ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള ബിജെപി നേതാവ് അമിത് ഷാ അയോധ്യ സന്ദര്‍ശിച്ചു. രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രാര്‍ഥനയോടെയാണ് അദ്ദേഹം ശനിയാഴ്ച രാവിലെ അയോധ്യയിലെത്തിയത്. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം ദര്‍ശിക്കാന്‍ രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കള്‍ കാത്തിരിക്കുന്നു. നമ്മളെല്ലാവരും എത്രയും വേഗം ബൃഹത്തായ ക്ഷേത്രം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒത്തൊരുമയോടെ ഏര്‍പ്പെടും. ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് സദ്ഭരണം കൊണ്ടുവരാന്‍ അനുഹഗ്രഹിക്കണമെന്നും താന്‍ പ്രാര്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപിയുടെ അവധ് പ്രദേശത്തെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ അയോധ്യയിലെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മീകാന്ത് വാജ്പേയ് അടക്കമുള്ള ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാവരും തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി. രാമക്ഷേത്രം എല്ലാക്കാലത്തും തങ്ങളുടെ അജണ്ടയിലുണ്ടെന്നും വാജ്പേയ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കാന് വരുന്ന ആഗസ്റ്റില്‍ യുപിയില്‍ വന്‍ റാലി നടത്താനൊരുങ്ങുകയാണ് സംസ്ഥാന വിശ്വഹിന്ദുപരിഷത്ത് ഘടകം. തര്‍ക്കമന്ദിരം സംബന്ധിച്ച പഴയ കേസുകള്‍ വിഎച്ച്പി ഉന്നയിക്കുന്നുണ്ട്. കൂടാതെ ലഖ്നൗവില്‍ ഹിന്ദുക്കളുടെ പ്രദേശത്ത് നിലനില്‍ക്കുന്ന മറ്റൊരു വിവാദമുസ്ലിം പള്ളി കൈമാറണമെന്നാവശ്യപ്പെട്ട് വിഎച്ച്പി പരാതി സമര്‍പ്പിച്ചു. ഹിന്ദുത്വത്തിന് മാത്രമേ രാഷ്ട്രപരിവര്‍ത്തനം നടത്താന്‍ കഴിയൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അടുത്തിടെ മീററ്റില്‍ പ്രസംഗിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുത്ത് മുന്‍നിരയില്‍ തന്നെയുണ്ട്.
സംസ്ഥാനത്ത് ആകെ 80 ലോക്സഭാ നിയോജകമണ്ഡലങ്ങളാണുള്ളത്. ഇതില്‍ പകുതിയിലധികം സീറ്റുകള്‍ നേടാനാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രചാരണ വിഭാഗം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: