വാഷിംഗ്ടണ്‍ : അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ലാന്‍ഡിങ്ങിനിടെ കൊറിയന്‍ ജെറ്റ് വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. 181 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 പാസഞ്ചര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
291 യാത്രക്കാരും 16 ജീവനക്കാരുമുള്‍പ്പെടെ 307 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 141 ചൈനക്കാരും, 77 ദക്ഷിണകൊറിക്കാരും 61 അമേരിക്കക്കാരും മൂന്ന് ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. ഇന്ത്യാക്കാരില്‍ ഒരാളുടെ തോളെല്ലിന് പൊട്ടലേറ്റെന്ന് കൊറിയയിലെ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് അറിയിച്ചു. രണ്ടു പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാങ്ഹായില്‍ നിന്ന് അമേരിക്കയിലേക്ക് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. അപകട ശേഷം വിമാനത്തിന്റെ വാലറ്റവും, ലാന്‍ഡിംഗ് ഗിയറും ഒരു എഞ്ചിനും വിമാനത്തില്‍ നിന്ന് അടര്‍ന്ന് വീണു. വിമാനം തകര്‍ന്നു വീണ സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരതി, മൃതദേഹങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമായിരുന്ന സാഹചര്യത്തിലും വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടു എന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ല.
ലാന്‍ഡിംഗിന് ശ്രമിക്കവെ വിമാനത്തിന്റെ വാല് ഭാഗം കടല്‍ഭിത്തിയില്‍ തട്ടി തീപിടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. രക്ഷപ്പെട്ട ഒരു യാത്രക്കാരനാണ് ട്വിറ്ററിലൂടെ തകര്‍ന്നുകിടക്കുന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡിലെ അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: