ഗയ: ബീഹാറിലെ ബോധഗയയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സ്ഫോടനപരിസരത്ത് നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിനോദ് മിസ്ത്രി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബാധിത പ്രദേശമായ ബരാചട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലുണ്ടായിരുന്ന 22 സിസിടിവികളില്‍ 12 എണ്ണം പ്രവര്‍ത്തനക്ഷമമാണെന്നും ഇവയില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളിലൂടെ നിര്‍ണ്ണായക വിവരം ശേഖരിക്കാനാകുമെന്നും ഗയ എസ്എസ്പി ചന്ദന്‍ കൗശാഹ് പറഞ്ഞു. എന്നാല്‍ ഈ സിസിടിവികളുടെ നേരിട്ടുള്ള കാഴ്ച്ചയില്‍ ഒരു സ്ഫോടനം പോലും നടന്നിട്ടില്ല. ബോംബ് സ്ഥാപിച്ചവര്‍ക്ക് ക്യാമറെയക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു എന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നത്.
മഹാക്ഷേത്രത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ബുദ്ധസന്ന്യാസിമാരുള്പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ഭീകരര്‍ 13 ബോംബുകളാണ് സ്ഥാപിച്ചതെന്നും ഇതില്‍ പത്തെണ്ണമാണ് പൊട്ടിത്തെറിച്ചതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ബോംബുകള്‍ എവിടെയെല്ലാം സ്ഥാപിച്ചിരുന്നു എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഭീകരാക്രമണം നടന്ന ബോധഗയയില്‍ നിന്ന് ഉഗ്രസ്ഫോടകശക്തിയുള്ള രണ്ട് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയും ചെയ്തു.
അമോണിയം നൈട്രേറ്റും പൊട്ടാസ്യവ്യം സള്‍ഫറും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്. ബോംബ് വാഹിനികളായി ചെറിയ എല്‍പിജി സിലിണ്ടറുകളാണ് ഉപയോഗിച്ചത്. പൊട്ടിത്തെറിച്ച ഓരോ ബോംബിലും 150 മുതല്‍ 200 ഗ്രാംവരെ അമോണിയം നൈട്രേറ്റ് നിറച്ചിരുന്നു. ബോള്‍ ബെയറിങ്ങുകളും ബ്ലെയ്ഡുകളുംവച്ചാണ് ബോംബുകള്‍ അടച്ചിരുന്നത്. സ്ഫോടനം നടത്താന്‍ ടൈമര്‍ ക്ലോക്കുകള്‍ സെറ്റ് ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്.
എന്നാല്‍ സ്ഫോടനത്തിന് ആര്‍ഡിഎക്സ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകളെ ഫോറന്‍സിക് വിദഗ്ധര്‍ നിഷേധിച്ചു. അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹിദീനാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ജയ്പൂര്‍, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഫോടനങ്ങള്‍ക്കും ഇതിനു സമാനമായ ബോംബുകളാണ് സ്ഥാപിച്ചിരുന്നത്.
ഈ മൂന്ന് ആക്രമണങ്ങളിലും ഇന്ത്യന്‍ മുജാഹിദിന്റെ പങ്ക് ഏറെക്കുറെ വ്യക്തമായിരുന്നു.
സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ച ബോംബുകളുടെ സ്വഭാവം ഇതിലേക്കു വിരല്‍ ചൂണ്ടുന്നെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന ചില രീതികളും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ സ്ഫോടനത്തിന് തെരഞ്ഞെടുത്ത സമയം അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതിപുലര്‍ച്ചെ സ്ഫോടനം നടന്നതാണ് അപകടനിരക്ക് കുറച്ചത്. എല്‍പിജി സിലിണ്ടറിന്റെ ഉപയോഗം സംബന്ധിച്ചും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തതയില്ല.
സ്ഫോടനത്തെക്കുറിച്ച് എന്‍ഐഎ, എന്‍എസ്ജി, സംസ്ഥാനപോലീസ് എന്നിവര്‍ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. രണ്ട് ബോംബുകള്‍ കൂടി കണ്ടെടുത്തതോടെ മൊത്തം 13 സ്ഫോടനങ്ങള്‍ക്കാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാകുകയാണ്. സ്ഫോടനവുമായി മ്യാന്മറിനുള്ള ബന്ധത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. മ്യാന്മറിലെ രോഹിംഗ മുസ്ലീങ്ങള്‍ക്ക് ആക്രമണത്തിലുള്ള പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.
മ്യാന്മറില് നിന്നുള്ള ആയിരക്കണക്കിന് ബുദ്ധമത വിശ്വാസികള്‍ ബോധഗയയിലെ സന്ന്യാസിമഠം സന്ദര്‍ശിക്കാറുണ്ട്.
മ്യാന്മറില് ബുദ്ധമത വിശ്വാസികളും രോഹിംഗ്യ മുസ്ലീങ്ങളും തമ്മില്‍ നടന്ന വര്‍ഗീയസംഘര്‍ഷത്തില്‍ ഒട്ടേറെ രോഹിംഗ്യ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടാനായി നടത്തിയ ആക്രമണമാണോ ബോധഗയയിലേതെന്ന അന്വേഷണത്തിലാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: