ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ വിഭാഗത്തില്‍ സബേന ലിസിക്കി, ആഗ്നിയേസ്ക റഡ്വാന്‍സ്ക തുടങ്ങിയവര്‍ സെമിഫൈനലിലെത്തി.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എസ്റ്റോണിയയുടെ കയ കനേപിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴക്കിയാണ് ലിസിക്കി അവസാന നാലില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷവും ലിസിക്കി ഇവിടെ സെമിയില്‍ കളിച്ചിരുന്നു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തിനൊടവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലിസിക്കി സെമിയിലേക്ക് കുതിച്ചത്. സ്കോര്‍: 6-3, 6-3. കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ അമേരിക്കയുടെ സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് ലിസിക്കി ക്വാര്‍ട്ടറിലെത്തിയിരുന്നത്. സ്കോര്‍ 6-2, 1-6, 6-4. ആറാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടെത്തിയ സെറീനയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഇത് മാറി. സെറീനക്ക് പുറമെ രണ്ടാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. മൂന്നാം സീഡ് വിക്ടോറിയ അസാരങ്ക പരിക്കിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ പിന്മാറിയിരുന്നു.
നാലാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്കയും സെമിയിലേക്ക് കുതിച്ചു. ആറാം സീഡ് ചൈനയുടെ നാ ലീയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് റഡ്വാന്‍സ്ക അവസാന നാലില്‍ പ്രവേശിച്ചത്. രണ്ട് മണിക്കൂറും 43 മിനിറ്റും നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 7-6, 4-6, 6-2 എന്ന സ്കോറിനാണ് റഡ്വാന്‍സ്ക നാ ലീയെ പരാജയപ്പെടുത്തിയത്.
വനിതാ ഡബിള്‍സില്‍ ഒന്നാം സീഡ് ഇറ്റാലിയന്‍ ജോഡികളായ സാറാ ഇറാനി, റോബര്‍ട്ട വിന്‍സി സഖ്യം പുറത്തായി. 16-ാം സീഡ് ജര്‍മ്മനിയുടെ ജൂലിയ ജോര്‍ജ്-ചെക്ക് റിപ്പബ്ലിക്കിന്റെ സഹലോവ സ്ട്രൈക്കോവ സഖ്യത്തോട് പരാജയപ്പെട്ടാണ് ഇറാനി-വിന്‍സി സഖ്യം മടങ്ങിയത്. സ്കോര്‍: 6-3, 3-6, 2-6.
അതേസമയം ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചും ക്വാര്‍ട്ടറിലെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജര്‍മ്മനിയുടെ 13-ാം സീഡ് ടോമി ഹാസിനെ പരാജയപ്പെടുത്തിയാണ് നൊവാക് ഡോകോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ 6-1, 6-4, 7-6 എന്ന സ്കോറിനാണ് ഡോകോവിച്ച് ഹാസിനെ കീഴടക്കിയത്. 17-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്ഡിച്ചുമായാണ് ക്വാര്‍ട്ടറില്‍ ഡോകോവിച്ചിന്റെ പോരാട്ടം.
വിംബിള്‍ഡണില്‍ കിരീടം ലക്ഷ്യമിടുന്ന ബ്രിട്ടന്റെ ആന്‍ഡി മുറേയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം മിഖായേല്‍ യൂഷ്ണിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുറെ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. സ്കോര്‍: 6-4, 7-6, 6-1. സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്ഡോസ്കയാണ് ക്വാര്‍ട്ടറില്‍ മുറെയുടെ എതിരാളി. നദാലും ഫെഡററും ഉള്‍പ്പടെയുള്ളവര്‍ പുറത്തായതോടെ മുറെയുടെ കിരീട സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
അര്‍ജന്റീനന്‍ താരം ജുവാന്‍ ഡെല്‍ പോട്രോയും പുരുഷവിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പ്രീക്വാര്‍ട്ടറില്‍ ആന്‍ഡ്രിയാസ് സെപ്പിയെയാണ് ഡെല്‍ പോട്രോ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-6, 6-3. നാലാം സീഡ് ഡേവിഡ് ഫെററാണ് ക്വാര്‍ട്ടറില്‍ ഡെല്‍ പോട്രോയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: