പൂനെ: ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം ഇന്ത്യക്ക് സ്വര്‍ണ്ണമില്ല. എങ്കിലും രണ്ട് വീതം വെള്ളിയും വെങ്കലവും നേടി ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ പി. പ്രേംകുമാറും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സുധാസിംഗുമാണ് ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സമര്‍ജിത് സിംഗ്, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍ താരം സുധാ സിംഗ് എന്നിവര്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സമര്‍ജിത് സിംഗും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. ഹേമശ്രീയും വെങ്കലമെഡലുകള്‍ കരസ്ഥമാക്കി.
മീറ്റിന്റെ മൂന്നാം ദിവസവും ചൈന എതിരാളികളെ പിന്തള്ളി കുതിക്കുകയാണ്. ഇന്നലെ നേടിയ മൂന്ന് സ്വര്‍ണ്ണമടക്കം ചൈനക്ക് എട്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമായി. രണ്ടാം സ്ഥാനത്തുള്ള ബഹ്റിന് നാല് വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവും മൂന്നാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാന് മൂന്ന് വീതം സ്വര്‍ണ്ണം, വെള്ളി, ഒരു വെങ്കലവുമാണുള്ളത്. ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 9 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ 7.92 മീറ്റര്‍ ദൂരം താണ്ടിയാണ് തമിഴ്നാട് സ്വദേശിയായ പി. പ്രേംകുമാര്‍ ഇന്ത്യയുടെ അഭിമാനതാരമായത്. പ്രേംകുമാറിനേക്കാള്‍ മൂന്ന് സെന്റീമീറ്റര്‍ കൂടുതല്‍ ചാടിയ ചൈനയുടെ വാങ്ങ് ജിയാന്‍ സ്വര്‍ണ്ണവും 7.89 മീറ്റര്‍ ചാടിയ ചൈനയുടെ തന്നെ താങ്ങ് ഗോചെന് വെങ്കലവും കരസ്ഥമാക്കി. 7.64 മീറ്റര്‍ ചാടി തുടങ്ങിയ പ്രേംകുമാര്‍ തന്റെ അവസാന ശ്രമത്തിലാണ് 7.92 മീറ്റര്‍ ചാടി വെള്ളിമെഡല്‍ പിടിച്ചെടുത്തത്. 7.54, 7.63, 7.86, 7.68, എന്നിങ്ങനെയായിരുന്നു പ്രേംകുമാറിന്റെ മറ്റ് ചാട്ടങ്ങള്‍. യോഗ്യതാ റൗണ്ടില്‍ 7.84 മീറ്റര്‍ ചാടിയ പ്രേംകുമാര്‍ ഒന്നാമതായാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 7.74 മീറ്ററായിരുന്നു സ്വര്‍ണ്ണം നേടിയ വാങ്ങ് ജിയാന്‍ യോഗ്യതാ റൗണ്ടില്‍ താണ്ടിയ ദൂരം. മറ്റൊരു ഇന്ത്യന്‍ താരമായ അങ്കിത് ശര്‍മ്മ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍ താരം സുധാ സിംഗ് വെള്ളിമെഡല്‍ കരസ്ഥമാക്കി. 9 മിനിറ്റ് 56.27 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സുധാസിംഗ് വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. ഈയിനത്തില്‍ ബഹ്റിന്റെ റുത് ജബീത് പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 9 മിനിറ്റ് 40.84 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബഹ്റിന് താരം പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് കോബെ മീറ്റില്‍ ജപ്പാന് താരം മിനോറി ഹയാകരി സ്ഥാപിച്ച 9 മിനിറ്റ് 52.42 സെക്കന്റിന്റെ റെക്കോര്‍ഡാണ് റുത് ജബീത് തിരുത്തിക്കുറിച്ചത്. കൊറിയയുടെ പാക് കും ഹ്യാങ്ങിനാണ് വെങ്കലം. മറ്റ് ഇന്ത്യന്‍ താരങ്ങളായ കിരണ്‍ തിവാരി ഏഴാം സ്ഥാനത്തും പ്രിയങ്ക സിംഗ് പട്ടേല്‍ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സമര്‍ജിത് സിംഗ് വെങ്കലം നേടി. 75.03 മീറ്റര്‍ എറിഞ്ഞാണ് സമര്‍ജിത് സിംഗ് വെങ്കലം കരസ്ഥമാക്കിയത്. 79.76 മീറ്റര്‍ എറിഞ്ഞ ഉസ്ബക്കിസ്ഥാന്റെ ഇവാന് സയ്സേവ് സ്വര്‍ണ്ണം നേടിയപ്പോള്‍ ശ്രീലങ്കയുടെ സജിത് മധുരംഗ 79.62 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ് വെള്ളിമെഡല്‍ കരസ്ഥമാക്കി. മറ്റൊരു ഇന്ത്യന്‍ താരമായ കൃഷ്ണ്കുമാര് പട്ടേല്‍ 73.36 മീറ്റര്‍ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ 71.82 മീറ്റര്‍ എറിഞ്ഞ രജീന്ദര്‍ സിംഗ് ഏഴാമതായി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. ഹേമശ്രീയാണ് ഇന്ത്യയുടെ രണ്ടാം വെങ്കലം കരസ്ഥമാക്കിയത്. 14.01 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഹേമശ്രീ വെങ്കലം സ്വന്തമാക്കിയത്. 13.25 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ അയാകോ കിമുറ സ്വര്‍ണ്ണവും കസാക്കിസ്ഥാന്റെ അനസ്താസിയ സൊറുനോവ് 13.44 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും നേടി. മറ്റൊരു ഇന്ത്യന്‍ താരമായ ജി. ഗായത്രി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 1500 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷകളും മലയാളികളുമായ സിനി കെ. മാര്‍ക്കോസും ഒ.പി. ജെയ്ഷയും നാലും അഞ്ചും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ സിദ്ധനാഥ് തിങ്കലയക്ക് സെക്കന്റിന്റെ നൂറിലൊരംശത്തില്‍ മെഡല്‍ നഷ്ടമായി. 10.88 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ വടാരു യസാവ വെങ്കലം നേടിയപ്പോള്‍ ഇന്ത്യന്‍ താരം 10.89 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 13.61 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ജിയാങ്ങ് ഫാന്‍ സ്വര്‍ണ്ണവും കുവൈറ്റിന്റെ അബ്ദുള്‍ അസീസ് അല്മന്ഡീല് 13.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും കരസ്ഥമാക്കി.
അതേസമയം പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷന്മാര് ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ബാറ്റണ്‍ കൈമാറുന്നതിനിടെ നിലത്ത് വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അവസാന ലാപ്പിലാണ് ഇന്ത്യന്‍ താരങ്ങളുടെ കയ്യില്‍ നിന്ന് ബാറ്റണ്‍ നിലത്തുവീണത്. അതേസമയം പുരുഷന്മാരുടെ 1500 മീറ്ററിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. സൗദി അറേബ്യയുടെ എമദ് ഹമെദ് നൂര്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ സന്ദീപ് കരണ്‍സിംഗും പ്രഞ്ജാള്‍ ഗൊഗോയിയും 7ഉം 9ഉം സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. മീറ്റിന്റെ നാലാം ദിവസമായ ഇന്ന് ആറ് ഫൈനലുകളാണ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: