തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കുരുക്ക് മുറുക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആസന്നമാകുന്നു. ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കൂടുതല്‍ തെളിവുകളും ആരോപണങ്ങളും പുറത്തുവന്നതോടെ നിയമസഭയ്ക്കുള്ളിലും പുറത്തും സര്‍ക്കാരിന് പിടിച്ചു നില്ക്കാന് കഴിയില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
സോളാര്‍ കേസില്‍ ശ്രീധരന് നായര്‍ കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്ക്കൊപ്പമാണെന്ന് ശ്രീധരന് നായര്‍ മൊഴിയില്‍ പറയുന്നു. 2012 ജൂലൈ 9 ആണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ശ്രീധരന് നായര്‍ കോടതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ ശ്രീധരന്‍നായര്‍ക്ക് സരിത.എസ്.നായര്‍ തന്നെയാണ് പരിചയപ്പെടുത്തിക്കൊടുത്തത്. സബ്സിഡിയുടെ കാര്യങ്ങള്‍ ലക്ഷ്മി നായര്‍(സരിത.എസ്.നായര്‍) പറഞ്ഞില്ലേ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോള്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ എനര്‍ജി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍നായര്‍ അംഗമായ ട്രസ്റ്റിലെ മറ്റ് അംഗങ്ങളെ കൂടി ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശ്രീധരന്‍നായര്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കണ്ടതെന്നും ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും ശ്രീധരന് നായര്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
സോളാര്‍ കേസിലെ പരാതിക്കാരന് ശ്രീധരന് നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സമ്മതിച്ചിരുന്നു. ക്വാറി ഉടമകളുടെ ട്രസ്റ്റ് അംഗങ്ങള്‍ക്കൊപ്പമാണ് ശ്രീധരന് നായരെ കണ്ടതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് തെറ്റാണെന്നാണ് ശ്രീധരന്‍നായരുടെ മൊഴി പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണ്.
ഇതിനിടെ സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള പങ്കും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍നായര്‍ പണം നല്‍കിയിട്ട് പരാതി നല്കാന് വൈകിയത് മുഖ്യമന്ത്രിയുടെ ബന്ധു ഇടപെട്ട് മധ്യസ്ഥം വഹിച്ചതിനാലാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന് വെളിപ്പെടുത്തി. സ്റ്റാര്‍ ഫ്ലേക്ക് എന്ന കമ്പനിക്ക് ടീം സോളാറുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇന്നലെ നിയമസഭയിലും ഉമ്മന്‍ചാണ്ടിയെ നേരിട്ട് ആക്രമിക്കുന്ന ശൈലിയാണ് പ്രതിപക്ഷം സ്വീകരിച്ചത്. തട്ടിപ്പിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി വീണ്ടും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടെന്ന് വിഎസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറ്റവരുടെ തട്ടിപ്പും സരിതാ എസ്. നായരുമായുള്ള ബന്ധവും വ്യക്തമാക്കുന്ന കഥകള്‍ വെളിച്ചത്തുവന്നിരിക്കുകയാണ്. എന്നാല്‍, ജോപ്പനെ മാത്രമാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള സലിം രാജ്, ജിക്കുമോന്, തോമസ് കുരുവിള എന്നിവര്‍ കോടികളുമായി വിലസുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. സമരത്തെ തിരുവില്‍ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും തീരുമാനിച്ചതോടെ സോളാര്‍ പ്രക്ഷോഭം തെരുവു സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് യൂത്തുകോണ്ഗ്രസ്സുകാരും എഐവൈഎഫ്കാരും തെരുവില്‍ ഏറ്റുമുട്ടി. അതിന്റെ തുടര്‍ച്ചയായി ഡിസിസി ഓഫീസിനുനേരെ പടക്കമേറുണ്ടായി.
ഒട്ടുമിക്കജില്ലകളിലും സംഘര്‍ഷാന്തരീക്ഷമാണ്. കരുനാഗപ്പള്ളിയില്‍ സി.ദിവാകരന് എംഎല്‍എയുടെ ഓഫീസ് യൂത്ത്കോണ്‍ഗ്രസ്സുകാര്‍ തല്ലിത്തകര്‍ത്തു. കരുനാഗപ്പള്ളി നഗരസഭ, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇടതുപക്ഷം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംസ്ഥാനവ്യാപകമായി എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം തെരുവിലേക്കിറങ്ങി കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: