ന്യൂദല്‍ഹി: വധശിക്ഷകളില്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം വന്ന ശേഷം പ്രതികള്‍ക്ക് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം ഉണ്ടായതുകൊണ്ട് ശിക്ഷ കുറയ്ക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും ഇരട്ടക്കൊലപാതകക്കേസില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇരട്ടക്കൊലപാത കേസിലെ പ്രതി എം.എന്‍ ദാസിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരെ ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ദയാഹര്‍ജി പരിഗണിക്കാന്‍ പതിനൊന്ന് വര്‍ഷം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ ശിക്ഷ ഇളവ് ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. എന്നാല്‍ വധശിക്ഷ ലഭിച്ച പ്രതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യല്‍ രാഷ്ട്രപതിയുടെ പരമാധികാരമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ദയാഹര്‍ജികളില്‍ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കോടതി പുനപരിശോധിക്കുന്നത് സംബന്ധിച്ച് നിയമയുദ്ധത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഭരണഘടനയുടെ 72ാം അനുച്ഛേദ പ്രകാരം രാഷ്ട്രപതി ദയാഹര്‍ജികള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് പരമാധികാരം ഉപയോഗിച്ചാണ്. കോടതി വിധിക്ക് ശേഷം രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായെന്ന കാരണത്താല്‍ മാത്രം വീണ്ടും പരിശോധിക്കാനാവില്ല.
കേസുകള്‍ കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ശിക്ഷ സംബന്ധിച്ച തീരുമാനം അനന്തമായി നീളുകയാണെന്നും ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസം കാരണം വധ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളടക്കം നല്കിയ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: