പൂനെ: ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ഇന്ത്യക്ക് മെഡലില്ല. നാലാം ദിവസമായ ഇന്നലെ വനിതകളുടെ 200 മീറ്ററിലും പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 800 മീറ്ററിലും ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചതുമാത്രമാണ് ഇന്ത്യയുടെ നേട്ടം. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ സതീന്ദര്‍ സിംഗാണ് ഫൈനലില്‍ എത്തിയത്. ഒന്നാം ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായാണ് സതീന്ദര്‍ സിംഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 800 മീറ്ററില്‍ മഞ്ജിത് സിംഗാണ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളായ ദ്യുതി ചന്ദ്, ശ്രബാനി നന്ദ, ആഷ റോയ് എന്നിവരാണ് ഫൈനലില്‍ പ്രവേശിച്ചത്.
നാലാം ദിനമായ ഇന്നലെയും ചൈന മെഡല്‍ വേട്ട തുടര്‍ന്നു. ഇന്നലെ നേടിയ നാല് സ്വര്‍ണ്ണമടക്കം ചൈനക്ക് നിലവില്‍ 12 സ്വര്‍ണ്ണമാണുള്ളത്. കൂടാതെ നാല് വെള്ളിയും അഞ്ച് വെങ്കലവും ചൈന പിടിച്ചെടുത്തു. രണ്ടാം സ്ഥാനത്തുള്ള ബഹ്റിന് നാല് വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാന് മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണുള്ളത്. അതേസമയം കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ജപ്പാന് രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും എട്ട് വെങ്കലവുമടക്കം അഞ്ചാം സ്ഥാനാണ്. മെഡല്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
നാലാം ദിവസമായ ഇന്നലെ രണ്ട് മീറ്റ് റെക്കാര്‍ഡ് തകര്‍ന്നു. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ചൈനയുടെ ലി ലിംഗ്വി 60.65 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2007-ല്‍ തായ്ലന്റിന്റെ ഫമാംഗ് സ്ഥാപിച്ച 58.35 മീറ്ററിന്റെ റെക്കോര്‍ഡാണ് ലീയുടെ മുന്നില്‍ പഴങ്കഥയായത്. വെള്ളിമെഡല്‍ നേടിയ ശ്രീലങ്കയുടെ നദീക ലക്മാലിയും 60.16 മീറ്റര്‍ എറിഞ്ഞ് നിലവിലെ റെക്കോര്‍ഡ് മറികടന്നു. അതേസമയം ഇന്ത്യന്‍ താരങ്ങളായ അന്നു റാണി, സുമന് ദേവി, മുകേഷ്കുമാരി എന്നിവര്‍ യഥാക്രമം 7, 9, 11 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ പോള്‍വോട്ടില്‍ 4.54 മീറ്റര്‍ ചാടി ചൈനയുടെ ലിങ് ലീയാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ താരങ്ങള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈയിനത്തില്‍ ചൈന സ്വര്‍ണ്ണവും ജപ്പാന് വെള്ളിയും തായ്ലന്റ് വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ ഈയിനത്തില്‍ ഹോങ്കോംഗിനാണ് സ്വര്‍ണ്ണം. ചൈന വെള്ളിയും ജപ്പാന് വെങ്കലവും സ്വന്തമാക്കി. വനിതകളുടെ ഹെപ്റ്റാത്ലണില് തായ്ലന്റിന്റെ വിനാതോ വസാന 5818 പോയിന്റുമായി സ്വര്‍ണ്ണവും ഉസ്ബക്കിസ്ഥാന്റെ വെറോണിന യേകതറീന വെള്ളിയും ജപ്പാന്റെ കിരിയാമ ചീ വെങ്കലവും സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ സുസ്മിത റോയി അഞ്ചാം സ്ഥാനത്തും നവ്പ്രീത് കൗര്‍ ആറാം സ്ഥാനത്തും ലിക്സി ജോഫസ് ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ ഇന്ത്യന്‍ താരം വി.എസ്. സുരേഖ ഏറ്റവും അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ ഖ്യാതി വഖാരിയ 3.90 മീറ്റര്‍ ചാടി എട്ടാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ ഹാമര്‍ത്രോയില്‍ തജാക്കിസ്ഥാന്‍ സ്വര്‍ണ്ണവും കുവൈറ്റ് വെള്ളിയും ചൈന വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ ചന്ദ്രോദയസിംഗ് എട്ടാം സ്ഥാനത്തും കമല്‍പ്രീത് സിംഗ് പതിനൊന്നാം സ്ഥാനത്തും കൗശല്‍ സിംഗ് അവസാന സ്ഥാനത്തുമാണ് (13) ഫിനിഷ് ചെയ്തത്. വനിതകളുടെ ഷോട്ട് പുട്ടിലും ഇന്ത്യന്‍ താരങ്ങളായ നേഹ സിംഗും നവ്ജീത് കൗര്‍ ധില്ലനും ഏറ്റവും അവസാന സ്ഥാനങ്ങളാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: