ന്യൂദല്‍ഹി: മായംകലര്‍ന്ന പാലിന്റെ വിതരണം തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്കി. വിഷയത്തില്‍ ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി എന്നിവയോട് കോടതി വിശദീകരണം തേടി. മറ്റു സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി പൊതു താത്പര്യ ഹര്‍ജിയുടെ പരിധി വര്‍ധിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇതു വളരെ ഗൗരവമേറിയ വിഷയമാണ്. മാലിന്യപൂരിതവും മായം കലര്‍ത്തിയതുമായ പാല് രാജ്യത്തുടനിളം വില്ക്കുന്നുണ്ടെന്നതില് സംശയമില്ല. അതു തടയാന്‍ ഭരണകൂടം എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പറയണം, ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനും പിനാകി ചന്ദ്ര ഗോസെയും അടങ്ങുന്ന ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചു. ആവശ്യകതയും ലഭ്യതയും തമ്മിലെ അന്തരമാണ് പാലില്‍ കൃതൃമംകാട്ടാന് കച്ചവടക്കാരെ പ്രേരിപ്പിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഉത്തരാഖണ്ഡിലെ സ്വാമി അച്യുതാനന്ദ് തീര്ഥിന്റെ നേതൃത്വത്തിലെ ഒരു സംഘമാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പാലിലും പാല് ഉത്പന്നങ്ങളിലും യൂറിയ, കാസ്റ്റിക് സോഡ, വെള്ള പെയിന്റ്, സോപ്പുപൊടി തുടങ്ങിയവ ചേര്‍ക്കുന്നതായും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: