കൊച്ചി: ഗിരീഷിന് ഇത് പുനര്‍ജന്മമാണ്. മരണം പടിവാതില്ക്കല് എത്തിയപ്പോള്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ ഒരമ്മ കാത്തിരിപ്പുണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ഏക മകന്റെ ഹൃദയം ആ അമ്മ നല്കി. ഗിരീഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡയലേറ്റഡ് കാര്‍ഡിയോമയോപതി എന്ന അസുഖത്തെ തുടര്‍ന്നാണ് പാലക്കാട് സ്വദേശിയായ ഗിരീഷ് ലിസി ആശുപത്രിയിലെത്തിയത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചപ്പോള്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു ഈ ചെറുപ്പക്കാരന്. ഹൃദയം ദാനം ചെയ്യാന്‍ തയ്യാറുള്ള സുമനസുകളെ കണ്ടെത്തുക അത്ര നിസാരവുമായിരുന്നില്ല.
കഴിഞ്ഞ മാസം മൂന്നിന് വാഹനാപകടത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 25 കാരനായ വയനാട് സ്വദേശിയെ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പിന്നീടുള്ള നിമിഷം ജീവിതത്തിലേക്കുള്ള ഗിരീഷിന്റെ മടങ്ങിവരവായിരുന്നു. ഏക മകന്റെ ഹൃദയം ഗിരീഷിന് നല്‍കാമെന്ന് ആ അമ്മ പറയുമ്പോള്‍ ഒരു നിബന്ധന മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു, തന്റെയും മകന്റെയും പേര് വെളിപ്പെടുത്തരുതെന്ന്. മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചപ്പോള്‍ ഹൃദയം ഉള്‍പ്പെടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ അമ്മ തയ്യാറായി. എ ബി പോസിറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ട യുവാവിന്റെ ഹൃദയം ഗിരീഷിന് യോജിച്ചതാണെന്ന് പരിശോധനകളിലൂടെ വ്യക്തമായപ്പോള്‍ ശസ്തക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ലിസി ആശുപത്രയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതര്‍. പൊതുജനങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഡോക്ടര്‍മാരുടെ അനുമതി ഉണ്ടായിട്ടും ഒരു മുഖാമുഖത്തിന് ഗിരീഷ് തയ്യാറായില്ല. പിന്നീട് മാധ്യമപ്രവര്‍ത്തകരെ ഒരു കൂട്ടം ആളുകളെ കണ്ടപ്പോള്‍ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അലകള്‍ ആ മുഖത്ത് മിന്നി മറഞ്ഞു.
എല്ലാവരോടും നന്ദി അതായിരുന്നു ഗിരീഷിന് ആകെ പറയാനുണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം സ്വദേശത്തേക്ക് മടങ്ങിയ ഗിരീഷ് ചില പരിശോധനകള്ക്കുവേണ്ടിയാണ് ഇന്നലെ കൊച്ചിയിലെ ആശുപത്രയിലെത്തിയത്. സ്വന്തം മകന്റെ ഹൃദയം ദാനം ചെയ്ത് പുനര്ജന്മം നല്കിയ അമ്മയെ ഗിരീഷ് ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ഗിരീഷിന്റെ സുഖവിവരങ്ങള്‍ സ്വന്തം മകന്റെ സുഖാന്വേഷങ്ങള് പോലെ നിരന്തരം അവര്‍ അറിയുന്നുണ്ട്. ഭൂമിയോളം വലുപ്പമുള്ള ആ അമ്മ മനസിനെ മറക്കില്ലെന്ന് നിറകണ്ണുകളോടെ പറയുമ്പോള്‍ ഗിരീഷിന്റെ ഉള്ളിലിരുന്ന് ഹൃദയം മിടിക്കുന്നുണ്ട്.
ലിസി ഹോസ്പിറ്റലിലെ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും ഡോ.റാണി മാത്യുവിന്റെയും ഡോ.ജേക്കബ് എബ്രഹാമിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കോലഞ്ചേരി ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ എടുത്ത ഹൃദയം അന്ന് രാത്രി 12 മണിയോടെയാണ് ലിസി ആശുപത്രിയില്‍ വച്ച് മാറ്റി വച്ചത്. രണ്ടാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. തുടര്‍ന്ന് ലഭിച്ച വിദഗ്ധ ശുശ്രൂഷകള്‍ക്കുശേഷം ഗിരീഷിന്റെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സാധാരണ നിലയിലാണ്. നിറഞ്ഞ പുഞ്ചിരിയോടെ ഗിരീഷ് ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ഓര്‍മിക്കേണ്ട നിരവധി വ്യക്തിത്വങ്ങളുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനേജ്മെന്റും ജീവനക്കാരും ഹൃദയം മാറ്റി വയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച കേരള നെറ്റ് വര്‍ക്ക് ഓര്‍ഗന്‍ ഭാരവാഹികളും അവരില്‍ ചിലര്‍ മാത്രം. അവസാനമായി ചിലത് പറയാനുണ്ടായിരുന്നു, ഗിരീഷിന്. ശസ്ത്രക്രിയ മുതല്‍ ഈ നിമിഷം വരെ തന്നെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഒപ്പം ജീവിതത്തില്‍ ഏക ആശ്രയമായിരുന്ന മകന്റെ വേര്‍പാടിലും വേറിട്ട മാതൃക കാണിച്ച അമ്മയെയും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: