കോഴിക്കോട്: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മെയ് 23ലെ മൊബൈ ല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെയ് 23ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സരിത എസ്. നായരെ വിളിച്ചുവെന്ന വിവരം നേരത്തെ താന്‍ പുറത്തുവിട്ടിരുന്നെങ്കിലും മിസ്ഡ് കാള്‍ കണ്ട് തിരിച്ചുവിളിച്ചെന്ന കള്ളമാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ കോളിന് മൂന്ന് മിനിറ്റുകള്‍ക്ക് മുമ്പ് സരിത ആഭ്യന്തരമന്ത്രിയുടെ മൊബെയില്‍ ഫോണിലേക്ക് വിളിച്ചതായുള്ള രേഖകള്‍ സുരേന്ദ്രന് ഇന്നലെ പുറത്തുവിട്ടു.
ഈ കോളിന് 49 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്. ഈ കോളിന് ശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള കോള്‍ ചെയ്തത്. 23നാണ് ഒളിവില്‍ കഴിയുന്ന സരിതയെ അറസ്റ്റ് ചെയ്യാനായി ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള സംഘം കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുന്നത്. അന്നാണ് സരിത ആഭ്യന്തരമന്ത്രിയെ വിളിച്ചിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാനായി സംഘം പുറപ്പെടുന്നവിവരം അറിഞ്ഞയുടന്‍ സരിത വിളിക്കുന്നത് മുഖ്യമന്ത്രിക്കൊപ്പമുള്ള ജോപ്പനെയാണ്. തുടര്‍ന്ന് വിളിക്കുന്നത് സോളാര്‍ തട്ടിപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കോഴിക്കോടുള്ള കെപിസിസി ജനറല്‍സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെയാണ്. 1,536 തവണയാണ് സോളാര്‍ തട്ടിപ്പിന്റെ കാലയളവില്‍ സുബ്രഹ്മണ്യന് സരിതയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരിക്കുന്നത്.
ഈ ഇടനിലക്കാരനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. സരിത ജോപ്പനെയാണ് വിളിച്ചതെന്ന് വിശ്വസിക്കാന്‍ ന്യായമില്ല. സരിത മുഖ്യമന്ത്രിയെ വിളിക്കുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ ഇടനിലക്കാരനായ കെപിസിസി ജനറല്‍ സെക്രട്ടറിയെ വിളിക്കുന്നു. ആഭ്യന്തരമന്ത്രിയെ വിളിക്കുന്നു. ആഭ്യന്തരമന്ത്രി മൂന്ന് മിനിറ്റിന് ശേഷം ഒരു സന്ദേശം സരിതയ്ക്ക് കൈമാറുകയും ചെയ്തു. എന്ത് സന്ദേശമാണ് ആഭ്യന്തരമന്ത്രി സരിതയ്ക്ക് കൈമാറിയതെന്ന് സുരേന്ദ്രന് ചോദിച്ചു.
മെയ് 23ലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടാന്‍ സുതാര്യ മുഖ്യമന്ത്രി തയ്യാറാകണം. 23ന് സരിത മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടോ കെപിസിസി ജനറല്‍ സെക്രട്ടറി, ആഭ്യന്തരമന്ത്രി എന്നിവരെ സരിത വിളിച്ചോ എന്നും വ്യക്തമാക്കണം. ഈ സമയത്തിനിടയില്‍ ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് കേസിന്റെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറിയതായും സുരേന്ദ്രന് ആരോപിച്ചു.
ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സലിംരാജിനെയും ജിക്കുമോനെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂര്‍ ഉറപ്പിച്ചു പറയുന്നതിനുള്ള കാരണം കേസില്‍ മുഖ്യമന്ത്രിക്കുള്ള താത്പര്യമാണ്. ഇതേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുചരന്മാരും ആശ്രിതന്മാരുമാണ് തട്ടിപ്പിനുള്ള സാഹചര്യം ഒരുക്കിയത്. മുഖ്യമന്ത്രിയെ തന്നെയാണ് ഒളിവില്‍ കഴിയുന്നവര്‍ വിളിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം യാത്രചെയ്യുന്നവരെ കൃത്യമായി സരിത വിളിച്ചെങ്കില്‍ ആ ഫോണ്‍കോളുകള്‍ എല്ലാം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് പോയിരിക്കുന്നത്. ഈ വിവരങ്ങളെല്ലാം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം അവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് പുറത്തുവിടുന്നത്.
സരിത ആഭ്യന്തരമന്ത്രിയെ എന്തിന് വിളിച്ചെന്ന് അന്വേഷിക്കാതെ വാര്‍ത്ത എങ്ങനെ പുറത്തുവന്നുവെന്നാണ് അന്വേഷിക്കുന്നത്. രണ്ട് എഡിജിപിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ഈ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട പൊതുപ്രവര്ത്തകന് എന്ന നിലയില്‍ തന്റെ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. ആഭ്യന്തരമന്ത്രിയുടെ പിന്തുണയോടെ നിയമവിരുദ്ധമായി ഫോണ്‍ചോര്‍ത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച് ധാരണയില്‍ എത്താനാണ് ഈ ഫോണ്‍കോളുകള്‍ മുഴുവന്‍ തട്ടിപ്പ് സംഘത്തില്‍പ്പെട്ടവര്‍ നടത്തിയത്. ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് സരിതയെ അറസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേസിലെ പ്രധാന കുറ്റവാളികളായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വന്നിരിക്കുന്നു. മുഖ്യമന്ത്രിക്ക് ഭീഷണിയാവുന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഇതുവച്ച് കേസ് അന്വേഷണമല്ല ബ്ലാക്ക്മെയില്‍ രാഷ്ട്രീയമാണ് നടത്തുന്നത്. വലിയ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമാകാവുന്ന വിഷയങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇത്രയും വിവരം ലഭിച്ചിട്ടും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൈകഴുകുകയാണ്. ഈ കേസില്‍ ഫലപ്രദമായി ഇടപെടാന്‍ ഇടതുപക്ഷത്തിനാകുന്നില്ല, സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: