ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഏതു സമയത്തും തയ്യാറാണെന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം. എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ പരാജയമായെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിന് രാജ്യത്തേയും പാര്‍ലമെന്റിനേയും നേരിടാന്‍ ശക്തിയില്ലാത്തതുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം പോലും നീട്ടിവച്ചിരിക്കുന്നതെന്നും ബിജെപി നേതൃയോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയവും സംഘടനാപരവുമായ രണ്ടുതരം പ്രചാരണ രീതികള്‍ സ്വീകരിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തിക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ വലിയ റാലികള്‍,സമ്മേളനങ്ങള്‍, സമുദായയോഗങ്ങള് എന്നിവ സംഘടിപ്പിക്കും. സംഘടനാപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡ്-ബൂത്ത് തലങ്ങളില്‍വരെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തും. യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍,രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലായ സാഹചര്യങ്ങള്‍,എല്ലാ മേഖലകളിലും ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികള്‍ എന്നീ മൂന്ന് വിഷയങ്ങള്‍ പ്രധാനമായും ഉയര്‍ത്തിക്കൊണ്ടു തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അഴിമതിയും വിലക്കയറ്റവും ആയുധമാക്കി സര്‍ക്കാരിനെതിരായ കുറ്റപത്രം തയ്യാറാക്കും.
പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്,പ്രചാരണ വിഭാഗം മേധാവി നരേന്ദ്രമോദി എന്നിവര്‍ക്കാണ് വിവിധ പ്രചാരണ സമിതികള്‍ രൂപീകരിക്കുന്നതിന്റെ ചുമതല. എത്ര സമിതികള്‍ വേണമെന്നതും സമിതികളില്‍ എത്ര അംഗങ്ങള്‍ വേണമെന്നതും ഇവരാണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ണായക പങ്കുണ്ടാവും. 2004ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോഴത്തെ സാഹചര്യങ്ങളും നിലവിലെ രാജ്യത്തെ സാഹചര്യങ്ങളും താരതമ്യം ചെയ്തുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ബിജെപി നടത്തും.
യുപിഎയ്ക്കകത്തുള്ള ഭിന്നതകളും നിലവിലെ പ്രതിസന്ധികളും തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനായി കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കുന്നതായി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിലയിരുത്തി. യുപിഎയ്ക്കകത്തെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ രാജസ്ഥാന്,മധ്യപ്രദേശ്,ഛത്തീസ്ഗഡ്, ദല്‍ഹി,മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പൊതു തെരഞ്ഞെടുപ്പ് കൂടി ഇതിനൊപ്പം നടത്തുന്നതിനേപ്പറ്റിയുള്ള ആലോചനയിലാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും. അഴിമതി ആരോപണങ്ങള്‍ കാരണം വികസനപ്രശ്നങ്ങളേപ്പറ്റി ചിന്തിക്കാന്‍പോലും യുപിഎ സര്‍ക്കാരിനായിട്ടില്ല. സദ്ഭരണവും വികസനവും രാഷ്ട്രീയ അജണ്ടയാക്കിയാകും ജനങ്ങളുടെ ഇടയിലെ ബിജെപിയുടെ പ്രചാരണം.
ഭക്ഷ്യസുരക്ഷാ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് ധൈര്യമില്ലാത്തതു കൊണ്ടാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്. സാധാരണ ജൂലൈ മൂന്നാം വാരം നടക്കേണ്ട മണ്‍സൂണ്‍ സെഷന് വിളിച്ചു ചേര്‍ക്കാത്തതും ഇതിന്റെ ഭാഗമാണ്. നിലവിലെ സാഹചര്യത്തില്‍ ആഗസ്ത് പകുതിയോടെ മാത്രമേ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകൂ. നേരത്തെ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ ബിജെപിയും തയ്യാറാണെന്നും അനന്ത്കുമാര്‍ വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: