കോന്നി: വിവാദമായ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സോളാര്‍ തട്ടിപ്പ് നായിക സരിത എസ്.നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെട്ടിരുന്നതായി തനിക്ക് ബോദ്ധ്യമുണ്ടെന്ന് മല്ലേലില്‍ ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍. സോളാര്‍ പാനല്‍ പദ്ധതിയുടെ ചര്‍ച്ചയ്ക്കായി തന്റെ ഓഫീസിലെത്തിയപ്പോഴാണ് വിമാനത്താവള നിര്‍മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിരുന്നതായി സരിത പറഞ്ഞത്. എന്നാല്‍ തനിക്ക് താത്പര്യമില്ലാത്ത വിഷയം ആയതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല, ശ്രീധരന്‍നായര്‍ പറഞ്ഞു.
കോടതി മുമ്പാകെ നല്കിയ ഹര്‍ജിയിലും മൊഴിയിലും ഉള്ള കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. ഈ കാര്യങ്ങള്‍ തന്നെയാണ് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതും. എന്നാല്‍ ഉന്നതരായ വ്യക്തികള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ സോളാര്‍ പാനല്‍ കേസ് എവിടെങ്കിലും എത്തുമെന്നോ നഷ്ടപ്പെട്ടപണം തിരികെകിട്ടുമെന്നോ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്തു സൂക്ഷിക്കില്ല എന്ന മറുപടി വിശ്വസിക്കാന്‍ കഴിയില്ല. സര്‍വ്വീസ് പ്രൊമോട്ടര്‍മാരുടെ പക്കല്‍ ദൃശ്യങ്ങളുടെ കോപ്പിയുണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസുകാരനായ താന്‍ അങ്ങനെതന്നെ തുടരും. പാര്‍ട്ടിയുമായി അകല്‍ച്ചയുണ്ടാകാന്‍ കാരണമായതൊന്നും ചെയ്തിട്ടില്ല. ലക്ഷ്മി നായര്‍ എന്ന പേരില്‍ പരിചയപ്പെട്ട സരിതനായരുടെയും ബിജു രാധാകൃഷ്ണന്റെയും പേരിലാണ് പണം തട്ടിപ്പിന് പരാതി നല്‍കിയത്. എന്നാല്‍ സരിതയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സോളാര്‍ പദ്ധതിക്ക് അനുകൂലമായ നിലപാട് ഉറപ്പാക്കിയ ശേഷമാണ് പണം മുടക്കാന്‍ തയ്യാറായത്. വെളിപ്പെടുത്തലുകള്‍ക്ക് ശേഷം എങ്ങുനിന്നും ഭീഷണിയുണ്ടായിട്ടില്ല. ആഭ്യന്തരവകുപ്പ് സ്വമേധയാ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. നിയമവിധേയമായി നടത്തുന്നതിനാല്‍ ബിസിനസിനെ ഈ പ്രശ്നങ്ങള്‍ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2012 ജൂലൈ 9നാണ് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സരിതയോടൊപ്പം ശ്രീധരന്‍നായര്‍ കണ്ടത്. ഇതു നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ ഇന്നലെയും നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത് ശ്രീധരന്‍നായര്‍ വന്നത് ക്വാറി ഉടമകളുടെ സംഘടനയുടെ നേതാവ് എന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണെന്നാണ്. ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി എന്തുതന്നെ പറഞ്ഞാലും കഴിഞ്ഞ വര്‍ഷം ജുലൈ 9ന് രാത്രി 8 മണിയോടെ സരിതയോടൊപ്പം ഓഫീസിലെത്തി മുഖ്യമന്ത്രിയുമായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും തിരികെ വരാനായി ലിഫ്റ്റില്‍ കയറിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് ക്രഷര്‍ ഉടമകളുടെ അസോസിയേഷനുകളുടെ നിവേദനം നല്‍കിയതെന്നും ശ്രീധരന്‍നായര്‍ ആവര്‍ത്തിച്ചു.
മുഖന്ത്രിയുമായുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ജുലൈ 14-നാണ് മൂന്നാമത്തെ ഗഡുവായ 15 ലക്ഷം രൂപയുടെ ചെക്ക് പ്രകാരം തുക പിന്‍വലിക്കാന്‍ ടീം സോളാര്‍ കമ്പനിയെ അനുവദിച്ചത്. സോളാര്‍ വിവാദം നിയമസഭയിലും പുറത്തും കത്തിക്കാളുമ്പോള്‍ സത്യാവസ്ഥ വെളിവാക്കിയതിന്റെ ആശ്വാസത്തിലാണ് ശ്രീധരന്‍നായര്‍.
പി.എ.വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: