ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുടുക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഐബി (ഇന്റലിജന്‍സ് ബ്യൂറോ) ഡയറക്ടര്‍ രജീന്ദ്രകുമാറിനെ കേസില്‍ പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമ്മതിച്ചു. സിബിഐ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ രജീന്ദ്രകുമാറിനെതിരെ ലഭിച്ചിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തലും സിബിഐക്ക് തിരിച്ചടിയായി.
നരേന്ദ്രമോദിയും രജീന്ദ്രകുമാറും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും മോദിക്കു വേണ്ടി രജീന്ദ്രകുമാര്‍ വ്യാജമായി സൃഷ്ടിച്ച തെളിവുകളാണ് ഇസ്രത് ജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ ഇന്നലെ സിബിഐ ഡയറക്ടര്‍ തന്നെ വ്യക്തമായ തെളിവുകളില്ലെന്നും രജീന്ദ്രകുമാറിന്റെ പേര് കുറ്റപത്രത്തിലില്ലെന്നും വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരെപ്പറ്റി മാത്രമാണ് ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയായതെന്നും ഗൂഢാലോചനയേപ്പറ്റിയുള്ള അന്വേഷണം സിബിഐ നടത്തിയില്ലെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു. ജൂലൈ നാലിന് മുമ്പായി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതിക്കു നല്കിയ വാക്ക് സിബിഐ പാലിക്കും.
ഇസ്രത് ജഹാന് കേസിലെ കുറ്റപത്രം ജൂലൈ നാലിന് തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിബിഐ ഡയറക്ടര്‍ ഇന്റര്‍പോള്‍ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. രജീന്ദ്രകുമാറിനെ കേസില്‍ കുടുക്കുന്നതിനായി വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. രജീന്ദ്രകുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലഷ്കറെ തോയ്ബ ഭീകരരായ ഇസ്രത് ജഹാന്, മലയാളിയായ ജാവേദ് (മതം മാറും മുമ്പ് പ്രാണേഷ് കുമാര്‍) എന്നിവരുള്‍പ്പെട്ട സംഘത്തെ ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. എന്നാല്‍ നരേന്ദ്രമോദിയുമായി വ്യക്തിബന്ധമുള്ള രജീന്ദ്രകുമാര്‍ വ്യാജമായി സൃഷ്ടിച്ചതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നായിരുന്നു സിബിഐയുടെ വാദം. രജീന്ദ്രകുമാറിനെ കേസില്‍ പ്രതിയാക്കുക വഴി നരേന്ദ്രമോദിയെക്കൂടി കുടുക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് സിബിഐയും കേന്ദ്രസര്‍ക്കാരും നീങ്ങിയത് എന്നത് വ്യക്തമായിട്ടുണ്ട്. ജൂലൈ 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രജീന്ദ്രകുമാറിനെ വിരമിച്ച ശേഷം അറസ്റ്റുചെയ്യാനുള്ള സിബിഐയുടെ നീക്കവും പുറത്തുവന്നിട്ടുണ്ട്.
ഐബി ഉദ്യോഗസ്ഥനെതിരായ സിബിഐയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പ്രകടിപ്പിച്ചത്. ഐബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം ആഭ്യന്തരമന്ത്രിയേയും സിബിഐയേയും നേരിട്ട് പ്രതിഷേധം അറിയിക്കുകയും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നിലപാടു സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ ഇസ്രത് ജഹാനും കൂട്ടരും ഭീകരവാദികളാണെന്ന് തെളിയിക്കുന്ന ഡേവിഡ് കോള്മാന് ഹെഡ്ലി അടക്കമുള്ളവരുടെ ശബ്ദരേഖകളും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു.
ഇതിനിടെ ഇസ്രത് ജഹാന് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന് സന്ദീപ് മധൂക്കറിന് വധഭീഷണിയുണ്ടെന്ന് സിബിഐ ഡയറക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിനും മഹാരാഷ്ട്രാ സര്‍ക്കാരിനും സിബിഐ കത്തയച്ചു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: