തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുക്കേസിലെ പ്രതി സരിതാ എസ് നായരുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തുവന്ന വഴി കണ്ടെത്താന്‍ പോലിസും രഹസ്യാന്വേഷണവിഭാഗവും വ്യാപകമായി ഫോണ്‍ ചോര്‍ത്തുന്നു. ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാറിനെയും ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിനെയുമാണ് ഫോണ്‍ ചോര്‍ത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തരുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ അടക്കം ചിലരുടെയും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട് എഡിജിപി സെന്‍കുമാര്‍ ആഭ്യന്തരമന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കും.
ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസിലെ പ്രമുഖരും സരിതാ എസ് നായരുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നതാണ് അന്വേഷണത്തിന് കാരണം. ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടുവെന്ന് സംശയിക്കുന്ന പോലിസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ അതീവരഹസ്യമായി ചോര്‍ത്തുന്നത്. പോലിസ് ഹൈടെക് സെല്ലും സൈബര്‍ സെല്ലുകളുമായി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഐജി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍. ഉദ്യോഗസ്ഥരുടെ സ്വകാര്യഫോണ്‍ നമ്പറുകളും വീട്ടിലെ നമ്പറുകളും അടക്കം വിവരങ്ങള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. ഇവയും 94979 എന്ന സീരിസില്‍പെട്ട പോലിസുകാരുടെ ഔദ്യോഗികനമ്പറുകളും അടക്കം മുപ്പതോളം ഫോണുകളുടെ കോള്‍ ലിസ്റ്റ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചു. ഐജി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ നമ്പറുകളും തിലുണ്ട്. സരിതയുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നിട്ടുള്ള രണ്ടുപേര്‍ ഇതില്‍പ്പെടും.
അതേസമയം, ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാര്‍ നേരിട്ടാണ് മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസിലെ നേതാക്കളുടെയും ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നത്്. സരിതയുടെ കോള്‍ ലിസ്റ്റ് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തരുടെയും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിച്ച കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിലുമുള്ള എംഎല്‍എമാര്‍ അടക്കം നാലുപേരുടെയും ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ഇങ്ങനെ എടുത്തതായാണ് വിവരം.
ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ന്നത് ഇന്റലിജന്സില്നിന്നാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ വിഷയം അഭിമാനപ്രശ്നമായെടുത്താണ് ഇന്റലിജന്‍സ് ഉന്നതരുടെ പ്രവര്‍ത്തനങ്ങള്‍. എന്‍എസ്എസ് നേതൃത്വത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഫോണ്‍ ചോര്‍ത്തുന്നതായി അടുത്ത കാലത്തുയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ പുതിയ നീക്കം സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: