തൃശൂര്‍: ചാവക്കാട് മുനക്കക്കടവിലെ അഴിമുഖത്ത് മുങ്ങിമരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. ചാവക്കാട് കുന്നംകുളം കീഴൂര്‍ സ്വദേശികളായ അരുണ്‍ (23), രഞ്ജിത്ത്(30) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വിശാലിന്റെ (23) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
ജെഫിന് (23), കാര്‍ത്തിക് (23) എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ആറംഗ സംഘം കുളിക്കാനിറങ്ങിയത്. ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ ഒഴുക്കില്‍പ്പെട്ടു. കിഴൂര്‍ പൊന്നരാശേരി സ്വദേശിയായ സന്തോഷിനെയാണു രക്ഷപ്പെടുത്തിയത്.
ചേറ്റുവപുഴ കടലിനോടു ചേരുന്ന ഒഴുക്കുള്ള സ്ഥലത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. സംഘത്തിലെ ഒരാള്‍ ചുഴിയില്പ്പെട്ടതു കണ്ട് രക്ഷിക്കാനായാണ് മറ്റ് കൂട്ടുകാര്‍ ശ്രമിച്ചത്. എന്നാല്‍, ശക്തമായ അടിയൊഴുക്കിനെത്തുടര്‍ന്ന് എല്ലാവരും ചുഴിയില്‍ അകപ്പെടുകയായിരുന്നു. ഇതു കണ്ട് അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രാജന് , താജുദ്ദീന് എന്നിവര്‍ കടലിലേക്ക് എടുത്തുചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സന്തോഷിനെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
കൊച്ചിയില്‍ നിന്നുള്ള നാവിക സംഘം തെരച്ചില്‍ തുടരുകയാണ്. കുന്നംകുളം ഇന്ദിരാനഗറില്‍ പ്രഭാത്നിവാസില് നാരായണന്റെ മകനാണ് വാളയാറിലെ ബി.ടെക് വിദ്യാര്‍ത്ഥി വിശാല്‍ . മൊബൈല്‍ ടവര്‍ ടെക്നീഷനാണ് കുന്നംകുളം ഗേള്‍സ് ഹൈസ്കൂളിന് സമീപത്തുള്ള ജെഫിന്. ദുബായില്‍നിന്ന് അടുത്തിടെ അവധിക്കെത്തിയ രഞ്ജിത്ത് കുന്നംകുളം കിഴൂര്‍ നിവാസി കിഴൂര്‍ വീട്ടില്‍ രാജന്റെ മകനാണ്. കിഴൂര്‍ കരുവാന്‍വീട്ടില്‍ രാജന്റെ മകനാണ് കണ്ണമോന് എന്ന കാര്‍ത്തിക്. കിഴൂര്‍ കരുവാന്‍വീട്ടില്‍ അരവിന്ദാക്ഷന്റെ മകനാണ് അരുണ്‍ .
ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സന്തോഷ് അവധിക്ക് നാട്ടിലെത്തിയതാണ്. ഏഴംഗസംഘത്തിലെ ഒരാളായ കുന്നംകുളം കോ-ഓപ്പറേറ്റീവ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥി കിഴൂര്‍ പ്രഭാത് നിവാസിലെ പരമേശ്വരന്റെ മകന് ശരത്ത് (21) കടലിലിറങ്ങിയെങ്കിലും കരയ്ക്ക് കയറിയതിനാല്‍ അപായത്തില്പ്പെട്ടില്ല. കുന്നംകുളത്തു നിന്ന് കാറില്‍ കടല്‍ കാണാനെത്തിയതാണ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: