കൊച്ചി മെട്രോ പദ്ധതി കൊച്ചിക്കാരുടെ മാത്രമല്ല, കേരളീയരുടെയാകെ പ്രതീക്ഷകള്‍ക്കു ചിറകു മുളപ്പിച്ചുകഴിഞ്ഞു. ഇതുവരെയില്ലാത്തവണ്ണം ഈ പ്രദേശത്തെ പ്രത്യാശയുടെ അടയാളമായി മെട്രോ ഉയര്‍ന്നുവരുന്നു. മികച്ച നാളെകള്‍ക്കായി പ്രതീക്ഷകള്‍ പെരുകുകയാണ്. മികച്ച ജീവിതശൈലി, കൂടുതല്‍ നിക്ഷേപങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ സാധ്യതകള്‍, മികച്ച നഗരത്തിനു ചേര്ന്നവിധമുള്ള അടിസ്ഥാനസൗകര്യങ്ങള്‍, കൂടുതല്‍ സുരക്ഷിതത്വം, കൂടുതല്‍ സമയകൃത്യതയുള്ള ഗതാഗതസൗകര്യം ഇതെല്ലാമാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്.
ലോകമെങ്ങുമുള്ള മെട്രോ സംവിധാനങ്ങള്‍ സാമ്പത്തികമായി നിലനില്‍ക്കുന്നതല്ല. മെട്രോയില്‍നിന്നുള്ള വരുമാനംകൊണ്ട് പദ്ധതിക്കായി നടത്തിയ മുതല്‍മുടക്ക് തിരിച്ചടയ്ക്കാന്‍ കഴിയില്ല. ഗവണ്മെന്റുകളും മെട്രോ അധികൃതരും ലഭ്യമാക്കിയ ഭൂമി നൂതനമായി രീതിയില്‍ ഉപയോഗപ്പെടുത്തിയും കെട്ടിടങ്ങളുടെ അവകാശങ്ങള്‍ കൈമാറിയും ഹോംങ്കോംഗ് ട്രാന്‍സിറ്റ് സിസ്റ്റം പോലെയുള്ള ചുരുക്കം ചില മെട്രോകള്‍ മാത്രം ലാഭത്തില്‍ പോകുന്നു. എന്നാല്‍, ലോകമെങ്ങുമുള്ള നഗരങ്ങളില്‍ പുതിയതായി മെട്രോ സംവിധാനങ്ങള്‍ കമ്മീഷന് ചെയ്യുന്നതിന് ഇതൊന്നും തടസമാകുന്നില്ല. മെട്രോ കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ കാണിക്കാനില്ലാത്തതും സാമ്പത്തികവിദഗ്ധര്‍ ?’പോസിറ്റീവ് എക്സ്ട്രാണിലിറ്റീസ്’ എന്നു വിളിക്കുന്നതുമായി വിവിധ പ്രയോജനങ്ങളുടെ ബലത്തിലാണ് ഇവ നിലനില്‍ക്കുന്നത്.
നഗരത്തിന്റെ ബ്രാന്‍ഡ് ഇമേജും നിക്ഷേപതോതും ഉയരുന്നുവെന്നതും സാമൂഹിക, ബിസിനസ് ഇടപാടുകള്‍ സുഗമമാകുന്നുവെന്നതും കൂടുതല്‍ കൃത്യനിഷ്ഠതയുള്ളതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും കൂടുതല്‍ സുരക്ഷിതവുമായ ഗതാഗതസംവിധാനം നടപ്പാകുന്നുവെന്നതുമാണ് നേട്ടം. ഇതുവഴി കൂടുതല്‍ മണിക്കൂറുകള്‍ ജോലി നോക്കുന്നതിനുള്ള അവസരമുണ്ടാകുന്നു.
കൊച്ചി പോലെയുള്ള നഗരത്തില്‍ മെട്രോ സംവിധാനം രൂപപ്പെടുത്തുമ്പോള്‍ നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ഗതാഗതശൃംഖല അപ്പാടെ അഴിച്ചുപണിയാന്‍ ഇതുവഴി കഴിയും. ദല്‍ഹി നഗരത്തില്‍ ഒരു പരിധി വരെ ഇതാണ് സാധിച്ചത്.
കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ അടിമുടി മാറ്റിയെടുക്കാനുള്ള ശക്തമായ രാസത്വരകമായി കൊച്ചി മെട്രോയുടെ നിര്‍മാണം മാറും. കൊച്ചി മെട്രോയുടെ ജോലികള്‍ തുടങ്ങിയ ഈ സമയത്ത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൊച്ചിയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിചേരണം.
ജലഗതാഗത സംവിധാനമായാലും ടാക്സികള്‍ ആയാലും ഓട്ടോറിക്ഷകളോ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളോ ആയാലും ഒരു കേന്ദ്രീകൃത മാനേജ്മെന്റ് വ്യവസ്ഥയ്ക്കു കീഴിലാവണമെന്നതാണ് ഏകീകൃത പ്രവര്‍ത്തനത്തിന്റെ കാതല്‍. ഇതുവഴി എല്ലാ റൂട്ടുകളും സമയക്രമവും അനുസരിച്ച് യാത്രക്കാരെ മനസില്‍കണ്ട് ഇണക്കിക്കൊണ്ടുപോകാന്‍ കഴിയും. കാലക്രമത്തില്‍, മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും നടപ്പിലാക്കിയിരിക്കുന്നതുപോലെ, എല്ലാ പൊതുഗതാഗത സൗകര്യത്തിനും ഒരേയൊരു ടിക്കറ്റിംഗ് സംവിധാനം നടപ്പില്‍വരുത്തണം. ഇക്കാര്യങ്ങളെല്ലാം മനസില്‍ വച്ച് ഈയിടെ കേരള സര്‍ക്കാര്‍ യൂണിഫൈഡ് മെട്രോപ്പോളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്ന പേരില്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
മെട്രോ സംവിധാനത്തിന്റെ പണികള്‍ പുരോഗമിക്കുന്നതോടെ കൊച്ചിയുടെ നഗരച്ഛായതന്നെ മാറും. മെട്രോ ഇടനാഴിക്കൊപ്പം ഒട്ടേറെ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാവും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വികസനത്തിന്റെ മെച്ചം ലഭിക്കുന്നതിനുവേണ്ടി ഇവ ശരിയായ രീതിയില്‍ രൂപപ്പെടുത്തണം. നിര്‍ദ്ദിഷ്ട 22 മെട്രോ സ്റ്റേഷനുകളെയും മെട്രോ ഇടനാഴിയേയും ലക്ഷ്യമിട്ട് കെ.എം.ആര്.എല്‍ ഗതാഗതാനുബന്ധ വികസന പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി ഒരു കണ്‍സള്‍ട്ടന്‍സ് കമ്പനിയെ നിയമിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളെയും മെട്രോ കോറിഡോറുകളെയും കേന്ദ്രീകരിച്ച് വികേന്ദ്രീകൃത നഗരവികസനം നടപ്പാക്കുന്നതിനും പൊതു, സ്വകാര്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും അധിക യാത്ര ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗതാഗതാനുബന്ധ വികസന പദ്ധതികള്‍ രൂപപ്പെടുത്തുന്നത്.
മുട്ടത്തും കാക്കനാട്ടും ‘നഗരത്തിനുള്ളിലെ നഗരം’ എന്ന സങ്കല്‍പ്പത്തില്‍ രണ്ട് നഗരസൗകര്യങ്ങളുടെ നിര്‍മാണം കൊച്ചി മെട്രോ ഉടന്‍ ആരംഭിക്കും. മറ്റു നഗരങ്ങള്‍ക്കു നല്കാന് കഴിയുന്ന ഏറ്റവും മികച്ച സൗകര്യങ്ങളും വിനോദോപാധികളും സമന്വയിപ്പിക്കുന്ന ഇടങ്ങളാവും ഇവ. ഏറ്റവും ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയ പദ്ധതികള്‍ ഈ പ്രദേശങ്ങള്‍ക്കായി ഒരുക്കാന്‍ കെഎംആര്‍എല്‍ പ്രതിജ്ഞാബദ്ധമാണ്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി മാത്രമല്ല, സാധാരണക്കാര്‍ക്ക് ഭാവിയിലെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്.
കൊച്ചി മെട്രോയുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറപ്പെടണമെങ്കില്‍, സുരക്ഷിതവും കാര്യക്ഷമവുമായ മെട്രോ റെയില്‍ സംവിധാനം മാത്രം രൂപപ്പെട്ടാല്‍ പോരാ. കൊച്ചി കോര്‍പ്പറേഷന്റെയും സമീപമുള്ള മുനിസിപ്പാലിറ്റികളുടെയും ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഗതാഗത സംവിധാനവും അടിസ്ഥാന നഗരസൗകര്യങ്ങളും ഉയര്‍ത്തിക്കൊണ്ടുവരികയും ആധുനികവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം പരിശ്രമങ്ങള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.
കര ജലത്തോടും വീണ്ടും കരയോടും ഇഴുകിച്ചേരുന്ന കൊച്ചി ലോകത്തിലെതന്നെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ നഗരങ്ങളിലൊന്നാണ്. പുരാതന സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കാലം മുതലുള്ള സമ്പന്നമായൊരു ചരിത്രവും ഈ നഗരത്തിനുണ്ട്. കൊച്ചിയിലെ ജനങ്ങള്‍ക്ക് വെറുമൊരു ആധുനിക മെട്രോ റെയില്‍ സംവിധാനം മാത്രം പോരാ, മറിച്ച് എല്ലാവരും ചേര്‍ന്ന് ഈ മനോഹരനഗരത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും പുറത്തെടുക്കാനുള്ള പരിശ്രമമാണ് വേണ്ടത്.
ഏലിയാസ് ജോര്‍ജ് (മാനേജിംഗ് ഡയറക്ടര്‍, കെഎംആര്‍എല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: