ന്യൂദല്‍ഹി: പൊതുനിരത്തുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ആരാധനാലയങ്ങളും പ്രതിമകളും അടിയന്തിരമായി മാറ്റി സ്ഥാപിക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി. പൊതുനിരത്തുകളില്‍ പുതിയ നിര്‍മാണങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പൊതുനിരത്തുകള്‍ കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങളും പ്രതിമകളും പൊളിച്ചു നീക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ബീഹാര്‍ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അനധികൃതനിര്‍മാണങ്ങള്‍ തടയാന്‍ ബീഹാര്‍ ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. അതില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച കോടതി മറ്റ് സംസ്ഥാനങ്ങള്‍ മാര്‍ഗരേഖ ഇറക്കാന്‍ മടിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം.
പൊതുനിരത്തുകളില്‍ പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കരുത്. ചരിത്രസ്മാരകങ്ങള്‍ ഒഴികെയുള്ളവയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിച്ചത് പൊതുനിരത്ത് കയ്യേറിയാണെന്ന് ഒരു ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയപ്പോള്‍ എന്തുകൊണ്ടാണ് പ്രതിമ നീക്കം ചെയ്യാന്‍ സംസ്ഥാനം നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു.
എന്നാല്‍ ഈ കേസ് ഇന്നത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: