ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മലയാളിതാരം ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് പോലീസ് സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്ന് വാതുവെപ്പുകാരന് കോടതിയില്‍. ഒത്തുകളിക്കാന്‍ ശ്രീശാന്തിന് പത്തുലക്ഷം രൂപ നല്‍കിയെന്ന് പോലീസ് പ്രചരിപ്പിച്ച ജിതേന്ദ്ര ജെയിന് എന്ന ജിത്തുവാണ് കോടതിയില്‍ ദല്‍ഹി പോലീസിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ ശ്രീശാന്തിനെ കേസില്‍ മനപ്പൂര്‍വ്വം പെടുത്തിയതാണെന്ന വാദം ശക്തമായിട്ടുണ്ട്.
പോലീസ് ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ട് കളിക്കാര്‍ക്കെതിരെ മൊഴി കൊടുപ്പിച്ചതെന്ന് ജിത്തു അഡീഷണല്‍ സെഷന്‍സ് ജഡ്ജി രേണു ഭട്നഗറിന് മുന്‍പാകെ പറഞ്ഞു. ശ്രീശാന്തിനു പണം നല്‍കിയതായി തന്നെ ഭീഷണിപ്പെടുത്തി ദല്‍ഹി പൊലീസ് എഴുതി വാങ്ങുകയായിരുന്നു. ശ്രീശാന്തിന് താന്‍ കോഴ നല്‍കിയിട്ടില്ല. അധികാര ദുര്‍വിനിയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണണെന്നും ജിത്തു ആവശ്യപ്പെട്ടിട്ടുണ്ട്. ജിത്തു മൊഴി തിരുത്തിയത് സംബന്ധിച്ച് പോലീസ് ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കണമെന്ന് ജഡിജി ആവശ്യപ്പെട്ടിട്ടുണ്ട്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതില്‍ ഹാജരാക്കിയപ്പോഴാണ് ജിതേന്ദ്ര ജയിന് മൊഴിമാറ്റിയത്. കേസിലെ 29-ാം പ്രതിയാണ് ജിതേന്ദ്ര ജയിന്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. താരങ്ങള്‍ക്കു പണം കൈമാറിയതു ജിതേന്ദ്ര ജയിന് വഴിയാണെന്നായിരുന്നു ദല്‍ഹി പൊലീസിന്റെ വാദം. വാതുവെപ്പിലെ പ്രധാന കണ്ണി ജിത്തുവാണെന്നും ദല്‍ഹി പോലീസ് പറഞ്ഞിരുന്നു. അധോലോക നായകരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും നേതൃത്വം നല്കുന്ന ബെറ്റിങ് സിന്‍ഡിക്കേറ്റുമായി ജിത്തുവിന് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ കോടതിയിലെ ഇയാളുടെ മൊഴിമാറ്റം ദല്‍ഹി പൊലീസിന് വലിയ തിരിച്ചടിയായി. നേരത്തേ ശ്രീശാന്തിനു മേല്‍ മകോക്ക വകുപ്പ് ചുമത്താനുള്ള നീക്കം കോടതി ഇടപെട്ടു തടഞ്ഞിരുന്നു. മകോക്ക ചുമത്താനുള്ള കുറ്റം ശ്രീശാന്ത് ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഐപിഎല്‍ കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്നും ഒത്തുകളിക്കുന്നതിനായി ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു പോലീസിന് ശ്രീശാന്ത് നല്കിയ മൊഴി. കളിക്കിടയില്‍ ടൗവല്‍ തിരുകുന്നത് സാധാരണ ചെയ്യുന്നതാണെന്നും വാതുവെപ്പുകാര്‍ക്ക് അടയാളം നല്‍കിയതല്ലെന്നും ശ്രീശാന്ത് പോലീസിനു നല്കിയ മൊഴിയിലുണ്ട്. ശ്രീശാന്തിനേയും വാതുവെപ്പുകാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടെലഫോണ്‍ രേഖകള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച പോലീസ് പിന്നീട് ഇതു കൈവശമില്ലെന്ന് സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: