പൂനെ: ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ട്രാക്ക് ഉണരും. ആദ്യ ദിവസം അഞ്ച് ഫൈനലുകളാണ് അരങ്ങേറുന്നത്. പുരുഷവിഭാഗം പോള്‍വോള്‍ട്ട്, ഷോട്ട്പുട്ട്, വനിതകളുടെ ഡിസ്കസ്ത്രോ, ലോംഗ്ജമ്പ്, 10000 മീറ്റര്‍ ഓട്ടം എന്നിവയാണ് ആദ്യ ദിവസം നടക്കുന്ന ഫൈനലുകള്‍. 43 രാജ്യങ്ങളില്‍നിന്നുള്ള 580 അത്ലറ്റുകളാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ 20-ാം എഡിഷനില്‍ പങ്കെടുക്കുന്നത്. ഇതില്‍ 360 പുരുഷന്മാരും 220 വനിതകളുമാണുള്ളത്. പുരുഷ വനിതാ വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് മത്സരം. 1989ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ പൂനെയിലെ ബാലവാഡി സ്റ്റേഡിയത്തില്‍ നടന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് മേള ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ കൃഷ്ണ പൂനിയ ഇന്ത്യന്‍ പതാകയേന്തി.
108 അംഗ സംഘവുമായാണ് സ്വന്തം മണ്ണില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ഇറങ്ങുന്നത്. 56 പുരുഷന്മാരും 52 വനിതകളും അടങ്ങിയതാണ് ഇന്ത്യന്‍ സംഘം. ആദ്യ ദിവസത്തെ മത്സരങ്ങളില്‍ ഇന്ത്യക്ക് വന്‍ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ കോബെ മീറ്റില്‍ ഇന്ത്യ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമടക്കം 12 മെഡലുകള്‍ നേടി ഏഴാം സ്ഥാനമാണ് സ്വന്തമാക്കിയത്. 1989-ല്‍ നടന്ന ദല്‍ഹി മീറ്റിലാണ് ഇന്ത്യ ഏറ്റവും മികച്ച നേട്ടം കൊയ്തത്.
ഇന്ത്യന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷ ട്രാക്കില്‍ വിസ്മയം തീര്‍ത്ത ഈ മീറ്റില്‍ എട്ട് സ്വര്‍ണ്ണവും 9 വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഇന്ത്യ രണ്ടാമതെത്തിയിരുന്നു. പിന്നീട് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. അതിനാല്‍ ഇത്തവണ അത് തിരുത്തിക്കുറിക്കാനാണ് ഇന്ത്യ ട്രാക്കിലും ഫീല്‍ഡിലുമിറങ്ങുന്നത്. 11 സ്വര്‍ണ്ണവും 12 വെള്ളിയും നാല് വെങ്കലവുമടക്കം 22 മെഡലുകള്‍ നേടിയ ചൈനയാണ് കഴിഞ്ഞ കോമെ മീറ്റില്‍ ഒന്നാമതെത്തിയത്.
പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ഏറെ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഷോട്ട്പുട്ടില്‍ മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്. 2011-ല്‍ ജപ്പാനിലെ കോബയില്‍ നടന്ന 19-ാമത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഓം പ്രകാശ് വെങ്കലം നേടിയിരുന്നു. അതിന് മുമ്പ് 2009-ല്‍ ചൈനയിലെ ഗ്വാങ്ങ്ഷുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഓം പ്രകാശ് ഇത്തവണ സ്വന്തം മണ്ണില്‍ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ്.
പുരുഷന്മാരേ അപേക്ഷിച്ച് വനിതാ വിഭാഗത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെയും. ഇന്ന് നടക്കുന്ന മൂന്ന് വനിതാ വിഭാഗം ഫൈനലിലും ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ കോബെ മീറ്റില്‍ ലോംഗ് ജമ്പില്‍ സ്വര്‍ണ്ണം നേടിയ മലയാളി താരം മയൂഖജോണിയിലൂടെ ഇന്ന് സ്വര്‍ണ്ണം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മയൂഖക്ക് പുറമെ ഈ ഇനത്തില്‍ മത്സരിക്കുന്ന വി. നീനയും എം.എ. പ്രജുഷയും മലയാളികളാണ്. 10000 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം പ്രീജ ശ്രീധരനിലാണ് മുഖ്യപ്രതീക്ഷ. 2010-ലെ ഗ്വാങ്ങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയ പ്രീജ കഴിഞ്ഞ കോബെ മീറ്റില്‍ വെങ്കലമാണ് നേടിയത്. ഇത്തവണ സ്വര്‍ണ്ണം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രീജ. പ്രീജക്ക് പുറമെ മലയാളികളായ ഒ.പി. ജയ്ഷ, സിനി മാര്‍ക്കോസ് എന്നീ മലയാളി താരങ്ങളും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് കവിത റാവത്തും ഇന്ത്യക്ക് വേണ്ടി 10000 മീറ്ററില്‍ അണിനിരക്കും. ഡിസ്കസ്ത്രോയില്‍ മൂന്ന് ലോകോത്തര താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി ഫീല്‍ഡിലിറങ്ങുന്നത്. ഒളിമ്പ്യന്‍ കൃഷ്ണപൂനിയ, സീമ ആന്റില്‍ എന്നിവരാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ പൂവണിയിക്കാന്‍ ഇന്ന് ട്രാക്കിലിറിങ്ങുന്നത്.
അതേസമയം പുരുഷ വിഭാഗം ഹൈജമ്പില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം ഖത്തറിന്റെ മുംതാസ് എസ്സാ ബര്‍ഷിം പിന്മാറിയത് മീറ്റിന്റെ ഗ്ലാമറിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ബര്‍ഷിം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: