ചി, ആലുവ, മൂന്നാര്‍, ഇടുക്കി, തളിപ്പറമ്പ്, തലശേരി, ഇരിക്കൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം എന്നിവടങ്ങളില്‍ രണ്ട് സെ.മി മഴ ലഭിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ തീരദേശങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യയുള്ളതിനാല് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: