ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ദുരന്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ജൂണ്‍ 18ന് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് സംഭവം ഗൗരവമായി എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. അപ്പോഴും സംഭവം നിസ്സാരമാണെന്ന തരത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഗൗരവം തിരിച്ചറിഞ്ഞത്. ഇതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ബിജെപി നേതാക്കള്‍ പാലിക്കുകയും ചെയ്തു. വിഐപി സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ-രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെറ്റ്ലിയും ഉത്തരാഖണ്ഡ് സന്ദര്‍ശനം മാറ്റിവച്ചത്. എന്നാല്‍ ഇതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ രാഹുല്‍ഗാന്ധിക്ക് സന്ദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി വിവാദങ്ങളുയര്ത്താതെ ഇതിനെയെല്ലാം ബിജെപി അംഗീകരിക്കുകയായിരുന്നു, ഷാനവാസ് ഹുസൈന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ട്വിറ്റര്വാസികളായി മാറിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഷാനവാസ് ഹുസൈന് ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രചാരണങ്ങളെല്ലാം തള്ളിക്കളഞ്ഞു.
ജമ്മുകാശ്മീരില്‍ ഇടവേളയ്ക്കു ശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തുകയാണ്. കാശ്മിരിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ബിജെപി പ്രതിനിധിസംഘം ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: