ന്യൂദല്‍ഹി: ഇസ്രത് ജഹാന് കേസില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തലുകളെ പരിഹസിച്ച് ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള സിബിഐയുടെ നീക്കത്തിനെതിരെ ഐ.ബി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. സിബിഐയുടേയും കേന്ദ്രസര്‍ക്കാരിന്റേയും നിലപാട് ഇതാണെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നല്‍കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന്സിംഗിന് ഐ.ബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം കൈമാറിയ കത്ത് അതീവ പ്രാധാന്യമുള്ളതാണ്.
രാജ്യസുരക്ഷയെ തകിടം മറിക്കുന്ന സാഹചര്യമാണ് ഇസ്രത് ജഹാന് കേസുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്നതെന്നാണ് ആഭ്യന്തര സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. ഇസ്രത് ജഹാന് ഉള്‍പ്പെടെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഭീകരരെന്നു കണ്ടെത്തിയവരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് രഹസ്യാന്വേഷണം നടത്തുന്നവരെ കൊലക്കേസുകളില്‍ കുടുക്കാനുള്ള നീക്കം അസാധാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 126 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചരിത്രത്തില്‍ ആദ്യമായി, അവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതാണ് ഐ.ബി ഉദ്യോഗസ്ഥരിലെ അതൃപ്തിക്കു കാരണം.
ഐ.ബിക്കെതിരായ സിബിഐയുടെ നീക്കങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കൈവശമുള്ള വിവിധ രഹസ്യങ്ങള്‍ പുറത്തു വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇതു വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിക്കുമെന്ന് കരുതപ്പെടുന്നു. എത്രയും പെട്ടന്ന് സിബിഐക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ ഇന്ത്യയുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോരുന്നതിനു കാരണമാകുമെന്ന മുന്നറിയിപ്പും ഐ.ബി നല്‍കുന്നുണ്ട്.
രാജ്യത്തിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന ഐ.ബി,റോ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സിബിഐക്ക് അധികാരവുമില്ല. ഇത്തരം ഏജന്‍സികളുടെ ഓഫീസുകളില്‍ പോലും സിബിഐക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ഇവരുടെ അന്വേഷണ സംവിധാനങ്ങളും പ്രവര്‍ത്തന രീതികളും സിബിഐക്ക് നല്‍കേണ്ടതുമില്ല. കോടതിക്കു പോലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടാനാവില്ലെന്നിരിക്കെ ഐ.ബിയുടെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഐ.ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇസ്രത് ജഹാന് കേസുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്യാനുള്ള നീക്കം നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഐ.ബിയുടെ പ്രവര്‍ത്തനരീതിക്കു വലിയ വിഘാതമാണ് സിബിഐ നടപടി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഐ.ബി ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട് ഐ.ബി കൈമാറുന്ന വിവരങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസുകളും മറ്റ് എജന്‍സികളും തയ്യാറാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ചട്ടുകമായി മാറി പേരും പെരുമയും മുമ്പേ നഷ്ടമായ സിബിഐ, രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനായി മനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണെന്നും ഐ.ബി ഉദ്യോഗസ്ഥര്‍ കരുതുന്നു.
രാജ്യഭരണത്തിന്റെ നട്ടെല്ലായ ചാരസംഘടനകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വലിയ ഗൂഢാലോചന ഇസ്രത് ജഹാന് കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലും ഐ.ബി നടത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിനെതിരായ ഐ.ബിയുടെ പ്രവര്‍ത്തന മികവ് അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. ഭീകരപ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ തലവേദന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും റോയും ആണ്. ഇവരുടെ ആത്മവീര്യവും വിശ്വാസ്യതയും സമൂഹത്തില്‍ തകര്‍ക്കുന്നതിനു നടക്കുന്ന ഗൂഢാലോചനയാണ് ഇസ്രത് ജഹാന് കേസിലെ അന്വേഷണ രീതിയെന്നാണ് ആക്ഷേപം ഉയരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ട് ഐ.ബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം നല്കിയ കത്ത് പരിഗണിക്കാതെ കേന്ദ്രസര്‍ക്കാരിന് മുമ്പോട്ടു പോകാനാവില്ലെന്നും വ്യക്തം.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: