കയ്യില്‍ ആകെക്കൂടി ഒരു ചുറ്റികയുള്ളവര് ചുറ്റും ആണികള്‍ മാത്രമേ കാണുകയുള്ളൂ. ആ ചുറ്റികകൊണ്ട് നെറുകയില്‍ അടിക്കാന്‍ പറ്റിയ ആണികള്‍. സമൂഹത്തിന്റെ സംരക്ഷണം കുടികൊള്ളുന്നത് ആത്യന്തികമായി അതിന്റെ സംസ്ക്കാരത്തിലാണ്. ഈ സംസ്കാരത്തെ സമ്പൂര്‍ണമായി കയ്യൊഴിച്ച് വെറും കാടന്‍ ബലപ്രയോഗത്തിലേയ്ക്ക് ഈ മണ്ഡലത്തിലെ നിയമസമാധാനപാലനം താഴ്ത്തിക്കെട്ടാനുള്ള ഒരു സംവിധാനം നിലനിര്‍ത്താനാണ് നമ്മുടെ ചില എഴുത്തുകാരും ആഗ്രഹിയ്ക്കുന്നത്. പരാജയം ഏറ്റുവാങ്ങുന്ന ഒരു അഭ്യാസമാണത്. പ്രശ്നത്തെ രൂക്ഷമാക്കുന്നതിലാണ് അത് ചെന്നെത്തുക.
പൊതുവെ പറഞ്ഞാല്‍ അന്തര്‍ഗതമായ പരിമിതിയും അതിനപ്പുറം നടത്തിപ്പില്‍ വന്നുകൂടുന്ന പ്രതിബന്ധങ്ങളും കാരണം നമ്മുടെ നിയമവ്യവസ്ഥയ്ക്ക് കൃത്യമായി സത്യം കണ്ടെത്തുന്നതിലും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലും ഒട്ടേറെ പഴുതുകളുണ്ട്. വ്യക്തിയെ സംബന്ധിച്ച സ്ഥിതി ഇതായിരിക്കെ, സമൂഹത്തിന്റെയാകെ സ്വസ്ഥജീവിതം അസാധ്യമാക്കുന്ന ലൈംഗികകുറ്റങ്ങള്‍ എന്ന ഭീകരാവസ്ഥയില്‍നിന്ന് സമൂഹത്തിന് സുജീവിതം ഉറപ്പാക്കാന്‍ അവ നടത്തുന്ന വ്യക്തിയെ (കുറ്റകൃത്യത്തിന്റെ ഇങ്ങേ അറ്റത്ത് നില്‍ക്കുന്നവനെ) ശിക്ഷയ്ക്ക് വിധേയനാക്കുന്നതില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്ന ഇന്നത്തെ രീതിയ്ക്ക് കഴിയില്ല. ഈ ശിക്ഷ എത്ര കടുത്തതാണെങ്കിലും (പുതുക്കിയ നിയമപ്രകാരം മരണശിക്ഷവരെ). സമൂഹമനസ്സിലാകെ മുമ്പു കണ്ട സാംസ്ക്കാരിക അപചയത്തിന്റെയും തുടര്‍ന്നുവരുന്ന സാമൂഹ്യവിരുദ്ധതയുടേയും രൂപത്തില്‍, കുറ്റകൃത്യ പ്രവണതയുടെ വളര്‍ത്തുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുകയാണ്.
കൊതുകുകടി ശല്യം ഒഴിവാക്കേണ്ടത് കടിച്ച കൊതുകുകളെ ഒന്നൊന്നായി പിടിച്ച് വധശിക്ഷ കൊടുത്തുകൊണ്ടല്ല. വായു/വെള്ളം/മണ്ണ് ഒക്കെ മലിനമാക്കിക്കൊണ്ട് വിഷം അടിച്ച് രാജ്യമാകെ അവയെ കൊന്നൊടുക്കിയുമല്ല. കൊതുകുകളുടെ കടിയില്നിന്ന് ഒഴിവുകിട്ടാന്‍ അന്തരീക്ഷത്തെ സംസ്കരിച്ച് രഞ്ജകമാക്കുക എന്ന പ്രകൃതിയുടെ മാര്‍ഗം സ്വീകരിക്കണം. മലിനജലം കെട്ടിക്കിടക്കാന്‍ അനുവദിച്ച്, ഇറച്ചിയ്ക്കുവേണ്ടി തവളകളെ കൊന്നൊടുക്കി, മട്ടിമരങ്ങള്‍ മുഴുവന്‍ വെട്ടിക്കളഞ്ഞ് കൊതുകുശല്യം നാം ക്ഷണിച്ചുവരുത്തിയതാണ്. വിവിധ അസ്തിത്വങ്ങള്‍ അനുഷ്ഠിക്കുന്ന ധര്‍മങ്ങളുടെ സാകല്യമായ ലോകധര്‍മം, മനുഷ്യന്റെ വിഭാഗീയ താല്‍പ്പര്യങ്ങളും സമഗ്രവീക്ഷണമില്ലായ്മയുംകൊണ്ട് ബാഹ്യ-ആന്തരിക പ്രകൃതികളുടെ നിയമങ്ങള്‍, ലംഘിയ്ക്കപ്പെട്ടു. പ്രകൃത്യനുസൃത ജീവിതത്തിന്റെ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയാണ് ആവശ്യം. മനുഷ്യന്റെ മര്‍ക്കടമുഷ്ടി നിയമങ്ങള്‍ അല്ല. സമൂഹത്തിന്റെ സുജീവിതം ഉറപ്പുവരുത്തുക, അതിന് ആവശ്യമായ ആചരണങ്ങള്‍ കണ്ടെടുക്കുക എന്നതാണ് നമ്മുടെ ആവശ്യം. ഇതാണ് യഥാര്‍ത്ഥത്തില്‍ ധാര്‍മിക ജീവിതം.
സംരക്ഷണത്തിന് ലഭ്യമായിട്ടുള്ളത് നിയമനടപടികള്‍ മാത്രം എന്ന സ്ഥിതി ലൈംഗിക കുറ്റങ്ങളുടെ ഈ മണ്ഡലത്തില്‍ തികച്ചും അപര്യാപ്തമാണ് എന്നിരിയ്ക്കെ ആ വിഭാഗം കുറ്റങ്ങള്‍ വളരെ ഗൗരവപൂര്‍ണമായ ഒരു സ്ഥിതി വരുത്തിവച്ചിരിക്കുന്ന ഇന്ന് അതിനെ നേരിടാനുള്ള പര്യാപ്തത കൈവരുത്താന്‍ വേണ്ടി ആ നിയമത്തിന് കുറേക്കൂടി കൂര്‍ത്ത പല്ലുകളും തടിയന് കയ്യുകളും കൊടുക്കുക എന്നതിലെ ബുദ്ധി അംഗീകരിക്കാന്‍ വിഷമം. അതിനുമപ്പുറം ഇന്ന് നിലവിലുള്ള ചില മൃദുല പെരുമാറ്റങ്ങള്‍ ആ നിയമത്തിന്റെ വര്‍ധിതമായ കാര്‍ക്കശ്യത്തെ വിഫലമാക്കും എന്ന പേരില്‍ പെരുമാറ്റങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്. ഈ സമീപനം സ്ഥിതി കൂടുതല്‍ വഷളാക്കുകയേയുള്ളൂ. സമൂഹത്തെ സ്നിഗ്ദ്ധമാക്കുന്ന ഈ പെരുമാറ്റങ്ങളുടെ അഭാവത്തില്‍ കല്ലിച്ചുപോവുന്ന സമൂഹത്തില്‍ കുറ്റകൃത്യങ്ങളെ നേരിടാനുള്ള വ്യവസ്ഥയുടെ ഫലശേഷി ഇനിയും കുറയും. ഇതാണ് ഈ വാദഗതിയില്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം.
ശിക്ഷയെക്കുറിച്ചുള്ള ഭയംകൊണ്ട് മനുഷ്യന് ഒഴിഞ്ഞുനില്‍ക്കും എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു കുറ്റകൃത്യമല്ല ബലാത്സംഗം. ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു പദ്ധതിയല്ലിത്. അതിനാല്‍ ഈ ശിക്ഷാവിധികള്‍ വീണ്ടുവിചാരത്തെ പ്രചോദിപ്പിയ്ക്കും എന്നില്ല. ഇത് മനുഷ്യത്വം ഇല്ലാത്തവന് ചെയ്യുന്ന അക്രമപ്രവൃത്തിയാണ്. പൊടുന്നനവേ പൊട്ടിപ്പുറപ്പെടുന്ന, അദമ്യമായ, ഒരു വികാര വിക്ഷോഭത്തിലാണ് ഇത് സംഭവിക്കുന്നത്. ഉദ്ദേശിക്കുന്ന ഫലം കിട്ടണമെങ്കില്‍ അടിയന്തര നടപടി എന്ന നിലയ്ക്ക് ഈ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുന്നതോടൊപ്പം തന്നെ സ്ഥായിയായ പരിഹാരത്തിനുവേണ്ടി പൈശാചികമായ ഈ അത്യാവശ്യങ്ങള്‍ പിടികൂടാത്തവിധം സമൂഹമനസ്സ് ശുദ്ധീകരിച്ചെടുക്കുകകൂടി വേണ്ടിയിരിക്കുന്നു. ഈ രാക്ഷസീയതയ്ക്ക് പ്രവേശനം നിഷേധിയ്ക്കാനുള്ള ശക്തി വ്യക്തികളിലും സമൂഹത്തിലാകെയും നിറയണം.
സമൂഹത്തിന്റെ സ്ഥായിയായ നിലനില്‍പ്പ് ധാര്‍മിക ശക്തിയാണ്. ഇന്ന് സമൂഹത്തില്‍ ഇത് കുറഞ്ഞുകുറഞ്ഞുവരുന്നു. ഇത് ഇല്ലാത്ത സമൂഹം ശിഥിലമാവുന്നു, ദുര്‍ബലമാവുന്നു, മനുഷ്യബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സ്ഥാനം ഇല്ലാതാവുന്നു. മൂല്യരാഹിത്യത്തിന്റെയും അധഃപതനത്തിന്റെയും അക്രമത്തിന്റെയും ആയ ആസുരീഭാവം സമൂഹത്തില്‍ പടര്‍ന്നുപിടിയ്ക്കുന്നു. ധാര്‍മികതയുടെ കരുത്ത് നഷ്ടപ്പെട്ട മനുഷ്യന് വിധേയത്വം വന്നുകൂടുന്നു. മനുഷ്യന് സംസ്കാരം നഷ്ടമാകുന്നു. സമൂഹദ്രോഹപരമായ എല്ലാവിധ പ്രവൃത്തികളും (ബലാത്സംഗവും മറ്റു ലൈംഗിക കുറ്റങ്ങളും ഇതില്‍പ്പെടും) ഉടലെടുക്കുന്ന ഏകമായ മൂലം സമൂഹത്തില്‍ സംഭവിക്കുന്ന സാംസ്ക്കാരികമായ ഈ അപചയം ആണ്. (കുറ്റകൃത്യങ്ങളില്‍ ഈ ശൃംഖലാബന്ധത്തിലുള്ള ചിലവ നാം നേരത്തെ നോക്കിക്കണ്ടു). ഇതിനാണ് പരിഹാരം കാണേണ്ടത്. ജീവിതത്തില്‍ സംസ്കാരം നിലനിര്‍ത്തുക വഴിയാണ് ഇത് സാധിക്കേണ്ടത്. ജീവിതരീതിയില്‍ ആചാരങ്ങള്‍, പെരുമാറ്റങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ നിലനിര്‍ത്തുക വഴിയും.
ബാലപീഡകരെ ഒതുക്കാനായി നിയമത്തില്‍ ചേര്‍ത്തിരിക്കുന്ന വ്യവസ്ഥകള്‍ മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള സ്നേഹവാത്സല്യങ്ങള്‍ മുച്ചൂടും മുടിയ്ക്കുന്നവയാണ് എന്ന ആകുലത പലര്‍ക്കുമുണ്ട്. കുട്ടികളെ തമാശയാക്കുന്നതും തൊടുന്നതും ആലിംഗനം ചെയ്യുന്നതുമെല്ലാം, ഇവ ലൈംഗിക ഉദ്ദേശ്യത്തോടെ നടത്തുന്നതാണെങ്കില്‍, മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന കുറ്റങ്ങളാണ്. ഈ ഉദ്ദേശ്യം തിരിച്ചറിയാന്‍ കഴിയാത്ത കുട്ടികളോട് അവരുടെ വികാസത്തിനും വളര്‍ച്ചയ്ക്കും ഒഴിവാക്കാനാവാത്ത ഈ പരിലാളനങ്ങളെ പൂര്‍ണായി ഒഴിവാക്കാനുള്ള ആഹ്വാനമാണ് ഈ നിയമം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ അവിശ്വാസത്തിന്റെ കന്മതില് പണിയുന്നു. സഹസ്രാബ്ദങ്ങളായി മാനവസംസ്കാരം മനുഷ്യക്കുഞ്ഞുങ്ങളിലേയ്ക്ക് നീട്ടിയെടുത്ത സ്നേഹത്തിന്റെയും വാല്സല്യത്തിന്റെയും മൃദുലതന്തുക്കള് മുറിച്ചുകളയപ്പെടും എന്ന ആശങ്ക ശക്തമാണ്. സദാചാരപരവും സാംസ്ക്കാരികവും ആയ ആരോഗ്യമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുന്നതില്‍ ഈ പെരുമാറ്റങ്ങള്‍ക്ക് സ്ഥാനമുണ്ട്. അതില്ലാത്തിടത്താണ് അക്രമങ്ങള്‍ നടമാടുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം പുരുഷന്മാരുടെ കടമയാണ്. അവര്‍ സ്ത്രീകളോട് ആദരവും കുട്ടികളോട് വാത്സല്യവും പുലര്‍ത്തണം. ഇത് നമ്മുടെ സംസ്ക്കാരമാണ്. കുട്ടികളെ തലോടലും ആലിംഗനം ചെയ്യലുമൊക്കെ ഇതിന്റെ ആചരണങ്ങളില്‍ പെടും. ഇവയോട് ആദരവ് കാണിക്കാത്ത ഇവ കുട്ടികളുടെ സംരക്ഷണത്തിന് ഭീഷണിയാവാന്‍ ഇടയുണ്ട് എന്ന മുന്‍വിധിയില്‍ അവയെക്കാളേറെ ഈ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികളാണ് കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യം എന്ന് കാണുന്ന, ഇത്തരം ആചരണങ്ങളോട് കുട്ടികളുടെ മനസ്സില്‍ ഉദാസീനതയും വൈമുഖ്യവും ജനിപ്പിക്കുന്ന, ഇതിനെ വിലക്കുന്ന, ആ വിലക്കില്കൂടി അവരുടെനേരെ വരാവുന്ന ആക്രമണങ്ങള്‍ക്ക് തടയിട്ടുകൊണ്ട് വേണം അവരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍. ഈ സംസ്ക്കാരത്തെ തള്ളിമാറ്റി നിയമം സമൂഹത്തില്‍ ആധിപത്യം നേടുന്നു, ആ നിയമത്തെ പ്രീണിപ്പിച്ചു വേണം സംസ്ക്കാരത്തിന് സമൂഹത്തില്‍ വ്യാപൃതമാവാന്‍ എന്ന് സിദ്ധാന്തിക്കുന്ന, ആധുനികന്റെ മിഥ്യാബോധം ഈ സംസ്ക്കാരത്തെ മാനിയ്ക്കാതിരിക്കലാണ്, അതിന്റെ നിഷേധമാണ്. അവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഈ പെരുമാറ്റങ്ങളെ, അതിലൂടെ ഈ സ്നേഹവാത്സല്യങ്ങളെ, ഈ സംരക്ഷണത്തെ, ഈ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുക വഴിയാണ്. “ആചാര പ്രഭവോ ധര്‍മ്മ.” ആചരിക്കാതിരുന്നാല്‍ ആ സംസ്ക്കാരം ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങും. ഇതിന്റെ ദുരിതമാണ് ഇന്ന് നാം പേറുന്നത്. അതിന്റെ ശാന്തി അതുതന്നെ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കലും! ഈ നിയമനിര്‍മാണ ശൈലി മുമ്പ് ഇവിടം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടേതായ ആംഗ്ലോ-സാക്സണ്‍ നിയമവ്യവസ്ഥ തന്നെയാണ്. നമ്മില്‍നിന്ന് വ്യത്യസ്തമായി അവര്‍ക്ക് നിയമങ്ങളുടെ പിന്തുണയ്ക്കായി ഒരു നേടിയ സംസ്ക്കാരം ഇല്ല, ഈ പ്രത്യക്ഷ അനുഭവങ്ങളെ അവിടെ പ്രയോഗത്തില്‍ വരികയുള്ളൂ. നമ്മുടെ സമൂഹത്തെ ഇന്ന് അടക്കിഭരിക്കുന്നവരും അതുതന്നെ പിന്തുടരുന്നു. നമുക്ക് വേണം ഈ രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ക്കും സാധ്യതകള്‍ക്കും ശൈലിയ്ക്കും നിരക്കുന്ന ഒരു ഭാരതീയ നിയമവ്യവസ്ഥ. ഈ ആചാരങ്ങള്‍ക്ക് എതിരായി ഭൂകമ്പമൊന്നും സൃഷ്ടിക്കരുത്. ഈ അനുശീലനം കൊണ്ടേ പെരുമാറ്റപരമായ ഈ അപവാദങ്ങളെ സമൂഹമനസ്സില്‍ ദുര്‍ബലപ്പെടുത്താന്‍ കഴിയുകയുള്ളൂ. അവയുടെ സത്യം മറച്ച് അവയുടെ മേല്‍ അവിശ്വാസത്തിന്റെ കരിനിഴല്‍ വീഴാന്‍ ഇടയാക്കരുത്. അതാണ് സമൂഹത്തിന്റെ സ്ഥായിഭാവം. സദാചാരപരമല്ലാത്ത പെരുമാറ്റങ്ങള്‍ വ്യതിയാനങ്ങളാണ്. അവിടെ ശിക്ഷയടക്കമുള്ള തിരുത്തല്‍ നടപടികള്‍ എടുക്കണം. നമുക്ക് ആവശ്യം സംഘര്‍ഷമല്ല, ശാന്തിയാണ്.
ബലാത്സംഗംപോലുള്ള കടുത്ത സമൂഹദ്രോഹ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ നിര്‍ദ്ദേശിക്കുമ്പോള്‍ പോലും അതിന്മേലുള്ള അമിത ആശ്രിതത്വം പ്രയോജനകരം അല്ലാതാവും, പ്രതികൂലംതന്നെ ആയേക്കും. അത് ഒഴിവാക്കേണ്ടത് നീതിയുടെതന്നെ ആവശ്യമാണ്. മനുഷ്യന് ഒരു പൈശാചികതയ്ക്ക് അടിമപ്പെടുമ്പോഴാണ് ബലാത്സംഗം പോലെയുള്ള ആക്രമങ്ങള്‍ നടക്കുന്നത്. ആ ശക്തി അതിന് വിധേയനാവുന്നവനെക്കൊണ്ട് ആ പ്രവൃത്തി ചെയ്യിച്ച് സമ്പൂര്‍ത്തീകരണം നേടുന്നു, ആ പ്രവണത അവനില്‍നിന്ന് തല്ക്കാലത്തേയ്ക്ക് പിടിവിടുന്നു. അതില്‍നിന്ന് വിമോചിതനായ അവന്റെ പിന്നീടുള്ള ഉത്കണ്ഠ അവന്റെ സുരക്ഷയാണ്. അവനെ സംബന്ധിച്ചിടത്തോളം ആ ഇര അവന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്, അവന്റെ ശത്രുവാണ്. അവന് ആ ഇരയേയും വകവരുത്തിയേക്കും. ഇത് ശക്തിയായ ഒരു പ്രേരണ ആണെങ്കിലും അദമ്യമല്ല. ബലാത്സംഗ കൃത്യത്തില്‍നിന്ന് വ്യത്യസ്തമായി ശിക്ഷയെക്കുറിച്ചുള്ള ഭയം അവനെ അതില്‍നിന്ന് പിന്തിരിപ്പിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷെ ബലാത്സംഗം തടയാന്‍ വേണ്ടി കൂടുതല്‍ ശക്തമാക്കിയ നിയമം അനുസരിച്ച് ഇപ്പോള്‍ത്തന്നെ, ആ കുറ്റത്തിന് ഏറ്റവും കടുത്ത ശിക്ഷയ്ക്കുളള (മരണശിക്ഷയ്ക്കുളള) അര്‍ഹത നേടിക്കഴിഞ്ഞു. ആ നിലയ്ക്ക് ഈ ശിക്ഷ അവന് കൊലപാതകക്കുറ്റം ചെയ്യുന്നതിനെതിരെ ഒരു ഭീഷണി അല്ല. അത് അവനെ ആ കുറ്റത്തില്‍നിന്ന് തടയുകയില്ല. ഒരുപക്ഷെ ഈ കൊലപാതകംവഴി നേരത്തെ ചെയ്ത കുറ്റത്തിന് തെളിവില്ലായ്മ സംഭവിച്ചാല്‍ ബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷയില്നിന്നുകൂടി അവന് രക്ഷപ്പെട്ടു എന്നുവന്നേക്കാം. ഇവിടെ അമിതപ്രയോഗംകൊണ്ട് നിയമത്തിന്റെ (കുറ്റം തടയാനുളള)ശേഷി നഷ്ടപ്പെടുകയാണ്; അലോപ്പതി ചികിത്സപോലെ. എന്ത് വില കൊടുത്തും ബലാത്സംഗം എന്ന അക്രമം ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ എത്ര പെട്ടെന്ന് നിര്വീര്യപ്പെടുന്നു, തിരിച്ചടി ആവുന്നു എന്ന് നോക്കുക. ഈ നിയമത്തെ തോല്പ്പിയ്ക്കാന് വേണ്ടി ആസുരശക്തി കളിയ്ക്കാന്‍ പോവുന്ന കളികള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ. കാടത്തംകൊണ്ട് കാടത്തത്തെ നേരിടുന്നത് കൊടുംകാടത്തമാണ്. സംസ്ക്കാരമുള്ള മനുഷ്യന്റെ രീതി അല്ല. എലിയെ തോല്പ്പിയ്ക്കാന് നമുക്ക് ഇല്ലം ചുടാനാവില്ല. ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്ന രാക്ഷസശക്തി ധാര്‍മികത ഉള്ളവന്റെ മനസ്സില്‍ കയറിക്കൂടുകയില്ല.
രാജാവ് ആവാന്‍ പോവുന്ന ധര്‍മപുത്രരോട് ഉത്തരായണം കാത്ത് ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ ഭഗവാന്റെ സാന്നിധ്യത്തില്‍ ഉപദേശിച്ചുകൊടുക്കുന്ന രാജധര്‍മത്തില്‍ പറയുന്നു-ആഭരണങ്ങളണിഞ്ഞ സ്ത്രീയ്ക്ക് പുരുഷന് കൂടെയില്ലാതെ വഴിയില്‍ക്കൂടി നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയണം. പൊതുവായി നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് സ്വഭാവേന പ്രദാനം ചെയ്യാന്‍ കഴിയുന്ന സുരക്ഷിതത്വം. ആയുധധാരിയായി ഒരു സംഹാരകന്‍ കൂടെ നിന്ന് കൊണ്ട് ലഭ്യമാക്കേണ്ടതല്ല.
നമ്മുടെ പുരയിടത്തിന്റെ സംരക്ഷണത്തിനുവേണ്ടി അതിരില്‍ ഒരു മുള്ളുവേലി കെട്ടാം. അതിനുംപുറമെ പറമ്പിനകത്ത് മുഴുവന്‍ മുള്ളുചെടികള്‍ വച്ചുപിടിപ്പിച്ചാല്‍ അത് സുരക്ഷിതത്വം വര്‍ധിപ്പിക്കുകയല്ല, പറമ്പിനെ പാമ്പിന്കാട് ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
വി. ദേവരാജന്‍ (ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: