കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്നപ്പോള്‍ മുഖ്യപ്രതി സരിത എസ്.നായരെ വിളിച്ചതെന്തിനാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു തുടങ്ങിയതോടെ സരിത ഒളിവില്‍ പോയി. തുടര്‍ന്ന് മെയ് 23ന് രാത്രി പതനൊന്നു മണിയോടെ ആഭ്യന്തരമന്ത്രി സരിതയെ മൊബെയില്‍ ഫോണില്‍ വിളിക്കുകയായിരുന്നു. തിരുവഞ്ചൂരിന്റെ ഔദ്യോഗിക നമ്പരായ 9447018116ല്‍ നിന്നുമാണ് സരിതയുടെ 9446735555 മൊബെയില്‍ നമ്പരിലേക്ക് വിളിച്ചത്. ഇരുവരും 168 സെക്കന്റ് സമയം സംസാരിച്ചു. പുറമെ മന്ത്രിയെയും പി എയെയും നിരവധി തവണ സരിത വിളിച്ചിട്ടുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഔദ്യോഗിക മൊബെയില്‍ ഫോണിന്റെ മെയ് മാസത്തെ വിശദാംശം പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണം. സരിതയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ ആഭ്യന്തരമന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നതെന്ന് സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫിലുണ്ടായിരുന്ന ജോപ്പനെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള നിഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സരിതയുടെ മൂന്ന് ഫോണ്‍ നമ്പരുകളുടെ വിശദാംശങ്ങളിലൂടെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സൂത്രശാലിയായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ 8606161700 എന്ന സരിതയുടെ നമ്പരിലെ വിവരങ്ങള്‍ മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. സരിതയുടെ 9446735555, 9747161700 നമ്പരുകളിലെ വിവരങ്ങള്‍കൂടി പുറത്തുവിടണം. ഈ നമ്പരുകളിലേക്ക് വന്നതും പുറത്തേക്ക് പോയതുമായ കോള്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ ചില കേന്ദ്രമന്ത്രിമാര്‍ കൂടി ഉള്‍പ്പെടുന്ന ‘സരിതമയ’ത്തിന്റെ സ്ഫോടനമായിരിക്കും സംഭവിക്കുകയെന്ന് സുരേന്ദ്രന് വ്യക്തമാക്കി.
2013 ഫെബ്രുവരി 21ന് പെരുമ്പാവൂര്‍ സ്വദേശി സജത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് പരാതി നല്കിയപ്പോള് ‘പണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേ’ എന്നുപറഞ്ഞ് മന്ത്രി മടക്കി അയയ്ക്കുകയായിരുന്നു. ഇതിനു ശേഷം മന്ത്രി അനൂപ് ജേക്കബിന്റെ ശുപാര്‍ശയില്‍ ഐ.ജി പത്മകുമാറിനെ കണ്ട് പരാതി നല്കി. എന്നാല്‍ സരിതയ്ക്കെതിരായ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച് സര്‍ക്കാരിനെ രക്ഷിക്കാനുള്ള പഴുതുകളോടെയാണ് ഐ.ജി കേസ് ഉന്നതങ്ങളിലേക്ക് എത്തിച്ചത്. ജൂണ്‍ 3നാണ് സരിത അറസ്റ്റിലാകുന്നത്.
കേസിലെ മുഖ്യകണ്ണികളുമായി ബന്ധമുള്ളവരെ രക്ഷിക്കുന്ന തരത്തില്‍ അന്വേഷണം വഴിമാറിയാല്‍ തട്ടിപ്പു സംഘത്തെ സഹായിച്ച കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ സരിത നായര്‍, ശാലുമേനോന് എന്നിവരുമായി നടത്തിയ ഫോണ്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തു വിടുമെന്നും സുരേന്ദ്രന് പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജുവിനു വേണ്ട സഹായങ്ങള്‍ നല്കിയ ശാലുമേനോനെ അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ശാലുമേനോന്റെ ഗൃഹപ്രവേശന വേളയിലെ ചിത്രങ്ങള്‍ എന്തിനാണ് മന്ത്രി തിരുവഞ്ചൂര്‍ പരിശോധിച്ചത്, ഇതിലെ ശിഷ്ടഭാഗങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്, ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തി അവ കസ്റ്റഡിയിലെടുക്കാന്‍ ചങ്ങനാശ്ശേരി സി.ഐയെ ചുമതലപ്പെടുത്തിയതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രചരണവിഭാഗം കണ്‍വീനര്‍ അഡ്വ. എന്‍.കെ.നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: