പേടിച്ചിട്ട് ഈശ്വരനെ വിശ്വസിക്കുന്നവരുണ്ട്. അത് ശരിയായ വിശ്വാസമല്ല. ഈശ്വരനെ അറിയാന്‍ രണ്ടുവഴിയേ ഉള്ളൂ. ഒന്നുകില്‍ അവസാനം വരെ ധീരതയോടെ പൊരുതണം. അല്ലെങ്കില്‍ സ്വന്തം പരിമിതി മനസ്സിലാക്കി പൂര്‍ണമായും ആത്മസമര്‍പ്പണം ചെയ്യണം. ആത്മസമര്‍പ്പണം ഭീരുക്കള്‍ക്കുള്ളതല്ല. അതാണ് ഏറ്റവും വലിയ ധീരതയെന്ന് അമ്മ പറയും. നമ്മള് ഇപ്പോള്‍ ധൈര്യമെന്ന് വിളിക്കുന്നത് ഭയത്തിന്റെ മറുവശത്തെയാണ്. ഭയം കൊണ്ടാണ് ഒരാള്‍ യുദ്ധത്തിന് ചാടിപ്പുറപ്പെടുന്നത്. ശത്രു തന്നെ കീഴ്പ്പെടുത്തുമോ എന്ന ഭയമില്ലെങ്കില്‍ യുദ്ധമെന്തിന്? അന്യമായ ഒരാശയം തന്റെ ആശയത്തെ കീഴടക്കുമെന്ന പേടിയില്ലെങ്കില്‍ അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലല്ലോ. ലോകത്തിന് മുമ്പില്‍ ധീരത കാട്ടുന്നവര്‍ തങ്ങളുടെ ഭയത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. രാത്രിയും പകലും അവര്‍ക്ക് എതിരാളിയെക്കുറിച്ച് ചിന്തിക്കാന്‍ മാത്രമേ നേരമുള്ളൂ. അയാളെ എങ്ങനെ നശിപ്പിക്കണം. എങ്ങനെ കീഴടക്കണം, അയാള്‍, മുന്‍കൂട്ടി ആക്രമിക്കുമോ, എങ്കില്‍ അതെങ്ങനെയാകും ഇങ്ങനെ നൂറുകൂട്ടം ചിന്തകളാണ് ഉള്ളില്‍. അതുകാരണം അയാളുടെ മനസ്സിന് സ്വസ്ഥതയില്ല. അവിടെ പേടിയൊഴിഞ്ഞ സമയമില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: